കൊച്ചി: മകളെ മതപരിവര്‍ത്തനം നടത്തി ഐസിസിലേക്ക് ചേര്‍ക്കാന്‍ നീക്കം നടത്തുന്നുവെന്ന അച്ഛന്റെ ഹര്‍ജിയില്‍ പെണ്‍കുട്ടിയെ സ്വന്തം ഇഷ്ടപ്രകാരം സഹായിയായ സൈനബയ്ക്കൊപ്പം പോകാന്‍ ഹൈക്കോടതി താല്കാലിക അനുമതി നല്കി.
കോട്ടയം ജില്ലക്കാരനായ അച്ഛന് നല്കിയ ഹേബിയസ് ഹര്‍ജിയില്‍ ഹോമിയോ വിദ്യാര്‍ത്ഥിനിയായ മകള്‍ മഞ്ചേരിയിലെ സത്യസരണിയില്‍ നിന്ന് മതം മാറിയെന്നും സിറിയയിലേക്ക് പോകുമെന്ന് പറഞ്ഞെന്നും വ്യക്തമാക്കിയിരുന്നു. ഹര്‍ജിയില്‍ പെണ്‍കുട്ടിയെ പോലീസ് ഹാജരാക്കി. പെണ്‍കുട്ടിക്ക് പാസ്പോര്‍ട്ട് ഉണ്ടോ, സമ്മര്‍ദ്ദം പെണ്‍കുട്ടി നേരിടുന്നുണ്ടോ എന്നിങ്ങനെയുള്ള വിവരങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി പോലീസിനോടു നിര്‍ദ്ദേശിച്ചിരുന്നു.
പെണ്‍കുട്ടിക്ക് പാസ്പോര്‍ട്ട് ഇല്ലെന്നും ഹര്ജിക്കാരന് ആശങ്കപ്പെടുന്നപോലെ പെണ്‍കുട്ടിയെ സിറിയയിലേക്ക് കടത്താന്‍ സാധ്യതയില്ലെന്നും പോലീസ് റിപ്പോര്‍ട്ട് നല്കി. സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താല്പര്യമില്ലെന്ന് പെണ്‍കുട്ടിയും വ്യക്തമാക്കി. ഇതു കണക്കിലെടുത്താണ് ഹൈക്കോടതി പെണ്‍കുട്ടിയെ സഹായിയായ സൈനബയ്ക്കൊപ്പം പോകാന്‍ അനുവദിച്ചത്. ഒക്ടോബര്‍ 24 ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: