ഇന്‍ഡോര്‍: രാജ്യത്തെ 23ാം ടെസ്റ്റ് വേദിയായുള്ള ഇന്‍ഡോറിലെ ഹോള്‍ക്കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ അരങ്ങേറ്റം ഇന്ത്യന്‍ നായകന് വിരാട് കോഹ് ലി അവിസ്മരണീയമാക്കി. ഏറെ ഇടവേളയ്ക്കു ശേഷം നാട്ടില്‍ ശതകം തികച്ച നായകന്റെ മികവില്‍ ന്യൂസിലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മികച്ച സ്കോറില്‍. 13#ാ#ം ടെസ്റ്റ് ശതകം നേടിയ വിരാടും (103 നോട്ടൗട്ട്), അര്‍ധശതകം നേടിയ അജിങ്ക്യ രഹാനെയും (79 നോട്ടൗട്ട്) ഇന്ത്യയെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 267ലെത്തിച്ചു. കളിയില്‍ രണ്ടു റണ്‍സെടുത്തതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 2000 റണ്‍സും സ്വന്തമാക്കി അജിങ്ക്യ. 29ാം ടെസ്റ്റില്‍ നേട്ടം. ഈ നാഴികക്കല്ല് പിന്നിടുന്ന 36ാമെത്ത ഇന്ത്യന്‍ താരമാണ് ഇദ്ദേഹം.
ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യന്‍ ഇന്നിങ്സിന്റെ ആകര്‍ഷണം രണ്ടു വര്‍ഷത്തിനു ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ഗൗതം ഗംഭീര്‍. എം. വിജയിനൊപ്പം ഇന്നിങ്സ് തുറന്ന ഗംഭീര്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും വേഗം വീണു. 29 റണ്‍സെടുത്ത ഗംഭീറിനെ ട്രെന്റ് ബൗള്‍ട്ട് വിക്കറ്റിനു മുന്നില്‍ കുടുക്കി. സ്കോര്‍ 26-ല്‍ നില്‍ക്കെ ആദ്യം വിജയിയെ (10) നഷ്ടമായ ഇന്ത്യയ്ക്ക് അടിത്തറയിട്ടത് ചേതേശ്വര്‍ പൂജാര (41).
ചേതേശ്വറും മടങ്ങിയതോടെയാണ് വിരാടും അജിങ്ക്യയും ഇന്ത്യയെ ആധിപത്യത്തിലേക്ക് നയിച്ചത്. നാലാം വിക്കറ്റില്‍ ഇതുവരെ 167 റണ്‍സ് ചേര്‍ത്തു സഖ്യം. 191 പന്തില്‍ 10 ഫോറുകളോടെ വിരാടിന്റെ ശതകം. 179 പന്ത് നേരിട്ട അജിങ്ക്യ ഒമ്പത് ഫോറും ഒരു സിക്സറും നേടി.
സ്കോര്‍ ബോര്‍ഡ്
ഇന്ത്യ ഒന്നാം ഇന്നിങ്സ്
മുരളി വിജയ് സി ലാഥം ബി ജീതന്‍ പട്ടേല്‍ 10, ഗൗതം ഗംഭീര്‍ എല്‍ബിഡബ്ല്യു ട്രെന്റ് ബൗള്‍ട്ട് 29, ചേതേശ്വര്‍ പൂജാര ബി മിച്ചല്‍ സാന്റ്നര്‍ 41, വിരാട് കോഹ്ലി 103 നോട്ടൗട്ട്, രഹാനെ 79 നോട്ടൗട്ട്, എക്സ്ട്രാസ് 5, ആകെ 90 ഓവറില്‍ മൂന്ന് വിക്കറ്റിന് 267.
വിക്കറ്റ് വീഴ്ച: 1-26, 2-60, 3-100.
ബൗളിങ്ങ്: ട്രെന്റ് ബൗള്‍ട്ട് 16-2-54-1, മാറ്റ് ഹെന്റി 20-3-65-0, ജീതന്‍ പട്ടേല്‍ 23-3-64-1, മിച്ചല്‍ സാന്റ്നര്‍ 19-3-53-1, ജയിംസ് നീഷം 11-1-27-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: