സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ പ്രവേശനം പൂര്‍ത്തിയായി. സ്പോട്ട് അലോട്ട്മെന്റില്‍ തന്നെ ഉയര്‍ന്നറാങ്കുള്ള പലരും പണമില്ലാത്തതിനാല്‍ പുറത്തായി. ഒരേ കോഴ്സിന് വിവിധ കോളേജുകളില്‍ മെറിറ്റ് സീറ്റില്‍ ഫീസ് വൈരുദ്ധ്യവും സംഭവിച്ചു. ഇതേദിവസം തന്നെ സര്‍ക്കാരുമായി ഒപ്പിടാത്ത കോളേജുകള്‍ ഉയര്‍ന്ന ഫീസ് ഈടാക്കുന്നത് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളുകയും ചെയ്തു. ഒരുവശത്ത് സര്‍ക്കാരിന്റെ സ്വാശ്രയ നയം സമ്പൂര്‍ണ പരാജയമാണെന്ന് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ മറുവശത്ത് എല്‍ഡിഎഫ് സര്‍ക്കാരും യുഡിഎഫ് പ്രതിപക്ഷവും മാനേജ്മെന്റുകളുമായി ചേര്‍ന്ന് സ്വാശ്രയ മേഖലയില്‍ വന്‍ വിദ്യാഭ്യാസ കച്ചവടത്തിനാണ് കളമൊരുക്കിയിരിക്കുന്നത്. മെറിറ്റും സംവരണവും അട്ടിമറിച്ച് ഉയര്‍ന്ന ഫീസ് നില നിര്‍ത്തിയത് വിദ്യാഭ്യാസരംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. മാനേജ്മെന്റുകളെ നിലക്ക് നിര്‍ത്താനും അവര്‍ക്കെതിരെ സമരംചെയ്യാനും തയ്യാറല്ല എന്നത് സ്വാശ്രയ കച്ചവടത്തിന് ഇരുമുന്നണികളും കൂട്ടുനില്‍ക്കുന്നു എന്നതിന്റെ തെളിവാണ്. എല്‍ഡിഎഫും യുഡിഎഫും മാനേജ്മെന്റുകളുമായി ഒത്തു കളിക്കുകയാണ്.
മാറിമാറി ഭരണത്തിലിരുന്ന എല്‍ഡിഎഫും യുഡിഎഫും പലപ്പോഴായി മാനേജ്മെന്റുകള്‍ക്ക് ഇഷ്ടാനുസരണം ഫീസ് ഈടാക്കാനുള്ള അവസരം കൊടുത്തിട്ടുണ്ട്. തലവരി പണത്തിന്റെ കാര്യത്തില്‍ വന്‍ കൊള്ളയായിരുന്നു. സ്വാശ്രയ മാനേജ്മെന്റുകളെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാരുകള്‍ ശ്രമിച്ചില്ല. ഏകീകൃത പരീക്ഷയും റാങ്ക് ലിസ്റ്റും വേണമെന്ന സുപ്രീം കോടതി വിധി വന്നെങ്കിലും ഫീസ് എന്നത് അപകടകരമായി തുടരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞദിവസം നിയമസഭയില്‍ നല്കിയ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം 13 സ്വാശ്രയ മെഡിക്കല്‍ കോളേജുകളുമായി കരാര്‍ ഉണ്ടായിരുന്നു. അതില്‍ ഒബിസി, എസ്സി/എസ്ടി 294 സീറ്റില്‍ (20%) ഒന്നിന് 25000 രൂപയും, ഓപ്പണ്‍ മെറിറ്റ് 441 സീറ്റില്‍ (30%) ഒന്നിന് 1.85 ലക്ഷം രൂപയും, മാനേജ്മെന്റ് 514 സീറ്റില്‍ (35%) ഒന്നിന് 8.5 ലക്ഷം രൂപയും, എന്‍ആര്‍ഐ 220 സീറ്റില്‍ (15%) ഒന്നിന് 12.5 ലക്ഷം രൂപയുമാണ് ഈടാക്കിയിരുന്നത്. 1470 വിദ്യാര്‍ത്ഥികള്‍. ഒരാളില്‍ നിന്ന് മാത്രം 314710 രൂപയാണ് മാനേജ്മെന്റിന് കിട്ടിയത്. ഇക്കൊല്ലം 20 കോളേജുകളുമായി സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കി. അതില്‍ 20% ഒബിസി, എസ്സി/എസ്ടി 449 സീറ്റില്‍ ഒന്നിന് 25000 രൂപയും, 30% ഓപ്പണ്‍ മെറിറ്റ് 673 സീറ്റില്‍ ഒന്നിന് 2.5 ലക്ഷം രൂപയും, 35% മാനേജ്മെന്റ് 785 സീറ്റില്‍ ഒന്നിന് 11 ലക്ഷം രൂപയും, 15% എന്‍ആര്‍ഐ 336 സീറ്റില്‍ ഒന്നിന് 15 ലക്ഷം രൂപയുമാണ്. 2245 വിദ്യാര്‍ത്ഥികളില്‍നിന്ന് ഒന്നിന് 689075 രൂപയാണ് (*പൂര്‍ണ്ണമല്ല). ഇതിന് പ്രകാരം 84 കോടി രൂപയുടെ കൊള്ളലാഭത്തിനാണ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ലാഭം കരാറില്‍ ഏര്‍പ്പെടാത്ത മൂന്ന് കോളേജുകള്‍ക്കാണ്. മെറിറ്റ് സീറ്റില്‍വരെ ലക്ഷങ്ങള്‍ നല്‍കേണ്ട അവസ്ഥയിലാണ് ഇവിടത്തെ വിദ്യാര്‍ത്ഥികള്‍. സര്‍ക്കാരിന്റെ ആനുകൂല്യമുള്ള, പാര്‍ട്ടി നിയന്ത്രണത്തിലുള്ള പരിയാരവും വിദ്യാഭ്യാസ കച്ചവടത്തിന്റെ ‘ഉദാത്ത’ മാതൃകയായി കഴിഞ്ഞു. മാനേജ്മെന്റുകളുമായുള്ള അവിശുദ്ധ സൗഹാര്‍ദ്ദത്തില്‍ പാര്‍ട്ടി വിഹിതം എത്രയാണെന്നതു മാത്രമാണ് ഇപ്പോള്‍ വിദ്യാഭ്യാസ സമൂഹത്തിന് അറിയേണ്ടത്.
നൂറുശതമാനം സീറ്റുകളും ഏറ്റെടുക്കുകയാണെന്ന് ഉത്തരവിറക്കിയത് സര്‍ക്കാരാണ്, എന്നാല്‍ മാനേജ്മെന്റുകള്‍ സുപ്രിം കോടതിയില്‍ പോയി ഉത്തരവ് റദ്ദാക്കി. സര്‍ക്കാരും മാനേജ്മെന്റുകളും തമ്മിലുള്ള ഒത്തു കളിയാണ് പിന്നീട് വെളിച്ചത്തുവന്നത്. തന്നിഷ്ടപ്രകാരമുള്ള പ്രവേശനം അവസാനിപ്പിക്കണമെന്ന ലക്ഷ്യത്തോടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് വിധി ഹൈക്കോടതി മുമ്പാകെ മറച്ചുവച്ചു. സുപ്രിം കോടതിയില്‍ അംഗീകാരത്തോടെയാണ് പ്രവേശനം നടത്തിയതെന്ന മാനേജ്മെന്റ് വാദത്തില്‍ സര്‍ക്കാര്‍ വക്കീല്‍ മൗനം പാലിച്ചു. അതുകൊണ്ടാണ് ഇപ്പോഴത്തെ പ്രവേശനം അംഗീകരിക്കപ്പെട്ടത്. ഇപ്പോള്‍ സമരം നടത്തുന്ന യുഡിഎഫ് കേസില്‍ കക്ഷിചേരാന്‍ തയ്യാറായില്ല. സ്വതന്ത്രമായി കൗണ്‍സിലിംഗ് നടത്താന്‍ സൗകര്യം ഒരുക്കിയതും, തലവരി പണം വാങ്ങുന്നുണ്ടെന്ന ആരോഗ്യ മന്ത്രി ഷൈലജയുടെ വെളിപ്പെടുത്തലും വന്‍ വിദ്യാഭ്യസ കച്ചവടത്തിനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ സഹായത്തോടെ സൃഷ്ടിച്ചിരിക്കുന്നത് എന്നതിന്റെ തെളിവാണ്. ഇനി ഒന്നുംചെയ്യാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
സര്‍ക്കാര്‍ മാനേജ്മെന്റിന്റെ ഭാഗത്താണ്. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിലൂടെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട സീറ്റുകള്‍ അട്ടിമറിക്കാന്‍ കൂട്ടുനിന്നതും ഈ സര്‍ക്കാരാണ്. ജയിംസ് കമ്മറ്റിക്ക് മുമ്പാകെ ലഭിച്ച പരാതികളും, തിരിമറിയില്‍ വിജിലന്‍സ് അന്വേഷണം ഉണ്ടാകുമെന്നു പറഞ്ഞതും സര്‍ക്കാരിന്റെ സ്വാശ്രയ നയം പരാജയമാണെന്നതിന്റെ വ്യക്തമായ സൂചനകളാണ്.
ഇതിനിടയില്‍ പ്രവേശന മേല്‍നോട്ട ഫീസ് നിയന്ത്രണ സമിതി അദ്ധ്യക്ഷ സ്ഥാനത്തുനിന്നും ജസ്റ്റിസ് ജെ.എം. ജയിംസിനെ മാറ്റാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. പുതിയതായി നിയമിക്കാന്‍ പോകുന്ന വ്യക്തിക്ക് മറ്റു പല പരിഗണനയും യോഗ്യത മറികടന്ന് ഉണ്ട്. പാര്‍ട്ടിക്ക് താത്പര്യമുള്ള മാനേജ്മെന്റുകള്‍ക്കെതിരെ നീങ്ങിയ ജയിംസിനെ മാറ്റി ഉറച്ച മാര്‍ക്സിസ്റ്റ് അനുഭാവിയായ ജസ്റ്റിസ് ആര്. രാജേന്ദ്രബാബുവിനെ നിയമിക്കുന്നതിന്റെ ലക്ഷ്യം സുവ്യക്തമാണ്.
സ്വാശ്രയ പ്രശ്നം നിലനില്ക്കുമ്പോള് മാനേജ്മെന്റുകളും സര്‍ക്കാരും പുതിയ കോളേജുകള്‍ തുടങ്ങുവാനുള്ള നീക്കത്തിലാണ്.
മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതുമായി ബസപ്പെട്ട് നിരവധി വിവാദങ്ങള്‍ ആണ് ഇപ്പോള്‍ ഉള്ളത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പുതിയ മെഡിക്കല്‍ കോളേജ് അനുവദിക്കുന്ന എസന്‍ഷാലിറ്റി സര്‍ട്ടിഫിക്കറ്റില്‍ വ്യാപക കൃത്രിമത്വം നടത്തുന്നുണ്ട്. ഡോക്ടര്‍ – രോഗി അനുപാതത്തില്‍ വേണ്ടത്ര ഡോക്ടര്‍മാര്‍ നിലവില്‍ ഉള്ളപ്പോള്‍ തന്നെ സര്‍ക്കാര്‍ വീണ്ടും ക്യാമ്പസുകള്‍ അനുവദിക്കുവാനുള്ള നീക്കം വിദ്യാഭ്യാസ കച്ചവടം തന്നെയാണ്. ഫീസ് ഘടന, പ്രവേശന മാനദണ്ഡം, സംവരണം എന്നിവയില്‍ വേണ്ട നീതിയുക്തമായ മുന്‍കരുതലുകള്‍ സര്‍ക്കാര്‍ എടുത്തില്ലെങ്കില്‍ ഇനിയും സമൂഹ്യനീതി അട്ടിമറിക്കപ്പെടുമെന്നത് ഉറപ്പാണ്.
(എബിവിപി സംസ്ഥാന വര്‍ക്കിംഗ് കമ്മറ്റിയംഗമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: