കൊട്ടാരക്കര: ബസ് കയറാന്‍ കാത്ത് നിന്ന വിദ്യാര്‍ത്ഥിനിക്ക് തെരുവുനായുടെ ആക്രമണത്തില്‍ പരിക്ക്. പുത്തൂര്‍മുക്ക് രാജ് ഭവനില്‍ സുരാജിന്റെ മകള്‍ സുധിനരാജ് (24) ആണ് കടിയേറ്റ് കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയത്.
ഇന്നലെ രാവിലെ 10.30നാണ് സംഭവം. ക്ലാസിന് പോകാനായി കൊട്ടാരക്കരയിലേക്ക് ബസ് കയറാന്‍ വന്ന വിദ്യാര്‍ത്ഥിനിയെ പുത്തൂര്‍മുക്കില്‍ വച്ച് തെരുവുനായ് കടിക്കുകയായിരുന്നു. പുത്തൂര്‍മുക്ക് ജംഗ്ഷനില്‍ തെരുവുനായ് ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. വീട്ടില്‍ വളര്‍ത്തുന്ന നായയുടെ ആക്രമണത്തില്‍ വയോധികക്ക് ഗുരുതരമായി പരിക്കേറ്റു. കോട്ടാത്തല വയിലിക്കട ചരിപ്പുറത്ത് വീട്ടില്‍ കുഞ്ഞിക്കുട്ടി (90)ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 10നായിരുന്നു സംഭവം. വീടിന്റെ മുറ്റത്തുവച്ചാണ് കെട്ടിയിട്ടിരുന്ന നായ് തുടലഴിഞ്ഞ് മുറ്റത്തിരുന്ന വൃദ്ധയെ ആക്രമിച്ചതെന്നും വീട്ടുകാര്‍ പറയുന്നു. നായയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ വൃദ്ധയെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: