ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് സ്ത്രീകളെ മോശമായി പരാമര്‍ശിക്കുന്ന വീഡിയോ സംഭാഷണം പുറത്ത്.
നിരവധി സ്ത്രീകളെ സ്പര്‍ശിക്കാനും ചുംബിക്കാനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും ശ്രമിച്ചിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെടുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. നിങ്ങള്‍ ഒരു പ്രമുഖനാണെങ്കില്‍ ഇതെല്ലാം സാധ്യമാണെന്നും ട്രംപ് വീഡിയോയില്‍ പറയുന്നുണ്ട്. ഒരു സ്ത്രീയെ കുറിച്ചും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്.
ആക്സസ് ഹോളിവുഡ് എന്ന പരിപാടിയുടെ വേദിയിലേക്ക് വരുന്നതിനിടെയുള്ള സംഭാഷണമാണിത്. എന്നാല്‍ യുവതി ആരാണെന്ന് ശബ്ദരേഖയില്‍ വ്യക്തമാകുന്നില്ല. അവളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഞാന്‍ ശ്രമിച്ചു. എന്നാല്‍ പരാജയപ്പെട്ടു പോയി എന്നാണ് ട്രംപ് പറയുന്നത്.
അശ്ലീലമായ മറ്റ് പല പരാമര്‍ശങ്ങളും യുവതിയെക്കുറിച്ച് ട്രംപ് പറയുന്നുണ്ട്. എന്നാല്‍ ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ചതാണെന്നും ഇതില്‍ ആര്‍ക്കെങ്കിലും വേദനിച്ചെങ്കില്‍ താന്‍ മാപ്പു ചോദിക്കുന്നതായും ട്രംപ് പറഞ്ഞു.
സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുന്ന ആളാണ് ട്രംപ് എന്ന് അദ്ദേഹം നടത്തിയിട്ടുള്ള ചില പ്രസ്താവനകള്‍ വഴി ബോധ്യപ്പെട്ടിരുന്നു. എന്നാല്‍, വിഡിയോ കൂടി പുറത്തു വന്നതോടെ ട്രംപിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണ് വെട്ടിലായത്.
വിഡിയോ പുറത്തു വന്നതിന് പിന്നാലെ ട്രംപിനെതിരെ ശക്തമായ പ്രതികരണവുമായി തെരഞ്ഞെടുപ്പിലെ എതിരാളിയും ഡൊമാക്രറ്റിക് സ്ഥാനാര്‍ഥിയുമായ ഹിലരി ക്ലിന്റണ് രംഗത്തെത്തി.
ശബ്ദരേഖയിലെ പരാമര്‍ശങ്ങളെ ഭയപ്പെടുത്തുന്നത് എന്ന് വിശേഷിപ്പിച്ച ഹിലരി ഇത്തരമൊരാളെ രാജ്യത്തിന്റെ പ്രസിഡന്റാകാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ട്വീറ്റും ചെയ്തു. ട്രംപിന്റെ വിവാദ പരാമര്‍ശങ്ങള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് റിപ്പബ്ലിക്കന്‍ നേതാക്കളും അനുകൂലികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: