ത്രിലോകനാഥയും ആദിപരാശക്തിയുമായ ദേവിയെ വ്യത്യസ്ത ഭാവങ്ങളില്‍ പൂജിച്ച് ആരാധിക്കുന്ന കാലമാണ് നവരാത്രി.
കന്നിമാസത്തിലെ കറുത്തവാവ് കഴിഞ്ഞുവരുന്ന തൊട്ടടുത്ത ഒമ്പതുദിവസങ്ങളാണ് നവരാത്രിയായി കണക്കാക്കുന്നത്. സക്ഷാല്‍ പരാശക്തിയുടെ അനുഗ്രഹത്താല്‍ മാത്രമെ ത്രിമൂര്‍ത്തികള്‍ക്കുപോലും ചലിക്കാന്‍ സാധിക്കുകയുള്ളൂ സര്‍വ്വഭൂതങ്ങളുടെയും ആത്മാവും ശക്തിസ്വരൂപിണിയുമായ ദേവി ദേവന്മാര്‍ക്കുമുന്നില്‍ പ്രത്യക്ഷയായ ദിവസമാണ് ദുര്‍ഗ്ഗാഷ്ടമി. ദേവി മഹിഷാസുര നിഗ്രഹം നടത്തി ധര്‍മ്മം പുനഃസ്ഥാപിച്ച ദിവസമാണ് വിജയദശമിയായി അറിയപ്പെടുന്നത്.
ബംഗാളില്‍ ദുര്‍ഗ്ഗാപൂജയായും മുംബൈയില്‍ ദസറയായും ദക്ഷിണ ഭാരതത്തില്‍ ആയുധപൂജയായും സരസ്വതിപൂജയായും നവരാത്രി ആഘോഷിക്കുന്നു. ശക്തിസ്വരൂപിണിയായ ദേവിയുടെ മൂന്നു ഭാവങ്ങളായ ഇച്ഛാശക്തി (മഹാകാളി), ക്രിയാശക്തി (മഹാലക്ഷ്മി) ജ്ഞാനശക്തി (മഹാസരസ്വതി) എന്നിവയും, ശക്തി ചൈതന്യവും ഒന്നിച്ചുചേരുന്ന മഹാക്ഷേത്രമാണ് കൊല്ലൂര്‍ മൂകാംബികാക്ഷേത്രം.
ഭൂമിയിലെ സര്‍വ്വ ചരാചരങ്ങളുടെയും നിലനില്‍പ്പിനു ദേവിയുടെ കൃപാകടാക്ഷം കൂടിയേ തീരൂ. അപ്രകാരം ദേവീചൈതന്യം ആവാഹിച്ചതിലെല്ലാം നാം അമ്മയെ കാണുന്നു. ശക്തിയുടെ വിവിധ രൂപിണിമാരെയാണ് ഒമ്പതു രാത്രികള്‍കൊണ്ട് പൂജിക്കുന്നത്.അജ്ഞാനത്തിനുമേല്‍ ജ്ഞാനത്തിന്റെ വിജയം. തിന്മയുടെമേല് നന്മയുടെ വിജയം, ഇതാണ് വിജയദശമിയുടെ സന്ദേശം.
അക്ഷരം ബ്രഹ്മമാണ്. അക്ഷരങ്ങള്‍ ചേര്‍ന്നാല്‍ വാക്കായി. വാക്ക് ആയുധമാണ്. വാളിനെക്കാള്‍ മൂര്‍ച്ചയുള്ള ആയുധം. വാക്കില്‍നിന്ന് ആശയങ്ങളുടെ പ്രഭാതം പൊട്ടിവിടരുന്നു. വാക്കുതന്നെയാണ് ജ്ഞാനം അതുകൊണ്ടാണ് ആയുധപൂജ അക്ഷരപൂജയായത്.
ഭാരതത്തിന്റെ പുണ്യഗ്രന്ഥങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും നവരാത്രി വ്രതത്തെക്കുറിച്ചും വ്രത മഹത്വത്തെക്കുറിച്ചും പറയുന്നുണ്ട്. ആദ്യമായി നവരാത്രി വ്രതം അനുഷ്ഠിച്ചതു ശ്രീരാമനാണ്. രാമരാവണ യുദ്ധത്തിനു പുറപ്പെടും മുന്നെ ശ്രീരാമനും മഹാഭരതയുദ്ധത്തിനു മുന്നെ അര്‍ജുനനും നവരാത്രി വ്രതം അനുഷ്ഠിച്ചിരുന്നു. ആദിപരാശക്തിയായ ദേവിയുടെ കൃപാകടാക്ഷത്തിലൂടെ ലഭിച്ച അനുഗ്രഹത്താലാണ് അധര്‍മ്മത്തിന്റെ ശിരസ്സുകള്‍ അരിഞ്ഞുവീഴ്ത്തി ധര്‍മ്മം പുനഃസ്ഥാപിക്കാന്‍ ശ്രീരാമനും, അര്‍ജ്ജുനനും സാധിച്ചത്.
നവം എന്ന സംസ്കൃത പദത്തിനര്‍ത്ഥം ഒമ്പത് എന്നാകുന്നു. നവരാത്രിയുടെ ആദ്യത്തെ മൂന്നുദിവസം ദേവിയെ ഭദ്രകാളിയായും അടുത്ത മുന്നുദിവസങ്ങളില് ലക്ഷ്മീദേവിയായും അവസാന മൂന്നുദിവസങ്ങളില്‍ സരസ്വതീദേവിയായും ആരാധിക്കുന്നു. സരസ്വതീപ്രധാനമായ അവസാന മൂന്നുദിവസങ്ങള്‍ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി എന്നറിയപ്പെടുന്നു.
ശക്തിസ്വരൂപിണിയായ ദേവിയെ നവരാത്രി ദിനങ്ങളില്‍ മത്സ്യമാംസാദികള്‍ ഉപേക്ഷിച്ച് ബ്രഹ്മചര്യത്തോടെ വ്രതമെടുത്ത് ആരാധിച്ചാല്‍ ദുരിതങ്ങളില്‍നിന്നു മോചനം ലഭിക്കും. ഒന്‍പതു ദിവസങ്ങളിലും വ്രതമെടുക്കാന്‍ കഴിയാത്തവര്‍ സപ്തമി, അഷ്ടമി, നവമി ദിനങ്ങളില്‍ മാത്രമായി ഉപവസിച്ചു പൂജിച്ചാലും പൂര്‍ണഫലം ലഭിക്കും. അതിനും സാധിക്കാത്തവര്‍ ദുര്‍ഗ്ഗാഷ്ടമി നാളില്‍ മാത്രം നവരാത്രി പൂജ ചെയ്താലും ദേവിപ്രീതി ലഭ്യമാകും.
കന്യാപൂജയും ഫലങ്ങളും
അനുഗ്രഹത്തിനും ആഗ്രഹസാഫല്യത്തിനുമായി അനുഷ്ഠിക്കുന്ന വിശേഷപൂജയാണ് നവരാത്രി ദിനങ്ങളില്‍ ഒന്‍പത് കന്യകമാരെ ദേവിയുടെ ഒന്‍പതു സ്വരൂപങ്ങളായി സങ്കല്‍പ്പിച്ച് ആരാധിക്കുന്ന കന്യകാപൂജ. നവരാത്രിയുടെ ആദ്യദിനത്തില്‍ രണ്ടു വയസുപ്രായമായ പെണ്‍കുട്ടിയെ ‘കുമാരി’ എന്ന നാമധേയത്തോടെ ദേവിയുടെ കുമാരീഭാവം സങ്കല്‍പ്പിച്ച് ആരാധിച്ചാല്‍ ദാരിദ്ര്യദുഃഖമകന്ന് ധനലാഭമുണ്ടാകും. രണ്ടാമത്തെ ദിവസം ‘ത്രിമൂര്‍ത്തി’ സങ്കല്പഭാവത്തില് മൂന്നു വയസ് പ്രായമുള്ള പെണ്‍കുട്ടിയെ ‘കല്യാണി’ എന്നു സങ്കല്‍പ്പിച്ച് പൂജിച്ചാല്‍ വിദ്യാസുഖം, ജയം എന്നീ ഫലങ്ങള്‍ ലഭിക്കും.
നാലാംനാള്‍ അഞ്ചുവയസ്സു പ്രായമുള്ള പെണ്‍കുട്ടിയെ രോഹിണിയെന്ന നാമധേയത്തില്‍ പൂജിച്ചാല്‍ രോഗശാന്തി കൈവരിക്കാം. അഞ്ചാം നാള് കാളിക സങ്കല്പത്തില് ദേവീഭാവത്തില്‍ പൂജിക്കുന്നത് ശത്രുദോഷത്തെ ഇല്ലായ്മ ചെയ്ത് ശത്രുജയം സാധ്യമാക്കുന്നു. ഏഴുവയസ്സുള്ള കുട്ടിയെ ചണ്ഡികാ സങ്കല്പത്തില് പൂജിക്കുകയാല് ഐശ്വര്യലബ്ധിയും, എട്ടുവയസ്സുകാരിയെ ശാഭവി സങ്കല്പത്തില് ആരാധിക്കുന്നതുവഴി ദാരിദ്ര്യദുഃഖശമനവും, ഒന്‍പതു വയസു പ്രായമുള്ള കുട്ടിയെ ദുര്‍ഗ്ഗാദേവിയായി പൂജിച്ചാല്‍ സ്വര്‍ഗ്ഗപ്രാപ്തിയും ശത്രുനാശവും, പത്തു വയസ്സുകാരിയായ കന്യകയെ സുഭദ്രയെന്ന സങ്കല്പത്തില് പൂജിച്ചു ആരാധിച്ചാല്‍ സര്വ്വാഭീഷ്ടസിദ്ധിയുമാണ് ഫലം.
പൂജവെയ്പ്പ്
ദുര്‍ഗ്ഗാഷ്ടമി ദിവസം ത്രിസന്ധ്യക്കു പൂജവെയ്ക്കുന്നു. ക്ഷേത്രത്തിലോ വീട്ടില്‍ പൂജാമുറിയിലോ ശുദ്ധമായ സ്ഥലത്തോ പൂജവയ്ക്കാം. സരസ്വതീദേവിയുടെ ചിത്രമോ ബിംബമോ യഥാശക്തി പൂക്കളും പൂമാലകളുംകൊണ്ട് അലങ്കരിക്കുക. പട്ടുവിരിച്ച് അതിലാണ് ചിത്രങ്ങള്‍ വെക്കേണ്ടത്. ഇതേ പട്ടില്‍തന്നെ ഗ്രന്ഥങ്ങളും പേനയും ഗണപതിയെ സങ്കല്‍പ്പിച്ച് അവില്, മലര്, ശര്‍ക്കര, കല്‍ക്കണ്ടം, മുന്തിരി, പഴം എന്നിവ വെയ്ക്കണം. നിലവിളക്കും ചന്ദനത്തിരിയും കൊളുത്തി മഹാനവമി ദിവസം പണി ആയുധങ്ങള്‍ പൂജവയ്ക്കുന്നു. ഇതാണ് ആയുധപൂജ. സന്ധ്യക്ക് അഷ്ടമി (തിഥി) സമയത്താണ് പൂജവയ്ക്കുക. വിജയദശമി ദിനത്തില്‍ രാവിലെ പൂജയെടുക്കുന്നു.
വിദ്യാരംഭം
മുഹൂര്‍ത്ത ശാസ്ത്രപ്രകാരം വിജയദശമി നാളില്‍ വിദ്യാരംഭത്തിനു പ്രത്യേക മുഹൂര്‍ത്തം ആചരിക്കേണ്ടതില്ല. ദിനം മുഴുവന്‍ ഉത്തമമാണ്. ആചാര്യസ്ഥാനത്ത് ആര്‍ക്കും കുട്ടികളെ എഴുത്തിനിരുത്താം. ഈശ്വര വിശ്വാസവും ഗുരുത്വവുമുള്ള േശ്രഷ്ഠനായ വ്യക്തിയെക്കൊണ്ട് വിദ്യാരംഭകര്മ്മം ചെയ്യിക്കുന്നതാണ് ഉത്തമം. കുട്ടിയുടെ പിതാവ്, മുത്തച്ഛന് ഇവര്‍ക്കൊക്കെ ആചാര്യസ്ഥാനത്തിരുന്ന് വിദ്യയുടെ ആദ്യാക്ഷരങ്ങള്‍ പകര്ന്നുകൊടുക്കാം. ഈ പവിത്രമായ കര്‍മ്മത്തിലൂടെ ധാര്‍മ്മികതയും പരമ്പരാഗതമായി ആചരിച്ചുവരുന്ന സംസ്കാരവുമാണ് പുതുതലമുറയിലേക്കു പകര്ന്നുകിട്ടുക.
എഴുത്തിനിരുത്തുന്ന കുട്ടിയെ ആദ്യം ക്ഷേത്രനടയില്‍ തൊഴുവിച്ചു അനുഗ്രഹം വാങ്ങി ആചാര്യന്റെ മടിയില്‍ ഇരുത്തുന്നു. സ്വര്‍ണംകൊണ്ട് നാവിന്മേല് ഓം ഹരിശ്രീ ഗണപതയേ നമഃ എഴുതുന്നു. അഗ്നിയുടെ പ്രതീകമാണ് സ്വര്‍ണം. മന്ത്രത്തെ അറിവായും കണക്കാക്കുന്നു. ജ്ഞാനമാകുന്ന അഗ്നി ജ്വലിച്ച് അത് വാക്കുകളിലൂടെ സാത്വികമായി പ്രവഹിക്കട്ടെയെന്ന പ്രാര്‍ത്ഥനയാണ് നാവില്‍ ഓം ഹരിശ്രീ ഗണപതയേ നമഃ എന്നെഴുന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഹിന്ദുവിശ്വാസപ്രകാരം സരസ്വതീകടാക്ഷത്തിലൂടെ മാത്രം ലഭ്യമാകുന്ന വിദ്യാ, ബുദ്ധി, വാക്ചാതുര്യം, സംഗീതം, സാഹിത്യവാസന, കവിത്വം, വാണീവൈഭവം ഇതൊക്കെ ഏതു പ്രായത്തിലും ഒരേപോലെ നിലനിര്‍ത്തുന്നതിനുള്ള സരസ്വതീ കടാക്ഷം മനുഷ്യനു നവരാത്രിവ്രതത്തിലൂടെ ലഭിക്കുന്നു.
പ്രായാധിക്യത്താല്‍ വരാവുന്ന മറവി പോലുള്ള മാനസിക തകരാറുകള്‍ ബാധിക്കാതെ നല്ല ആരോഗ്യവും സന്തോഷവുമുള്ള മനസ്സോടെ ജീവിക്കുവാന്‍ ബുധന്റെ അധിദേവതയും വിദ്യയുടെ ദേവതയുമായ സരസ്വതിയുടെ അനുഗ്രഹം ആവശ്യമായതിനാല്‍ വിദ്യാരംഭം കുറിക്കുന്ന ബാലികാബാലന്മാര്‍ക്കു മാത്രമല്ല ഏതു പ്രായത്തിലുള്ളവര്‍ക്കും ജഗത്മാതാവിന്റെ കൃപാകടാക്ഷം.
വ്രതശുദ്ധിയോടെ പ്രാര്‍ത്ഥിക്കാം
ജീവിതത്തിന്റെ കൈപിടിച്ചുയര്‍ത്തുന്ന കലകള്‍ അമരത്വത്തിലേക്കു നയിക്കുന്ന അക്ഷരവിത്തുകള്‍ നമുക്ക് മനസ്സിലും മണ്ണിലും നട്ടുവളര്‍ത്താം. പണി ആയുധങ്ങള്‍ എല്ലാം അമ്മയുടെ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ചു ജീവിത ശ്രേയസ്സിനായി അപേക്ഷിക്കാം.
ജീവിതത്തില്‍ നന്മയുടെ വിജയമാണ് വിജയദശമി. നാവിന്‍തുമ്പത്ത് പൊന്നുപോലെ എഴുതി തുടങ്ങാം ജീവിത വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: