ആലപ്പുഴ: വ്യാജ പട്ടയ മാഫിയയുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ സാദ്ധ്യത. റവന്യു രേഖകളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിയെങ്കില്‍ മാത്രമേ ഇത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാകൂ. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സമയം ആവശ്യമായതിനാല്‍ ലോക്കല്‍ പോലീസില്‍ നിന്ന് അന്വേഷണചുമതല ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് വിവരം.
വ്യാജപട്ടയവുമായി ബന്ധപ്പെട്ടതെന്ന് സംശയിച്ചു വില്ലേജ് ഓഫീസില്‍ കരം അടയ്ക്കാനെത്തിയ രസീതുകള്‍ പിടികൂടിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വ്യാജ പട്ടയങ്ങള്‍ നല്കി നിരവധിപ്പേരെ കബളിപ്പിച്ചതായി കണ്ടെത്തി. സംഭവം സംബന്ധിച്ച വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതിനെത്തുടര്‍ന്ന് ആലപ്പുഴ, ചേര്‍ത്തല തുടങ്ങിയ ഭാഗങ്ങളില്‍നിന്നും നിരവധി പരാതികളാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുല്ലയ്ക്കല് വില്ലേജില്‍ വ്യാജകരം അടച്ച രസീത് വില്ലേജ് അധികൃതര്‍ പിടികൂടിയതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വ്യാജപട്ടയ മാഫിയയെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ പോലീസ് മേധാവിക്ക് നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ഡിവൈഎസ്പി കെ. ഇ. ഷാജഹാനെ ചുമതലപ്പെടുത്തിയിരുന്നു.
തുടര്‍ന്നു നടത്തിയ പരിശോധനകളിലാണ് വ്യാജ കരമടവ് രസീതുമായി ബന്ധപ്പെട്ടുള്ള പട്ടയം വ്യാജമാണെന്നു കണ്ടെത്തിയത്. കരം അടവ് രസീത് പിടിച്ചെടുത്ത സംഭവത്തില്‍ ഉടമയുടെ പക്കല്‍ നിന്നും പോലീസ് സംഘം പട്ടയം കണ്ടെത്തിയിരുന്നു. ചേര്‍ത്തല ലാന്‍ഡ് ട്രൈബ്യൂണലില്‍ നിന്നും ലഭിച്ചതാണ് പട്ടയമെന്നാണ് ഇത് ഉടമയ്ക്കു നല്കിയിരുന്നവര് പറഞ്ഞിരുന്നത്.
അന്വേഷണ സംഘം ലാന്‍ഡ് ട്രൈബ്യൂണലിലെത്തി നടത്തിയ പരിശോധനയിലാണു വ്യാജമാണെന്ന് കണ്ടെത്തിയത്. വ്യാജപട്ടയത്തില്‍ 1991ല്‍ വിതരണം ചെയ്തതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ 2008ലാണ് ചേര്‍ത്തല ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയങ്ങള്‍ നല്‍കിയത്. പട്ടയ വിതരണ നമ്പരിലും വ്യത്യാസങ്ങളുണ്ട്. വ്യാജ പട്ടയമാഫിയയ്ക്കു പിന്നിലെ അംഗങ്ങളെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരങ്ങള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയിലാണ് ഇവര്‍ ഇത്തരത്തില്‍ വ്യാജരേഖകള്‍ ഭൂമിക്ക് ചമച്ചു നല്‍കിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. നഗരത്തില്‍ മാത്രം 30തില്‍ അധികം ആളുകള്‍ ഇവരുടെ ചതിയില്പ്പെട്ടതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: