തിരുവനന്തപുരം: ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ക്കയറി സിപിഎം ഗുണ്ടകള്‍ വെട്ടിക്കൊന്നു. കണ്ണമ്മൂല കുളവരമ്പ് വീട്ടില്‍ വിഷ്ണു(17)വിനെയാണ് വെട്ടിക്കൊന്നത്. വിഷ്ണുവിന്റെ അമ്മ ബിന്ദു(40), അച്ഛന്റെ സഹോദരി ലൈല(50) എന്നിവര്‍ക്കും വെട്ടേറ്റു. ഇവരെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹിളാമോര്‍ച്ച ഭാരവാഹിയാണ് ബിന്ദു.
ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം. ആറ്റിങ്ങലില്‍ പ്ലസ്ടു പരീക്ഷ എഴുതിയ ശേഷം വീട്ടില്‍ എത്തിയ വിഷ്ണുവിനെ ബിനുബാബുവിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം വീട്ടില്‍കയറി ആക്രമിക്കുകയായിരുന്നു. ആക്രമണം തടയുന്നതിനിടയിലാണ് അമ്മയ്ക്കും അച്ഛന്റെ സഹോദരിക്കും വെട്ടേറ്റത്, മൂവരെയും ആശുപത്രയില്‍ എത്തിച്ചെങ്കിലും വിഷ്ണു മരിച്ചു.
സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണമ്മൂലയിലുള്ള സംഘമാണ് പാര്‍ട്ടിക്കുവേണ്ടി ജില്ലയില്‍ അക്രമപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ബിജെപി സംസ്ഥാന ഓഫീസിനുനേരെ ബോംബെറിഞ്ഞതും ഇവിടെനിന്നുള്ളവരാണെന്ന് ആരോപണം ഉണ്ട്. അഞ്ച് മാസം മുമ്പ് ഇവിടെ നടുറോഡില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: