തിരുവനന്തപുരം: കണ്ണന്മൂലയില് യുവമോര്‍ച്ചാ പ്രവര്ത്തകന് വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസില്‍ സിഐടിയു പ്രവര്ത്തകന് പിടിയിലായി. കൊല്ലൂര്‍ തോട്ടു വരമ്പില്‍ വീട്ടില്‍ ലല്ലുവാണ് മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയിലായത്. കേസിലെ പ്രതികളായ അഞ്ചിലധികം സിപിഎം ഗുണ്ടകള്‍ പാലോട് മൈലമൂട്ടില്‍ വച്ച് പിടിയിലായെന്നാണ് സൂചന. പിടിയിലായ ലല്ലു നിരവധി ഗുണ്ടാ ആക്രമണങ്ങളില്‍ പങ്കാളിയായിരുന്നെങ്കിലും ഇതുവരെ കേസുകളില്‍ ഉള്‍പ്പെട്ടിരുന്നില്ല. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പോലീസ് കേസുകളില്‍ നിന്ന് ഇയ്യാള് രക്ഷപ്പെട്ടിരുന്നു.
ബാട്ടി മനു, പരട്ട അനി, ലല്ലു, രഞ്ജിത്ത്, ബോജി, പൂച്ച രാജേഷ് എന്നീവര്‍ ഉള്‍പ്പെട്ട സംഘം ആണ് കൃത്യം നടത്തിയതെന്നാണ് ദൃസാക്ഷികളുടെ മൊഴി. കുപ്രസിദ്ധ ഗുണ്ട ഡിനി ബാബുവിന്റെ അനിയനെ കൊന്നതിന് പുത്തന്‍പാലം രാജേഷിന്റെ സംഘാംഗമായ കൊപ്രാ സുരേഷിനെ തിരക്കിയെത്തിയ സംഘം വിഷ്ണുവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി അമ്മയുടെ മുന്നിലിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നും മൊഴിനല്‍കിയിട്ടുണ്ട്. ഇരുപതോളം പേരടങ്ങുന്ന സംഘമാണ് വിഷ്ണുവിനെ വധിച്ചതായി ബന്ധുക്കള്‍ പറയുന്നത്.
അഞ്ചു പേരെ പാങ്ങോട് ഭരതന്നൂര്‍ അംബേദ്കര്‍ കോളനിയിലെ ഒരു വീട്ടില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിയോടെ പേട്ട പോലീസിന്റെ പ്രത്യേക സംഘം പിടികൂടുകയായിരുന്നു. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. വിശദമായി ചോദ്യം ചെയ്തശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. ബാട്ടി മനു, പരട്ട അനി, രഞ്ജിത്ത്, ബോജി, പൂച്ച രാജേഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. പാങ്ങോട് പോലീസിന്റെ സഹായം തേടാതെ രഹസ്യ നീക്കത്തിലൂടെയാണ് പേട്ട പോലീസ് ഇവരെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: