ശബരിമല: മണ്ഡല മകരവിളക്ക് ഉത്സവ മുന്നൊരുക്കങ്ങളുടെ ഭാഗമായി ദിനംപ്രതി നൂറുകണക്കിനാളുകള്‍ ജോലി ചെയ്യുന്ന ശബരിമലയിലും പമ്പയിലും വൈദ്യസഹായത്തിന് സൗകര്യങ്ങളില്ലാത്തത് പരാതിക്കിടയാക്കുന്നു.
ജോലിക്കാര്‍ക്ക് വൈദ്യസഹായം ആവശ്യമായാല്‍ നിലയ്ക്കലിലെത്തണം പ്രഥമശുശ്രുഷ ലഭിക്കാന്‍. വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാല്‍ പത്തനംതിട്ടയിലോ കോട്ടയം മെഡിക്കല്‍ കോളേജിലോ കൊണ്ടുപോകേണ്ടിവരും. ഇരുനൂറിലേറെപ്പേര്‍ സന്നിധാനത്ത് ജോലി ചെയ്യുന്നുണ്ട്. കാട്ടുപന്നിയുടേയും മറ്റും ആക്രമണത്തില്‍ പലര്‍ക്കും പരിക്കേല്‍ക്കുന്നത് പതിവാണ്.
മണ്ഡല മകരവിളക്ക് ഉത്സവക്കാലത്തേക്കുള്ള അരവണ പായസ നിര്‍മ്മാണം ഈ മാസം 14ന് സന്നിധാനത്ത് ആരംഭിക്കും. അപ്പോഴേക്കും അഞ്ഞൂറിന് മേല്‍ ആളുകള്‍ സന്നിധാനത്ത് ജോലി ചെയ്യാനെത്തുന്നുണ്ട്. തീര്‍ത്ഥാടന ഒരുക്കങ്ങളുടെ ഭാഗമായി പമ്പയിലും വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ ജോലിക്കായി എത്തും. ജോലിക്കിടയില്‍ പരിക്കേല്‍ക്കുകയോ മറ്റ് അസുഖങ്ങള്‍ ഉണ്ടാകുകയോ ചെയ്താല്‍ വൈദ്യസഹായം കൈയെത്തും ദൂരത്തില്ല. വാഹന സൗകര്യവും അപര്യാപ്തമാണെന്ന് ആക്ഷേപമുണ്ട്.
മാസപൂജയ്ക്കായി നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ മാത്രമേ പമ്പയിലെ സര്‍ക്കാര്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നുള്ളൂ. ആശുപത്രി വര്‍ഷം മുഴുവന്‍ തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നടപടികള്‍ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
പമ്പയില്‍ തീര്‍ത്ഥാടനക്കാലത്ത് മാത്രമല്ല എല്ലാ ദിവസവും ആളുകളെത്തുകയും തൊഴിലാളികളടക്കം താമസിക്കുകയും ചെയ്യുന്നുണ്ട്. ഇതിന് പുറമേ ദേവസ്വം ജീവനക്കാരും എല്ലാ ദിവസവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: