കോഴിക്കോട്: മുസ്ലീംലീഗ് അഭിമുഖീകരിക്കുന്നത് ചരിത്രത്തിലില്ലാത്ത പ്രതിസന്ധി. അഞ്ചാം മന്ത്രിസ്ഥാനം മാസങ്ങള്‍ കഴിഞ്ഞിട്ടും അനുവദിച്ചു കിട്ടാത്തതിന്റെ നാണക്കേട് ഒരു ഭാഗത്ത്. ആത്മീയ പരിവേഷത്തില്‍ ചോദ്യംചെയ്യപ്പെടാത്ത നേതൃത്വമായി അംഗീകരിക്കപ്പെട്ടിരുന്ന പാണക്കാട് കുടുംബത്തില്‍ നിന്നുള്ള പ്രസിഡന്റ് സംഘടനയില്‍ നോക്കുകുത്തിയാവുന്ന അവസ്ഥ മറുഭാഗത്ത്, നേതൃത്വത്തെ ധിക്കരിച്ചുകൊണ്ട് പരസ്യമായി പ്രതിഷേധിക്കുന്ന അണികള്‍ മറ്റൊരുഭാഗത്ത്. ഈ പ്രതിസന്ധികള്‍ക്കിടയില്‍ അന്ത്യശാസനം നല്കി സമ്മര്‍ദ്ദ രാഷ്ട്രീയം ഒരിക്കല്‍ ക്കൂടിപയറ്റി അഞ്ചാം മന്ത്രിസ്ഥാനം കൈക്കലാക്കാനുള്ള അന്തിമശ്രമമാണ് മുസ്ലീംലീഗ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കൊല്ലം എന്നിവിടങ്ങളിലാണ് ലീഗ് അണികള്‍ പരസ്യമായി പ്രതിഷേധവുമായി രംഗത്തുവന്നത്. ഇ.അഹമ്മദ് മുതല്‍ പി.കെ. കുഞ്ഞാലിക്കുട്ടിവരെയുള്ള നേതാക്കള്‍ക്കെതിരെ പ്രതിഷേധ പ്രകടനം നടത്താന്‍ തക്ക തലത്തിലേക്ക് ലീഗിനുള്ളില്‍ അച്ചടക്കരാഹിത്യം വളര്‍ന്നത് നേതൃത്വത്തെ അമ്പരപ്പിച്ചിരിക്കുകയാണ് . ഇതിനിടെ അഞ്ചാം മന്ത്രി സ്ഥാനം ലഭിക്കുമ്പോഴുണ്ടാകുന്ന മന്ത്രിമാരുടെ മാറ്റത്തില്‍ ലീഗ് എംഎല്‍എമാര്‍ തമ്മിലുള്ള വടംവലിയും ശക്തമായതായി അറിയുന്നു.
അഞ്ചാം മന്ത്രിസ്ഥാനം മഞ്ഞളാം കുഴി അലിക്ക് നല്കുകയാണെങ്കില് നിലവിലുള്ള മന്ത്രിമാരില്‍ രണ്ടുപേര്‍ക്ക് സ്ഥാനചലനം സംഭവിക്കുമെന്നാണ് ലീഗിനുള്ളിലെ സംസാരം .പകരം ഊഴം കാത്തിരിക്കുന്നവര്‍ തമ്മിലുള്ള വടംവലി ലീഗിനെ മറ്റൊരു പ്രതിസന്ധിയിലേക്ക് നയിക്കുമെന്നുറപ്പ്. അബ്ദുറഹിമാന് രണ്ടത്താണി, കെ.എന്‍.എ. ഖാദര്‍, കെ.എം. ഷാജി എന്നിവരുടെ പേരുകളാണ് പകരം പറഞ്ഞുകേള്‍ക്കുന്നത്. അഞ്ചാം മന്ത്രി മഞ്ഞളാം കുഴി അലിയാവുമ്പോള് മറ്റുമന്ത്രിസ്ഥാനത്തേക്കുള്ള തര്‍ക്കമായിരിക്കും ലീഗ് അഭിമുഖീകരിക്കുവാന്‍ പോകുന്ന അടുത്ത പ്രതിസന്ധി. സംസ്ഥാന അധ്യക്ഷന്‍ മുസ്ലീംലീഗിനുള്ളിലുണ്ടായിരുന്ന സ്ഥാനം പരസ്യമായി ചോദ്യം ചെയ്യപ്പെട്ടതാണ് ലീഗ് അഭിമുഖീകരിക്കുന്ന മറ്റൊരു പ്രതിസന്ധി.
കീഴ്വഴക്കങ്ങള് തെറ്റിച്ചുകൊണ്ട് അഞ്ച് മന്ത്രിമാരുണ്ടാവുമെന്ന് ലീഗ് അധ്യക്ഷന്‍ തന്നെ പ്രസ്താവനയുമായി രംഗത്തുവന്നെങ്കിലും മാസങ്ങള്‍ക്കുശേഷവും മുന്നണിയില്‍ അത് നടപ്പിലാക്കാന്‍ കഴിയാത്തതാണ് ലീഗിനെ കുഴക്കുന്നത്. പാണക്കാട്ട് തറവാട്ടിലെ വാക്കുകള്‍ക്കുണ്ടായിരുന്ന സ്ഥാനം ലീഗിലും മുന്നണിയിലും ഒരേ സമയം പാഴായിപ്പോവുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്. ഹൈദരലി ശിഹാബ്തങ്ങളുടെ വാക്കുകള്‍ പരിഗണിക്കപ്പെടുകതന്നെ ചെയ്യുമെന്നും അത് ഗൗരവമായിത്തന്നെ കാണുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അത് പറഞ്ഞിട്ട് മാസങ്ങള്‍ കഴിഞ്ഞുവെന്നത് ലീഗിന്റെ പരാജയത്തെയാണ് കാണിക്കുന്നത്.
അഞ്ചാം മന്ത്രിയെന്ന ആവശ്യവുമായി മറ്റ് ലീഗ് മന്ത്രിമാരും ഇപ്പോള്‍ രംഗത്തുവന്നത് അണികളുടെ സമ്മര്‍ദ്ദംമൂലമാണ്. ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം വൈകുന്നത് സംബന്ധിച്ച് യുഡിഎഫ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ് ഇന്നലെ കോഴിക്കോട്ട് ആവശ്യപ്പെട്ടത്. കാലിക്കറ്റ് പ്രസ്ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. അഞ്ചാം മന്ത്രിസ്ഥാനത്തിന് ലീഗിന് അര്‍ഹതയുണ്ട്. അനൂപ് ജേക്കബിനൊപ്പം ലീഗിന്റെ അഞ്ചാം മന്ത്രിയും സത്യപ്രതിജ്ഞ ചെയ്യുമെന്ന കാര്യത്തില്‍ ധാരണയുണ്ടായിരുന്ന കാര്യം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. കഴിഞ്ഞ ദിവസം വ്യക്തമാക്കിയതാണ്. അഞ്ചാം മന്ത്രിക്കാര്യം മുന്നണിയ്ക്കകത്ത് ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും. ലീഗ് നേതാക്കള്‍ക്കെതിരെ ചിലയിടങ്ങളില്‍ നടന്ന പ്രതിഷേധം യൂത്ത് ലീഗിന്റെ ഔദ്യോഗിക പ്രതിഷേധം ആണെന്ന് കരുതുന്നില്ല. ഇക്കാര്യത്തില്‍ നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടുണ്ടന്നും അബ്ദുറബ്ബ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അഞ്ചാം മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ യുഡിഎഫുമായി മുസ്ലീംലീഗ് ഏറ്റുമുട്ടലിനില്ലെന്ന് സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ പ്രതികരിച്ചു. മുസ്ലീംലീഗിന് കൂടി സ്വീകാര്യമായ ഒരു പൊതുനിലപാട് പ്രസ്തുത വിഷയത്തില്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. മന്ത്രിസ്ഥാനം ലഭിക്കാനായി സമ്മര്‍ദ്ദം ചെലുത്തില്ല. തീരുമാനമെടുക്കുന്നതിന് തന്റേടമുള്ള നേതൃത്വമാണ് ലീഗിനുള്ളത്. ഈ മാസം 28 ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും മുനീര്‍ കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: