ശാന്തന്‍പാറ: വഴക്കിനിടെ പിടിച്ച് മാറ്റാനെത്തിയ ഗൃഹനാഥനെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി ഒളിവില്‍. ശാന്തന്‍പാറ പള്ളിക്കുന്ന് പണ്ണാരക്കുന്നേല്‍ അഗസ്തി (കുട്ടായി-33) യെയാണ് പോലീസ് തിരയുന്നത്. സംഭവത്തില്‍ പരിക്കേറ്റ പള്ളിക്കുന്ന് അറയ്ക്കകുടി ബാബു(40) അതീവ ഗുരുതരാവസ്ഥയിലാണ്. ഇടത് നെഞ്ചിലാണ് കത്തി ആഴത്തില്‍ ഇറങ്ങിയിരിക്കുന്നത്.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ; ബാബുവിന്റെ വൃദ്ധയായ മാതാവിനെ ശുശ്രൂഷിക്കുന്നതിനായിയാണ് കുട്ടായിയും ഭാര്യയും മൂന്ന് മക്കളും പള്ളിക്കുന്നിലുള്ള തറവാട് വീട്ടില്‍ താമസമാക്കിയത്. സംശയരോഗത്തെ തുടര്‍ന്ന് ഇയാള്‍ ഭാര്യയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു. വെള്ളിയാഴ്ച്ച രാത്രി 7.30 ഓടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെ പിടിച്ച് മാറ്റുവാനെത്തിയ ബാബുവിനെ കുട്ടായി ആക്രമിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉടനെ വിദഗ്ധ ചികിത്സയ്ക്കായി ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടനില തരണം ചെയ്തിട്ടില്ലായെന്നാണ് വിവരം. ശാന്തന്‍പാറ എസ്ഐ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിക്കെതിരെ കൊലപാതക ശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: