കാഞ്ഞിരപ്പള്ളി: ദു:ഖം ഘനീഭവിക്കാത്ത ഒരു മുഖം പോലും ഇല്ലായിരുന്നു ഇവിടെ; കണ്ണീരൊഴുകാത്ത കണ്ണുകളും. നെഞ്ച് നീറുന്ന വേദനയോടെയാണ് നാട് തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വിട നല്‍കിയത്. ഈ സമയം കാഞ്ഞിരപ്പള്ളി അക്ഷരാര്‍ത്ഥത്തില്‍ കണ്ണീര് പുഴയായിരുന്നു. തോംപ്രാകുടി മുരിക്കാശേരിയില്‍ വാഹനാപകടത്തില്‍ മരിച്ച ഒരു കുടുംബത്തിലെ നാലു പേരുടെ വേര്‍പാട് നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. നാലുപേരുടെയും ചേതനയറ്റ മൃതദേഹങ്ങള്‍ക്കു മുന്പില് നിസഹായരായി ഇരിക്കുന്ന ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലായിരുന്നു.
കാഞ്ഞിരപ്പള്ളി കൊച്ചുപറമ്പില്‍ മാത്യു (മാത്തുകുട്ടി) വിന്റെ ഭാര്യ അച്ചാമ്മ (72), മകന് ഷാജു (42), മകള്‍ ജെയ്നമ്മ (43), ഷാജുവിന്റെ മകന് ഇവാന് (ഒന്നര) എന്നിവരാണ് വാഹനാപകടത്തില്‍ മരിച്ചത്. നാലുപേരുടെയും വാഹനത്തിന്റെ ഡ്രൈവറായിരുന്ന മണ്ണാറക്കയം നെടുംപ്ലാക്കല്‍ ടിജോ (22) യുടെയും സംസ്ക്കാരം കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളിയിലെ കുടുംബകല്ലറയില്‍ നടത്തി.
ഇന്നലെ രാവിലെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു. നൂറുകണക്കിനാളുകളാണ് കൊച്ചുപറമ്പില്‍ വീട്ടിലേയ്ക്കും മണ്ണാറക്കയം നെടുംപ്ലാക്കല്‍ വീട്ടിലേയ്ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നത്. ടിജോ വാഹനമോടിച്ചു കൊണ്ടിരുന്ന കാഞ്ഞിരപ്പള്ളി ടാക്സി സ്റ്റാന്റില്‍ പൊതുദര്‍ശനത്തിന് വച്ചതിന് ശേഷമാണ് മൃതദേഹം മണ്ണാറക്കയത്തുള്ള വീട്ടിലേക്ക് കൊണ്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: