കൊച്ചി: വിദേശ കോടതിയില്‍ നിന്ന് ഉഭയ സമ്മതപ്രകാരം ക്രിസ്ത്യന്‍ ദമ്പതികള്‍ വിവാഹ മോചനം നേടിയത് ഭാരതത്തിലെ വിവാഹ നിയമ പ്രകാരം സാധുവാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
യു.എ.ഇ കോടതിയില്‍ നിന്ന് നേടിയ വിവാഹ മോചനസര്ട്ടിഫിക്കറ്റ് സാധുവല്ലെന്ന് ചൂണ്ടിക്കാട്ടി പുന: വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നിഷേധിച്ച സബ് രജിസ്ട്രാറുടെ നടപടിക്കെതിരെ നോര്‍ത്ത് പറവൂര്‍ സ്വദേശി അഗസ്റ്റിന് കളത്തില്‍ മാത്യു നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്.
ക്രിസ്തുമത വിശ്വാസികളായ ഹര്‍ജിക്കാരനും ഭാര്യയും യു.എ.ഇ കോടതിയില്‍ നിന്ന് ഉഭയ സമ്മതപ്രകാരമാണ് വിവാഹ മോചനം നേടിയത്.
ക്രിസ്തുമത വിശ്വാസികളായ ഹര്‍ജിക്കാരനും ഭാര്യയും മുസ്ലിം വ്യക്തിഗത നിയമപ്രകാരമാണ് വിവാഹമോചനംനേടിയതെന്നും യു.എ.ഇയിലെ കോടതി ഇന്ത്യന്‍ വിവാഹ നിയമത്തിന്റെ അധികാര പരിധിയില്‍ വരുന്നതല്ലെന്നും കേസില്‍ സബ് രജിസ്ട്രാര്‍ കോടതിയില്‍ ബോധിപ്പിച്ചു.
യു.എ.ഇ യിലെ കോടതി ഇന്ത്യന്‍ നിയമത്തിന്റെ പരിധിയില്‍ അല്ലെങ്കിലും ഉഭയ സമ്മത പ്രകാരമാണ് മോചനം നേടിയതെന്നതിനാല്‍ വിവാഹമോചന സര്‍ട്ടിഫിക്കറ്റ് സാധുവാണെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരന്റെ പുന: വിവാഹത്തിന് അനുമതി നിഷേധിച്ച് രജിസ്ട്രാര്‍ നല്കിയ നോട്ടീസ് റദ്ദാക്കിയ ഹൈക്കോടതി പുന: വിവാഹം രജിസ്റ്റര്‍ ചെയ്തു നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: