കൊല്ലം: ബിജെപിയോടുള്ള വിരോധത്തിന്റെ പേരില്‍ മനുഷ്യകുലത്തിന് മുഴുവന്‍ ഭീഷണിയായ ഐഎസ് തീവ്രവാദികളെ കേരളത്തില്‍ വളര്‍ത്തിയത് സിപിഎം നിയന്ത്രിക്കുന്ന പിണറായി വിജയന്റെ സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.ശ്രീശന്. ചിന്നക്കടയില്‍ ഐഎസ് ഭീകരതക്കെതിരെ പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പില്‍ ഇസ്ലാമികഭീകരവാദികളുടെ പിന്തുണ നേടിയാണ് പിണറായി അധികാരത്തിലെത്തിയത്. ഇതിന് വിടുപണി ചെയ്യുകയാണ് പിണറായി. ഇതിന് ഏറ്റവും വലിയ തെളിവാണ് കമ്യൂണിസ്റ്റ് കൊലയാളികള്‍ ഒളിച്ചുകഴിയുന്ന പാര്‍ട്ടി ഗ്രാമത്തില്‍ നിന്നും ഐഎസ് ഭീകരവാദികളെ കേന്ദ്രഅന്വേഷണസംഘം പിടികൂടിയത്. മൂന്ന് മാസം മുമ്പ് തന്നെ കേന്ദ്രത്തില്‍ നിന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പിണറായി വിജയന് അത് അവഗണിച്ചു. കേരളത്തെ ഭീകരത്താവളമാക്കാന്‍ കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രിയെ മൂന്ന് മാസം കൊണ്ട് തന്നെ ജനങ്ങള്‍ക്ക് മടുത്തു. സിപിഎം നേതാവില്‍ നിന്നും മുഖ്യമന്ത്രിയുടെ നിലവാരത്തിലേക്ക് ഉയരാത്ത പിണറായി വിജയന്, ഇത്തരത്തിലാണ് ഭരിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ കേരളജനത പാര്‍ട്ടിഭേദമന്യെ അദ്ദേഹത്തെ തെരുവില്‍ കൈകാര്യം ചെയ്യുന്ന കാലം ആസന്നമാണെന്നും ശ്രീശന് ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാനുള്ള ഏതുനീക്കവും അവസാനതുള്ളി രക്തം ചിന്തിയും നേരിടാന്‍ തയ്യാറായിരിക്കുന്ന ഭരണകൂടമാണ് കേന്ദ്രം ഭരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ വിഘടനവാദികള്‍ക്കും ഭീകരര്‍ക്കും പറുദീസയൊരുക്കി കൊടുക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ഇത് അംഗീകരിക്കാനാവില്ല. അപകടകരമായ ഈ നീക്കത്തെ ശക്തമായി നേരിടാന്‍ ജനം തെരുവിലിറങ്ങും. മാറിമാറി ഭരിച്ച ഇടതുവലതുമുന്നണികള് സംസ്ഥാനത്തിന്റെ ഈ ഗതികേടിന് ഉത്തരവാദികളാണ്. മൂന്നാം ശക്തിയായി ഉയര്‍ന്നുവരുന്ന എന്‍ഡിഎയെ തകര്‍ക്കാന്‍ ഐഎസ് ഭീകരവാദികള്‍ക്ക് വളമിടുന്ന പിണറായി വിജയനെ ജനങ്ങള്‍ ഒറ്റപ്പെടുത്തുമെന്നും കെ.പി.ശ്രീശന് കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥന് അധ്യക്ഷനായിരുന്നു.
ദക്ഷിണമേഖലാ സംഘടനാ സെക്രട്ടറി വെള്ളിയാംകുളം പരമേശ്വരന്, മേഖലാ ജനറല്‍ സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍, സംസ്ഥാന ഉപാധ്യക്ഷ ബി.രാധാമണി, സംസ്ഥാന ഉപാധ്യക്ഷ ബി.രാധാമണി, കെ.ശിവദാസന്‍, കിഴക്കനേല സുധാകരന്, രാജേശ്വരി രാജേന്ദ്രന്, എ.സോമരാജന്, സുജിത് സുകുമാരന്‍, നെടുമ്പന ഓമനക്കുട്ടന്, ബിഡിജെഎസ് നേതാവ് ആക്കാവിള സതീക്, കേരളകോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വി.വിശ്വജിത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: