മുക്കം: വ്യാജരേഖ ചമച്ച് മിച്ചഭൂമി തട്ടിയെടുത്ത കേസില്‍ ക്വാറി മാഫിയക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്കിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും ഇവരുടെ സ്വത്ത് വിവരം അന്വേഷിക്കാനും വിജിലന്‍സ് കോടതി ഉത്തരവ്. കോഴിക്കോട് വിജിലന്‍സ് സി ഐ ആയിരുന്ന കെ.കെ. വിനോദന്‍, പോലീസ് ഓഫീസറായിരുന്ന സുജിത്ത് എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശുപാര്‍ശയുള്ളത്. തോട്ടുമുക്കം സ്വദേശി കൊല്ലോലത്ത് ബാലകൃഷ്ണന് നല്കിയ പരാതിയിലാണ് നടപടി.
കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ റീസര്‍വേ 172 ല്‍ 732.36 ഏക്കര്‍ സ്ഥലം മിച്ചഭൂമിയാണ്. ഇതില്‍ സ്വകാര്യ ക്രഷര്‍ മുതലാളി വ്യാജരേഖ ചമച്ച് എട്ട് ഏക്കറിലധികം സ്ഥലം വാങ്ങി അതില്‍ മൂന്ന് ഏക്കര്‍ സ്ഥലത്തിന് വ്യാജ പട്ടയം വാങ്ങിയെന്നാണ് പരാതി. സാധാരണ ഗതിയില്‍ പട്ടയം ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ച് 60 ദിവസം ഹിയറിംഗ് വേണമെന്നിരിക്കേ വെറും നാലു ദിവസം കൊണ്ടാണ് സ്വകാര്യ ക്രഷര്‍ മുതലാളി പട്ടയം നേടിയതെന്ന് ബാലകൃഷ്ണന് പറയുന്നു.
സ്വകാര്യ വ്യക്തിയില്‍ നിന്ന് 5.30 ഏക്കര്‍ സ്ഥലം വിലക്ക് വാങ്ങി അതില്‍ മൂന്ന് ഏക്കര്‍ സ്ഥലത്തിനാണ് വ്യാജമായി പട്ടയം നേടിയത്. അളവില്‍ കൂടുതലുളള സ്ഥലത്തിന് പണം കിട്ടിയതായി സ്വകാര്യ വ്യക്തിയില്‍ നിന്ന് സമ്മതപത്രം എഴുതി വാങ്ങിയാണ് പട്ടയം നേടിയെടുത്തത്. 2008 ല്‍ ഈ ഭൂമിക്ക് നികുതി അടക്കുകയും ചെയ്തു. അഞ്ചും പത്തും വര്‍ഷമായി ഇവിടെ താമസിച്ചു വരുന്നവര്‍ പട്ടയത്തിനായി അപേക്ഷ നല്കി കാത്തിരിക്കുമ്പോഴാണ് നാലു ദിവസം കൊണ്ട് ക്രഷര്‍ മുതലാളി പട്ടയം നേടിയെടുത്തത്. പട്ടയത്തിന് അപേക്ഷ നല്കിയ പ്രദേശവാസികള്‍ക്ക് ഭൂമിയുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. 2008 ല്‍ ഭൂമിക്ക് നികുതിയടക്കുന്നതിന് മുന്‍പ് തന്നെ വില്ലേജ് ഓഫീസില്‍ നിന്ന് കൈവശ അവകാശ സര്‍ട്ടിഫിക്കറ്റും സ്കെച്ചും പ്ലാനും നല്‍കിയിരുന്നതായും ബാലകൃഷ്ണന് പറയുന്നു. പട്ടയ അപേക്ഷക്ക് ആറ് മാസം മുന്‍പ് തന്നെ ഭൂമി സംബന്ധിച്ച് റവന്യൂ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ആക്കിയതായും ബാലകൃഷ്ണന് പറയുന്നു. വ്യാജരേഖയുണ്ടാക്കി നേടിയ സ്ഥലം ബന്ധുവിന് വിറ്റതിന് ശേഷം ആധാരവും തരപ്പെടുത്തി ഇപ്പോള്‍ വന്‍തോതിലാണ് ഇവിടെ ഖനനം നടക്കുന്നത്. ഇതിനെതിരെയാണ് വ്യാജരേഖ ചമച്ച ഭൂമി കൈക്കലാക്കിയത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാലകൃഷ്ണന് കോഴിക്കോട് വിജിലന്‍സ് കോടതിയെ സമീപിച്ചത്. ഇതിനെ തുടര്‍ന്ന് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിടുകയും കെ.കെ. വിനോദവും സുജിത്തും അന്വേഷണം നടത്തുകയും ചെയ്തത്. എന്നാല്‍ ക്രഷറിനും ഉടമക്കും അനുകൂലമായ റിപ്പോര്‍ട്ടാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചത്. പരാതിയില്‍ പറയുന്ന വില്ലേജ് ഓഫീസര്‍ മരണപെട്ടതിനാല്‍ കേസില്‍ കഴമ്പില്ല എന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനെതിരെ ബാലകൃഷ്ണന് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി ത്വരിതാന്വേഷണ റിപ്പോര്‍ട്ട് തളളിയതും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തതും. അന്വേഷണ ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരം അന്വേഷിക്കാനും ശുപാര്‍ശയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: