തൃശൂര്‍: അമല മെഡിക്കല്‍ കോേളജിനു സമീപം ബസ് സ്റ്റോപ്പിലേക്ക് ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറി ബസ് കാത്തുനിന്നിരുന്ന പെണ്‍കുട്ടിയടക്കം മൂന്നുപേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു.
അമലനഗര്‍ ചീരംകുഴി സ്വദേശി നെല്ലിപ്പറമ്പില്‍ വീട്ടില്‍ ഗംഗാധരന്(മണി 67), ബംഗളുരുവില്‍ താമസിക്കുന്ന പറപ്പൂര് സ്വദേശി ചിറ്റിലപ്പിള്ളി കുന്നത്ത് വീട്ടില്‍ ചാക്കോയുടെയും കോതമംഗലം സ്വദേശിനി മെര്‍ലിന്റെയും മകള്‍ മിഷേല്‍ ചാക്കോ(18), കുന്നംകുളം ഞെമനേങ്ങാട് കരുവമ്പായി നമസ്കാര പള്ളിക്കു സമീപം മഞ്ഞിങ്ങയില് വീട്ടില്‍ പരേതനായ മുഹമ്മദ് കുട്ടിയുടെ മകന് ഹംസ (58) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ആറേകാലോടെയാണ് അപകടം.
ബസ് കാത്തുനിന്നിരുന്നവരുടെ ഇടയിലേക്ക് തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഇന്നോവ കാര്‍ പാഞ്ഞുകയറുകയായിരുന്നു. കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്നു കാര്‍. റോഡ് ക്രോസ് ചെയ്ത ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ ഇന്നോവ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് വണ്ടി ഇടതുഭാഗത്തേക്ക് തിരിഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പത്തിലധികം പേര് സ്റ്റോപ്പിലുണ്ടായിരുന്നു. കാര്‍ പാഞ്ഞുവരുന്നത് കണ്ട് രണ്ടുപേര്‍ ഓടിമാറി. ഇടിയുടെ ആഘാതത്തില്‍ ബസ് ഷെല്‍ട്ടര്‍ തകര്‍ന്നു. മൂന്ന് സ്റ്റീല്‍ തൂണുകളും ഇരുമ്പ് ബാരിക്കേഡും ഒടിഞ്ഞുവീണു.
ഇരുമ്പു ബാരിക്കേഡുകള്‍ക്കും തൂണിലെ ഇരുമ്പുകമ്പികള്‍ക്കും കാറിനുമടിയില് പെട്ട മിഷേല്‍ ചാക്കോയെ ഫയര്‍ഫോഴ്സെത്തി കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തെടുത്തത്. ബസ് സ്റ്റോപ്പിലെ സ്റ്റീല്‍ ഇരിപ്പിടങ്ങളും പൊളിഞ്ഞു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് അദ്യം കരുതിയിരുന്നത്. എന്നാല്‍ ബൈക്കിലിടിക്കാതിരിക്കാന്‍ വണ്ടി വെട്ടിച്ചപ്പോഴാണ് അപകടമെന്ന് ഡ്രൈവര്‍ ഈരാറ്റുപേട്ട സ്വദേശി അല്‍ത്താഫ് പോലീസിന് മൊഴി നല്കി. ഇന്നോവ കാറില്‍ ഡ്രൈവറടക്കം നാലുപേരുണ്ടായിരുന്നു.
ഇവര്‍ തളിപ്പറമ്പില്‍ നിന്നും സെക്കന്‍ഡ് ഹാന്‍ഡ് ഇന്നോവ വാങ്ങി എറണാകുളത്തേക്ക് വരികയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പാലക്കാട് കാരിവളപ്പില് വീട്ടില്‍ അനീഷ്(28), പശ്ചിമബംഗാള്‍ സ്വദേശി അസീസ് (25), പറപ്പൂര് ചിറ്റിലപ്പിള്ളി കുന്നത്ത് വീട്ടില്‍ ജോഹന്‍(6) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവര്‍ക്ക് പുറമെ ഒരാളെ സെമി ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഹൈവേ പോലീസും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. മൂന്നുപേരുടേയും മൃതദേഹങ്ങള്‍ അമല ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടം നടന്ന സ്ഥലത്ത് മോട്ടോര്‍ വാഹനവകുപ്പും പോലീസും പരിശോധന നടത്തി. ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: