ന്യൂദല്‍ഹി: കശ്മീരിലെ ശ്രീനഗറില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൂടി മരിച്ചു. പതിമൂന്നുകാരനായ ജുനൈദ് അഹ്മദ് ആണ് മരിച്ചത്. പരിക്കേറ്റ ജുനൈദിനെ വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൂന്ന് മാസമായി നടക്കുന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 89 ആയി.
സംഘര്‍ഷം പടരുന്ന പശ്ചാത്തലത്തില്‍ ഏഴ് പോലീസ് സ്റ്റേഷന് പരിധികളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. തടര്‍ച്ചയായ പതിമൂന്നാം വെള്ളിയാഴ്ചയും നൗഹാട്ടയിലെ പ്രസിദ്ധമായ ജാമിയ മസ്ജിദില്‍ പ്രാര്‍ത്ഥന അനുവദിച്ചില്ല. പ്രാര്‍ത്ഥനക്കെത്തുന്നവര്‍ പള്ളിയില്‍ സംഘടിച്ച് സുരക്ഷാസേനയെ ആക്രമിക്കുന്നത് പതിവായതോടെയാണ് നടപടി.
പുല്‍വാമ, ഷോപ്പിയാന്‍, ബന്ദിപ്പൂര്‍ ജില്ലകളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്ക് ശേഷം ആരംഭിച്ച സംഘര്‍ഷം തുടരുകയാണ്. വിദ്യാഭ്യാസ, കച്ചവട സ്ഥാപനങ്ങള്‍ തുറന്നിട്ടില്ല. വിഘടനവാദികള്‍ നടത്താനിരുന്ന മാര്‍ച്ചും പോലീസ് തടഞ്ഞു. ഇതിനിടെ വെള്ളിയാഴ്ച രാത്രിയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു പോലീസുകാരന് കൊല്ലപ്പെട്ടു. കോണ്‍സ്റ്റബിള്‍ നസീര്‍ അഹമ്മദ് ആണ് മരിച്ചത്. മറ്റൊരു പോലീസുകാരനും പ്രദേശവാസിക്കും പരിക്കേറ്റു. രാത്രി എട്ടരയോടെ ഷോപ്പിയാനിലെ സുരക്ഷാ പോസ്റ്റിലെത്തിയ ഭീകരര്‍ വെടിവെക്കുകയായിരുന്നു. തിരിച്ചടിച്ചപ്പോള്‍ ഭീകരര്‍ രക്ഷപ്പെടുകയും ചെയ്തു.
പൂഞ്ചില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പുലര്‍ച്ചെ രണ്ട് മണിക്കൂറോളം പാക്കിസ്ഥാന് വെടിയുതിര്‍ത്തു. ഭാരത സൈന്യം തിരിച്ചടിച്ചു. മിന്നലാക്രമണത്തിന് ശേഷം 25 തവണ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: