തിരുവനന്തപുരം: സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ ലംഘിച്ച് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ മാനേജിങ്ങ് ഡയറക്ടര്‍മാരെ നിയമിച്ചതിലെ ഗുരുതരമായ ആക്ഷേപങ്ങള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് കത്ത് നല്കി.
മന്ത്രി, മുന്‍ മുഖ്യമന്ത്രി, മുന്‍ മന്ത്രി, എം.പി., ഭരണകക്ഷിയിലെ പ്രധാന നേതാക്കന്മാര് എന്നിവരുടെ ബന്ധുക്കളെ നടപടിക്രമങ്ങളെല്ലാം കാറ്റില്‍പറത്തി കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ എംഡിമാരായി നിയമിച്ചതുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. ഈ നിയമനങ്ങള്‍ കടുത്ത അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും വന്‍ അഴിമതി ലക്ഷ്യമിട്ടുമുള്ളതാണെന്ന് മുരളീധരന് വ്യക്തമാക്കി.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത തസ്തികകളിലേക്കുള്ള നിയമനത്തിന്റെ ചുമതല പബ്ലിക് സെക്ടര്‍ റീസ്ട്രക്ചറിങ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡിന്(റിയാബ്) ആണ്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് വ്യവസായ വകുപ്പിനു കീഴിലെ 18 പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് യോഗ്യരായ എം.ഡിമാരെ കണ്ടെത്താനുള്ള നടപടിക്രമങ്ങള്‍ റിയാബ് ഏതാണ്ട് പൂര്ത്തിയാക്കികഴിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് അറുപതിലേറെപ്പേര്‍ പങ്കെടുത്ത അഭിമുഖം നടത്തി ചുരുക്കപ്പട്ടികയും തയാറാക്കിയിരുന്നു. യോഗ്യതാ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പറത്തിയാണ് ബന്ധുനിയമനങ്ങള്‍ മുഴുവന്‍ നടന്നിരിക്കുത്.
പി.കെ.ശ്രീമതി, ഇ.പി.ജയരാജന് എന്നിവരുടെ മക്കളും ബന്ധുക്കളും കൂടാതെ ആനത്തലവട്ടം ആനന്ദന്, കോലിയക്കോട് കൃഷ്ണന്‍നായര്‍, അന്തരിച്ച പി.കെ. ചന്ദ്രാനന്ദന്‍, മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ എന്നിവരുടെയെല്ലാം മക്കളോ ബന്ധുക്കളോ അനധികൃത നിയമനം നേടിയിട്ടുണ്ട്. മന്ത്രിമാര്‍ക്ക് ബാധകമായിട്ടുള്ള റൂള്‍സ് ഓഫ് ബിസിനസ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണിത്.
ഈ നിയമനങ്ങള്‍ക്കെല്ലാം മന്ത്രിസഭയുടെ അംഗീകാരം ആവശ്യമാണ്. അതുകൊണ്ടുതന്നെ ഈ നിയമനങ്ങളെല്ലാം നടത്തിയിട്ടുള്ളത് മുഖ്യമന്ത്രിയുടെ കൂടി അറിവോടുകൂടിയുമാണ്. ഈ നിയമനങ്ങളെല്ലാം തന്നെ സ്വജനപക്ഷപാതവും അധികാരദുര്‍വിനിയോഗവും അഴിമതിയുമാണ്. അതുകൊണ്ട് ഈ നിയമങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: