കൂത്തുപറമ്പ്: കൂത്തുപറമ്പ് ആറങ്ങാട്ടേരിയില്‍ സിപിഎം അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് ആറങ്ങാട്ടേരി ഗോവര്‍ധനത്തില്‍ പ്രേംനാഥിന്റെ മകന് വിവേകി (25) നെ സിപിഎം സംഘം വെട്ടിപ്പരിക്കേല്പിച്ചത്. വയറിനും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ വിവേകിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
ആര്‍എസ്എസ് പ്രവര്‍ത്തകനെതിരായി നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിലും മാങ്ങാട്ടിടം പഞ്ചായത്തിലും ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. രാവിലെ 6 മണിമുതല്‍ വൈകുന്നേരം 6 മണിവരെയായിരുന്നു ഹര്‍ത്താല്‍. കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞ് കിടന്നു. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പ്രതിഷേധ സൂചകമായി ഇന്നലെ വൈകുന്നേരം കൂത്തുപറമ്പില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. വൈകുന്നേരം 6 മണിക്ക് തൊക്കിലങ്ങാടിയില്‍ നിന്നാരംഭിച്ച പ്രകടനം കൂത്തുപറമ്പ നഗരത്തില്‍ സമാപിച്ചു. അക്രമ സമയത്ത് വിവേകിന്റെ കൂടെയുണ്ടായിരുന്ന ഈക്കിലിശ്ശേരി ദിനേശന്റെ പരാതി പ്രകാരം ആറ് സിപിഎമ്മുകാരുടെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരായ അന്വേഷണം പോലീ സ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് കൂത്തുപറമ്പ് നഗരത്തില്‍ ഇന്നലെ വൈകുന്നേരം സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് കെ.എ.പ്രത്യുഷ്, ജ്യോതി ബാബു, വി.സത്യന്, സി.കെ.സുരേഷ് ബാബു, എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: