കണ്ണൂര്‍: വളപട്ടണം പാലത്തില്‍ നടത്തിവരുന്ന കോണ്‍ക്രീറ്റ് പ്രവര്‍ത്തികളുടെ ഒന്നാംഘട്ടം പൂര്‍ത്തിയായി. രണ്ടാംഘട്ട പ്രവര്‍ത്തനം 13ന് ആരംഭിക്കും. പാലത്തിന് മുകളില്‍ പടിഞ്ഞാറ് ഭാഗത്ത് നടത്തിവന്ന കോണ്‍ക്രീറ്റ് പ്രവര്‍ത്തിയാണ് പൂര്‍ത്തിയായത്. മറുഭാഗത്തെ പ്രവര്‍ത്തികളാണ് ഇനി തുടങ്ങേണ്ടത്. കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയ കോണ്‍ക്രീറ്റിന് മുകളില്‍ അഞ്ച്ദിവസത്തോളം വെള്ളം കെട്ടിനിര്ത്തേണ്ടതുണ്ട്. അതിന് ശേഷമേ ഈ ഭാഗത്തുകൂടെ വാഹനങ്ങള്‍ കടത്തിവിടൂ.
ദ്രവിച്ച പതിനാറ് പ്രധാന സ്ലാബുകളുടെ വിടവുകളാണ് ഡ്രില്ല് ചെയ്ത് നീക്കി എക്സ്പാന്ഷന് ജോയിന്റുകള്‍ വെല്‍ഡ് ചെയ്ത് പിടിപ്പിച്ചത്. മറുഭാഗത്തും ഇതേ പ്രവര്‍ത്തികള്‍ തുടരേണ്ടിവരും. ഇരുഭാഗത്തെയും കോണ്‍ ക്രീറ്റ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി ഉറച്ച ശേഷമേ ടാറിംഗ് പ്രവര്‍ത്തി ആരംഭിക്കൂ. ടാറിംഗും രണ്ട് ഘട്ടങ്ങളായാണ് ചെയ്യുന്നത്. അതിന് ശേഷം ടാറിങ്ങിന്റെ മുകള്‍ ഭാഗത്ത് വാട്ടര്‍പ്രൂഫ് ടാറിങ്ങും നടത്തും.
പാലം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചതോടെ ലോറികളും മറ്റും വഴിതിരിച്ചുവിടുന്നത് പലമേഖലകളിലും ഗതാഗത തടസ്സത്തിന് കാരണമായിട്ടുണ്ട്. പയ്യന്നൂര്‍ ഭാഗങ്ങളില്‍ നിന്നും തലശ്ശേരി ഭാഗത്തേക്ക് പോകേണ്ടുന്ന ലോറികളും മറ്റും ശ്രീകണ്ഠപുരം, ഇരിക്കൂര്‍, ചാലോട് വഴിയാണ് തിരിച്ചുവിടുന്നത്. കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ടുന്ന വാഹനങ്ങള്‍ പുതിയതെരു, മയ്യില്‍, പറശ്ശിനിക്കടവ് വഴിയാണ് തിരിച്ചുവിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: