തിരുവനന്തപുരം: യുവമോർച്ച പ്രവർത്തകൻ വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസില്‍ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പുത്തൻപാലം സ്വദേശി ലല്ലുവിനെ (23) ഇന്നലെ രാത്രി തന്നെ സംഭവസ്ഥലത്തു നിന്ന് പിടികൂടിയിരുന്നു. മറ്റ് അഞ്ചു പേരെ പാങ്ങോട് ഭരതന്നൂർ അംബേദ്കർ കോളനിയിലെ ഒരു വീട്ടിൽ നിന്ന് ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ പേട്ട പോലീസിന്റെ പ്രത്യേക സംഘം പിടികൂടുകയായിരുന്നു.
രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. വിശദമായി ചോദ്യം ചെയ്തശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. ബാട്ടി മനു, പരട്ട അനി, രഞ്ജിത്ത്, ബോജി, പൂച്ച രാജേഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. പാങ്ങോട് പോലീസിന്റെ സഹായം തേടാതെ രഹസ്യ നീക്കത്തിലൂടെയാണ് പേട്ട പോലീസ് ഇവരെ പിടികൂടിയത്.
വെള്ളിയാഴ്ച രാത്രി 7.30നാണ് കണ്ണമൂല സ്വദേശിയായ വിഷ്ണു കൊല്ലപ്പെട്ടത്. ആറ്റിങ്ങലില്‍ പ്ലസ്ടു പരീക്ഷ എഴുതിയ ശേഷം വീട്ടില്‍ എത്തിയ വിഷ്ണുവിനെ ബിനുബാബുവിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം വീട്ടില്‍കയറി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വിഷണുവിന്റെ അമ്മ ബിന്ദുവിനും പിതൃ സഹോദരി ലൈലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ഇന്ന് ഹർത്താൽ ആചരിയ്ക്കുകയാണ്. ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: