ജയരാജനെ പുറത്താക്കണമെന്ന് മൊറാഴ, പാപ്പിനിശേരി ലോക്കല്‍ കമ്മറ്റികള്‍ ആവശ്യപ്പെട്ടു
കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ നാള് മുതല്‍ വിവാദങ്ങള്‍ സൃഷ്ടിച്ചും വിവരക്കേട് പറഞ്ഞും പാര്‍ട്ടിയെ നാണക്കേടിലാക്കിയ വ്യവസായ മന്ത്രി ഇ.പി. ജയരാജന് ഇനി വായ തുറക്കരുതെന്ന് പാര്‍ട്ടി കര്‍ശന നിര്‍ദ്ദേശം നല്കി. സ്വന്തക്കാരെ ഉന്നത സ്ഥാനങ്ങളില്‍ തിരുകിയതാണ് ഏറ്റവും ഒടുവിലത്തെ വിവാദം. ജയരാജന്റെ ഭാര്യാസഹോദരി പികെ ശ്രീമതിയുടെ മകന് സുധീര്‍ നമ്പ്യാരെ കെഎസ്ഐഇ എംഡിയാക്കിയതും ജ്യേഷ്ഠന്റെ മകന് നിശാന്തിന്റെ ഭാര്യ ദീപ്തിയെ പാപ്പിനിശേരി കേരള ക്ളേ ആന്‍ഡ് സെറാമിക്സ് ജനറല്‍ മാനേജരാക്കിയതുമാണ് പുതിയ വിവാദം. ഈ നിയമനങ്ങള്‍ പാര്‍ട്ടിക്കും സര്ക്കാരിനുമുണ്ടാക്കിയ തലവേദന ചില്ലറയല്ല.
മാധ്യമങ്ങളോട് സംസാരിക്കേണ്ടതില്ലെന്നാണ് സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ജയരാജന് നല്കിയ നിര്‍ദേശം. വകുപ്പിന്റെ കാര്യങ്ങള്‍ ആവശ്യമെങ്കില്‍ മാത്രം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞാല്‍ മതി. പത്രക്കുറിപ്പ് നല്കിയാലും മതി. സര്‍ക്കാരിന്റെ പ്രതിഛായ നഷ്ടപ്പെടുത്തിയ നിയമന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും അതൃപ്തിയുണ്ട്. അത് മുഖ്യമന്ത്രി ജയരാജനെ അറിയിച്ചു. പാര്‍ട്ടിയിലും ഇതിന്റെ പേരില്‍ ഭിന്നതയും പ്രതിഷേധവും രൂക്ഷമാണ്. മൊറാഴ, പാപ്പിനിശേരി ലോക്കല്‍ കമ്മറ്റികള്‍ ജയരാജന്റെ നടപടിയിലുള്ള എതിര്‍പ്പ് പാര്‍ട്ടി ഏരിയാ സെക്രട്ടറിമാരെ കത്തുവഴി അറിയിച്ചു. ഏരിയാ കമ്മറ്റികള്‍ കത്തുകള്‍ ജില്ലാ കമ്മറ്റിക്കു കൈമാറി.
ഇത്തരം നിയമനങ്ങള്‍ സജീവ പ്രവര്‍ത്തകരില്‍ അമര്‍ഷമുണ്ടാക്കിയതായും കത്തില്‍ പറയുന്നു. സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് നല്കിയ പൊതുനിര്‍ദ്ദേശം ജയരാജന് ലംഘിച്ചതായും കത്തില്‍ പറയുന്നു. അധികാരത്തിലേറി അഞ്ചു മാസത്തിനുള്ളില്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ജയരാജന് മത്സരിക്കുകയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നു കത്തില്‍ പറയുന്നു.
മലബാര്‍ സിമന്റ്സിനായി കാസര്‍കോട്ടെ കരിന്തളത്തുനിന്ന് ലാറ്ററേറ്റ് ഖനനം ചെയ്യുമെന്ന് ജയരാജന് പറഞ്ഞിരുന്നു. ഖനനം നിര്‍ത്തുമെന്ന് 2015 ല്‍ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. മലബാര്‍ സിമന്റ്സിലെ ഉല്പാദനം പുനരാരംഭിക്കാന്‍ ഖനനം നടത്തുമെന്നാണ് ജയരാജന് പറഞ്ഞത്. ഇതിനെ, സിപിഎം നേതാവായ കിണാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാല എതിര്‍ത്തു. കരിന്തളത്തെ 50 ഏക്കര്‍ ലാറ്ററേറ്റ് ഭൂമിയുടെ ഉടമ കണ്ണൂര്‍ ക്ലേയ്സ് ആന്‍ഡ് സിറാമിക്സാണ്; അവിടെയാണ് ബികോംകാരിയായ ദീപ്തിയെ വച്ചത്. ഇതുവഴി കര്‍ണാടകത്തിലേക്കും ഗുജറാത്തിലേക്കും ലാറ്ററേറ്റ് കടത്താം.
നിയമന വിവാദം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയെന്ന നിലപാടിലാണ് മുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഐയും.
നവമാധ്യമങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകരടക്കമുള്ളവര്‍ ജയരാജന്റെ നിയമനനടപടിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി. വ്യവസായ വകുപ്പില്‍ സ്വന്തക്കാരെ നിയമിച്ച ജയരാജനെതിരേ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനും വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്കി. എഎഫ്ഐആര്‍ ഇട്ട് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം. സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി കാട്ടിയതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംഭവത്തില്‍ മന്ത്രിക്ക് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാമെന്ന് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: