താമരശ്ശേരി: ഹവാല-കള്ളപ്പണ ഇടപാടുകാരുടെ വിളയാട്ടം ഒരു പ്രദേശത്തിന്റെ സൈ്വര്യം കെടുത്തുന്നു. താമരശ്ശേരി, കൊടുവള്ളി മേഖലകളിലാണ് ഇവര്‍ സമാന്തരഭരണം നടത്തുന്നത്. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച രാരോത്ത് ചാലില്‍ ഇസ്മയില്‍ (46)ആണ്. ഈ മേഖലയിലെ സമാന്തര ഭരണത്തിന്റെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷി.
ഹവാലസംഘത്തെ ഒറ്റുകൊടുത്തുവെന്ന കുറ്റം ചുമത്തി ചിലര്‍ ഇസ്മയിലിനെ വേട്ടയാടിയിരുന്നു. ക്രൂരമായ ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ് സപ്തംബര്‍ 28ന് പുലര്‍ച്ചെ ഇസ്മയില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. 80 ശതമാനം തീപൊള്ളലേറ്റ ഇസ്മയില്‍ മരണമൊഴിയില്‍ തന്നെ വേട്ടയാടിയവരെക്കുറിച്ച് പോലീസിന് സൂചന നല്‍കിയിരുന്നു. നാല് ലക്ഷംരൂപ ഇയാളില്‍ നിന്ന് സംഘം ഈടാക്കി. കൊടുവള്ളി പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരുന്നു. മണ്ണില്‍കടവ് മുഹമ്മദ് എന്ന ആപ്പു, കപ്പലാംകുഴി മനാഫ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഒരാളെക്കൂടി തിരിച്ചറിയാനുണ്ട്.
ദുബായ് കേന്ദ്രീകരിച്ചുള്ള വിവിധ സംഘങ്ങളുടെ ഹവാലപ്പണമാണ് കൊടുവള്ളി, താമരശ്ശേരി മേഖലകളിലെ ഹവാല സംഘങ്ങള്‍ വഴി വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെവിടെയും പണം വിതരണം ചെയ്യാന്‍ സംഘങ്ങള്‍ക്ക് ശൃംഖലയുണ്ട്. സംഘാംഗങ്ങള്‍ പോലീസ് പിടിയിലാവുമ്പോഴോ പണം നഷ്ടപ്പെടുമ്പോഴോ ആണ് അക്രമം ഉണ്ടാവുന്നത്. പോലീസിന് ഒറ്റുനല്‍കിയെന്ന് കുറ്റംചുമത്തി ഹവാലസംഘം തട്ടിക്കൊണ്ടുപോവുകയോ അക്രമിക്കുകയോ ചെയ്യുന്നു.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കൊടുവള്ളി മേഖലയില്‍ മാത്രം മൂന്ന് പേര് മാരകമായി അക്രമിക്കപ്പെട്ടു. കര്‍ണ്ണാടക പോലീസിന്റെ സഹായത്തോടെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത്, റിസോര്‍ട്ടുകളില്‍ താമസിപ്പിച്ചാണ് ക്രൂരമായ ചോദ്യം ചെയ്യല്‍. ശരീരമാസകലം വെട്ടിപ്പരിക്കേല്‍പ്പിച്ച് മുറിവുകളില്‍ ഉപ്പും മണ്ണെണ്ണയും ഒഴിക്കുന്ന അനുഭവങ്ങള്‍ വരെയുണ്ടായിട്ടുണ്ട്. നിരപരാധികളാണെന്ന് തെളിയുമ്പോള്‍ ഇവരെ പുറത്ത് വിടും. ക്രൂരമായി ചോദ്യം ചെയ്യപ്പെട്ടവര്‍ പലപ്പോഴും പരാതി കൊടുക്കാന്‍ മിനക്കെടാറില്ല. ഹവാല സംഘവുമായി ബന്ധപ്പെട്ട ഏതെങ്കിലും കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുമോ എന്ന് ഭയന്നാണ് മുന്‍കാലങ്ങളില്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടവര്‍ ഭയക്കുന്നത്.
കൊടുവള്ളി മേഖലയില്‍ നിരവധി യുവാക്കളാണ് ഹവാല സംഘങ്ങളില്‍ ചേരുന്നത്. പഠനം ഇടയില്‍ അവസാനിപ്പിച്ച് ഇത്തരം സംഘങ്ങളില്‍ കാരിയറുകളായി പ്രവര്‍ത്തിക്കുന്നവരുണ്ട്. എളുപ്പത്തില്‍ പണം സമ്പാദിക്കാമെന്ന വ്യാമോഹമാണ് ഇവരെ ഈ നിയമവിരുദ്ധ മാര്‍ഗ്ഗങ്ങളില്‍ എത്തിക്കുന്നത്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ ബ്രാഞ്ചുകളാണ് ഈ മേഖലയില്‍ വിഹരിക്കുന്നത്. രാഷ്ട്രീയപാര്‍ട്ടികള്‍ക്കും മതസംഘടനകള്‍ക്കും ആരാധനാലയങ്ങള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും വാരിക്കോരി പണം സംഭാവനയായി നല്കുന്നതുകൊണ്ട് ഇത്തരം നിയമവിരുദ്ധ സംഘങ്ങള്‍ക്കെതിരെ ആരും രംഗത്ത് വരാന്‍ തയ്യാറാവുന്നില്ല. പോലീസും ഇത്തരം സംഘങ്ങളുടെ നിയന്ത്രണത്തിലാണ്.
കുടുക്കില്‍ സഹോദരന്മാര് എന്ന പേരില്‍ കുപ്രസിദ്ധരായ സംഘം കോഴിക്കോട് നഗരത്തില്‍ ഒരാളെ വെട്ടിപ്പരിക്കേല്‍പ്പിച്ചത് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പുറംലോകമറിഞ്ഞത്. ഈ മേഖലയിലെ സൈര്യജീവിതം തകര്‍ക്കുന്ന ഹവാല സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് ആവശ്യമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: