കൊല്ലം: ടാന്‍സാനിയന്‍ സീസണടക്കമുള്ള വിദേശ വിപണി ഉപയോഗപ്പെടുത്തി തോട്ടണ്ടി നേരിട്ട് വാങ്ങാന്‍ ശ്രമം തുടങ്ങിയതായിമന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. ഇതിന്റെ ഭാഗമായി കശുവണ്ടിവ്യവസായ വകുപ്പ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം 16ന് ടാന്സാനിയക്ക് പോകും. സീസണില്‍ സമയത്ത് ഇടപെടുക എന്നതാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, കശുവണ്ടി വികസന കോര്പ്പറേഷന്, കാപെക്സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ കണ്ണനല്ലൂര്‍ കശുവണ്ടി കോര്പ്പറേഷന് ഫാക്ടറിയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ടാന്‍സാനിയന്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വില അടിസ്ഥാനമാക്കി തോട്ടണ്ടി വാങ്ങുകയെന്നതാണ് ലക്ഷ്യം. ഇതോടെ വിപണിയിലെ ഇടനിലക്കാരുടെ ആധിപത്യം ദുര്‍ബലമാകും. തോന്നുന്ന വിലക്ക് തോട്ടണ്ടി അടിച്ചേല്‍പ്പിക്കുന്ന ഇടനിലക്കാരുടെ പദ്ധതി അവസാനിപ്പിക്കും.
കശുവണ്ടിവ്യവസായത്തിലെ ഉണര്‍വ് നിലനിര്‍ത്താന്‍ തൊഴിലാളികളുടെ കൂട്ടായ പരിശ്രമം അനിവാര്യമാണ്. തൊഴില്‍ നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള യന്ത്രവല്‍ക്കരണം നടപ്പിലാക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. എന്നാല്‍ തൊഴിലാളികളുടെ തൊഴില്‍ഭാരം ലഘൂകരിക്കുന്ന യന്ത്രവത്ക്കരണം ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കശുവണ്ടിവ്യവസായത്തെ തകര്‍ക്കുന്ന തരത്തില്‍ സ്വകാര്യമുതലാളിമാര്‍ നടത്തുന്ന അനാരോഗ്യകരമായ നീക്കത്തെ തൊഴിലാളികള്‍ തന്നെ സംഘടിതമായി നേരിടണമെന്നും ഇത്തരം ചെറുത്തുനില്‍പ്പിന് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കശുവണ്ടി കോര്പ്പറേഷന് ചെയര്മാന് എസ്.ജയമോഹന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കശുവണ്ടി വ്യവസായത്തിന്റെ കാലിക പ്രസക്തിയെക്കുറിച്ച് എന്‍ കെ പ്രേമചന്ദ്രന് എം പിയും കശുവണ്ടി മേഖലയുടെ ആധുനികവത്ക്കരണത്തെക്കുറിച്ച് കെ സോമപ്രസാദ് എം പിയും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: