സ്വന്തം ലേഖകന്‍
കൊല്ലം: കാത്തിരിപ്പിന് വിരാമമിട്ട് മോദിസര്‍ക്കാര്‍ അധികാരത്തിലെത്തി അനുമതി നല്കിയ ബൈപാസ് പണി അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം. 2017 നവംബറില്‍ പൂര്‍ത്തിയാക്കേണ്ട പണിയാണ് രാഷ്ട്രീയ ഇടപെടല്‍ മൂലം അട്ടിമറിക്കപ്പെടുന്നത്. 2015 ഏപ്രിലില്‍ തുടങ്ങിയ പണി അതിവേഗത്തില്‍ നടക്കുന്നതിനിടെയാണ് മണ്ണ് ലഭിക്കാത്തതിനെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടിവന്നത്. മണ്ണ് എത്തിക്കേണ്ട ജില്ലാഭരണകൂടമാണ് ഇല്ലാത്ത ന്യായങ്ങള്‍ പറഞ്ഞ് പണി തടസപ്പെടുത്തുന്നത്.
മേജര്‍ പദ്ധതിയെന്ന പരിഗണനയില്ലാതെയാണ് അധികൃതര്‍ ബൈപ്പാസ് പണിയെ കാണുന്നത്. തുടക്കത്തില്‍ ജില്ലാ കളക്ടറായിരുന്ന കൗശിഗന് ബൈപാസ് പണിക്കാവശ്യമായ മണ്ണ് കൊട്ടാരക്കരയിലെ നവോദയ സ്കൂളില്‍ നിന്നും ലഭ്യമാക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. സ്കൂള്‍ ഗ്രൗണ്ട് നിര്‍മ്മാണത്തിന് മലയിടിക്കുമ്പോള്‍ ലഭിക്കുന്ന മണ്ണ് ഇതിന് പൂര്‍ണമായും ഉപയോഗിക്കാന്‍ സാധിക്കും. എന്നാല്‍ പിന്നീട് വന്ന കളക്ടര്‍മാരും ജിയോളജിവകുപ്പ് ഉദ്യോഗസ്ഥരും ഈ നീക്കത്തിന് തടയിടുകയായിരുന്നു. സ്കൂളില്‍ നിന്നും മണ്ണ് നല്കിയാല് ഗ്രൗണ്ട് പണിത് കൊടുക്കണമെന്ന നിര്‍ദ്ദേശം ഉള്‍പ്പടെയുള്ള നിബന്ധനകള്‍ ഭരണകൂടം മുന്നോട്ടുവെച്ചു. നിര്‍ദ്ദേശം അതേപടി കരാര്‍ എടുത്ത ചെറിയാന് ഗ്രൂപ്പ് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും മണ്ണെടുക്കാന്‍ ജിയോളജി വകുപ്പ് അനുമതി നല്‍കിയില്ല. മണ്ണെടുക്കുന്ന സ്ഥലത്തെ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ വനംവകുപ്പും മുടന്തന്‍ന്യായങ്ങള്‍ പറഞ്ഞ് അനുമതി നിഷേധിച്ചു. മാസങ്ങളായി ജില്ലാ ഭരണകൂടത്തെയും ജിയോളജി, വനംവകുപ്പുകളെയും സമീപിച്ചിട്ടും യാതൊരു കടലാസുജോലികളും മുന്നോട്ടുകൊണ്ടുപോകാന്‍ ഇവര്‍ തയാറാകുന്നില്ലെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ നിര്‍മ്മാണ പ്രവര്‍ത്തനമാണ് കൊല്ലം ബൈപാസ്. മുന്നൂറ് കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന പതിമൂന്ന് കിലോ മീറ്റര്‍ റോഡില്‍ മൂന്ന് കൂറ്റന്‍പാലങ്ങളാണ് ഉള്ളത്. ഈ പാലങ്ങളുടെയെല്ലാം പകുതി പണി തീര്‍ന്നിരിക്കുകയാണ്. ഇനി മണ്ണ് ലഭിച്ചാല്‍ മാത്രമേ മറ്റു പണികളുമായി മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളു. ഏക ദേശം. 140000 ഘനമീറ്റര്‍ മണ്ണാണ് ആവശ്യം.
സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പണിയുടെ പുരോഗതി പോലും വിലയിരുത്തുന്നില്ല. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കേണ്ട ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ അനാവശ്യ ന്യായങ്ങള്‍ നിരത്തുന്നത് സംശയത്തിന് ഇട നല്‍കുന്നുണ്ട്.
അതേസമയം മന്ത്രിമരുള്‍പ്പടെയുള്ളവരുടെ മുന്നില്‍ ഈ വിഷയം എത്തിയിട്ടും അവരും മൗനത്തിലാണ്. ബൈപാസ് കടന്നു പോകുന്ന പ്രദേശത്തെ എംഎല്‍എപോലും ഇവിടെ എത്താറില്ല. മുമ്പ് വാജ്പേയി സര്‍ക്കാരിന്റെ കാലത്താണ് ബൈപ്പാസിന്റെ ഒന്നാംഘട്ട പണി നടന്നത്. എന്നാല്‍ പിന്നീട് മാറി ഭരിച്ച സര്‍ക്കാരുകള്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നിഷേധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: