സനാ: യെമനില്‍ സൗദി അറേബ്യൻ സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 140 പേർ കൊല്ലപ്പെട്ടു. സനായിയ്ക്കടുത്ത പൊതുമന്ദിരത്തിൽ മരിച്ചയാളുടെ സംസ്കാര ചടങ്ങുകള്‍ നടന്ന കമ്മ്യൂണിറ്റി ഹാളിലേക്കാണ് വ്യോമാക്രമണമുണ്ടായതെന്ന് ഐക്യരാഷ്ട്ര സഭാ വക്താവ് അറിയിച്ചു.
ചടങ്ങില്‍ പങ്കെടുക്കുന്നതിനായി നൂറുകണക്കിനുപേര്‍ എത്തിയിരുന്നു. ആക്രമണത്തില്‍ 525 പേര്‍ക്കു പരിക്കേറ്റതായി യെമന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. നാലു തവണ ആക്രമണമുണ്ടായതായി സാബ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ആക്രമണത്തില്‍ പങ്കില്ലെന്ന് സൗദി സൈനികവൃത്തങ്ങള്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. സാധാരണ ജനങ്ങള്‍ പങ്കെടുക്കുന്ന പരിപാടികളിൽ ആക്രമണം നടത്താറില്ലെന്ന് സൗദി അധികൃതർ അറിയിച്ചു.
നിഷ്ഠൂരവും ഞെട്ടിക്കുന്നതുമെന്നാണ് യെമനിലെ യു.എന്‍. ഹ്യുമാനിറ്റേറിയന്‍ കോഡിനേറ്റര്‍ ജാമി മക്ഗോള്‍ഡ്റിക് വാര്‍ത്തയോട് പ്രതികരിച്ചത്. കഴിഞ്ഞമാര്‍ച്ചില്‍ സൗദി സഖ്യം വ്യോമാക്രമണം ആരംഭിച്ചശേഷം യെമനില്‍ 6700ല്‍ അധികം പേര് കൊല്ലപ്പെട്ടതായാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: