മലപ്പുറം: മലപ്പുറത്ത് വീണ്ടും ബാലവിവാഹങ്ങള്‍ വര്‍ധിക്കുന്നു. പോലീസും ചൈല്‍ഡ്ലൈനും ശക്തമായി ഇടപെടുന്നുണ്ടെങ്കിലും തടയാനാകുന്നില്ല. കഴിഞ്ഞ ദിവസം നിലമ്പൂര്‍ മേഖലയില്‍ പന്ത്രണ്ട് വിവാഹങ്ങള്‍ നടത്താന്‍ ശ്രമമുണ്ടായി. എന്നാല്‍ ചൈല്ഡ്ലൈന് ഇടപെട്ട് കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പന്ത്രണ്ട് വിവാഹവും കോടതി തടഞ്ഞു. പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥിനികളായ ഇവരില്‍ 15 വയസ്സുള്ള ഒരു കുട്ടിയും ഉണ്ടായിരുന്നു. മറ്റുള്ളവര്‍ 16, 17, പ്രായമുള്ളവരായിരുന്നു. ആദ്യമായാണ് കോടതി ഉത്തരവിലൂടെ ഒരുദിവസം ഇത്രയും വിവാഹം തടയുന്നത്.
മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അതീവ രഹസ്യമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹം നടക്കുന്നുണ്ട്. പതിനഞ്ചിനും പതിനേഴിനും ഇടയില്‍ പ്രായമായവരാണ് ഇവരില്‍ ഏറെയും. കുട്ടികളുടെ വിവാഹം തടയുന്നതുമായി ബന്ധപ്പെട്ട് ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ രക്ഷിതാക്കളെ സമീപിക്കാറുണ്ട്. പ്രായപൂര്‍ത്തി ആകും മുമ്പ് വിവാഹം നടത്തില്ലെന്ന് എഴുതി നല്കി പലരും നിയമപ്രശ്നങ്ങള്‍ ഒഴിവാക്കുകയാണ് പതിവ്. പിന്നീട് ആരുമറിയാതെ വിവാഹം നടത്തുകയും ചെയ്യും.
മുസ്ലീം മതവിഭാഗത്തിലാണ് ഇത്തരം വിവാഹങ്ങള്‍ വര്‍ധിക്കുന്നത്. മതസംഘടനകളുടെ ഒത്താശയോടെയാണ് ഈ നിയമലംഘനം. ചെറുപ്രായത്തില്‍ വലിയ പ്രാരാബ്ധങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്ന പെണ്‍കുട്ടികളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. പെണ്‍കുട്ടികളെ എത്രയും വേഗം വിവാഹം കഴിപ്പിച്ചയക്കണമെന്നും അല്ലെങ്കില്‍ നല്ല ബന്ധങ്ങള്‍ കിട്ടില്ലെന്നുമുള്ള മുടന്തന്‍ ന്യായമാണ് മിക്ക രക്ഷിതാക്കള്‍ക്കുമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: