കുന്നത്തൂര്‍: ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ മാലുമേലില് പ്രവര്‍ത്തിക്കുന്ന എ വണ്‍ മില്‍ക്കിലെ തൊഴിലാളികളെ കള്ളക്കേസില്‍ കുടുക്കി മാനേജ്മെന്റ്പിരിച്ചുവിടുന്നതായി പരാതി. ഇതു സംബന്ധിച്ച് പത്തോളം തൊഴിലാളികള്‍ ജില്ലാ കളക്ടര്‍ക്കും ലേബര്‍ ഓഫീസര്‍, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് എന്നിവര്‍ക്കും പരാതി നല്കി. ഏഴുവര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ കൂലി കൂട്ടി നല്‍കണമെന്ന് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതാണ് തൊഴിലാളികള്‍ക്ക് നേരെ മാനേജ്മെന്റ് തിരിയാന്‍ കാരണമായത്. പതിനാറ് മണിക്കൂറിലേറെ ജോലി ചെയ്യുകയും 350 കിലോമീറ്റര്‍ വണ്ടി ഓടിക്കുകയും ചെയ്യുന്ന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച് മിനിമം വേതനവ്യവസ്ഥകള്‍ പാലിക്കാതെ തുച്ഛമായ ശമ്പളമാണ് മാനേജ്മെന്റ് നല്‍കിവരുന്നത്. കൂലി കൂട്ടി ആവശ്യപ്പെട്ട തൊഴിലാളികളെ ഓണത്തിന് ശേഷം ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു. ഇവര്‍ക്കെതിരെ സാമ്പത്തികതിരിമറി, വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തി തുടങ്ങിയ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു മാനേജ്മെന്റ.്
അതേസമയം പോലീസ്സ്റ്റേഷനില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ തൊഴിലാളികളെ സിഐ’ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. രണ്ട് വര്‍ഷം കൂടി തുച്ഛമായ ശമ്പളത്തില്‍ ജോലിയില്‍ തുടര്‍ന്നാല്‍ കേസ് പിന്‍വലിക്കാം എന്ന വാഗ്ദാനവും മാനേജ്മെന്റ് നല്‍കിയതായി തൊഴിലാളികള്‍ പറഞ്ഞു.
കള്ളക്കേസുണ്ടാക്കിയ മാനേജ്മെന്റിനെതിരെ നടപടി ആവശ്യപ്പെട്ടും തടഞ്ഞുവെച്ച കൂലി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. ഏഴ് ദിവസത്തിനകം പരാതിയിന്മേല് അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: