ഇസ്ലാമാബാദ്: അനാവശ്യമായി ബലൂചിസ്ഥാൻ വിഷയത്തിൽ ഭാരതം ഇടപെടാൻ പാടില്ലെന്ന് പാക്കിസ്ഥാൻ. ഇനിയും ബലൂചിസ്ഥാൻ വിഷയങ്ങളിൽ ഇടപെടുകയാണെങ്കിൽ ഭാരതത്തിന്റെ ആഭ്യന്തര വിഷയങ്ങളിൽ തങ്ങളും ഇടപെടുമെന്ന് പാക് വിദേശകാര്യ വക്താവ് മുഷാഹിദ് ഹുസൈൻ സെയ്ദ് പറഞ്ഞു. കശ്മീർ പ്രശ്നത്തിൽ ഭാരതത്തിനെതിരെ അമേരിക്കയുടെ പിന്തുണ തേടി വാഷിങ്ടണിലെത്തിയ നവാസ് ഷെറീഫിന്റെ പ്രതിനിധി സംഘത്തിലെ അംഗമാണ് മുഷാഹിദ് ഹുസൈൻ.
ബലൂചിസ്ഥാൻ വിഷയത്തിൽ ഇടപെട്ടാൽ ഭാരതത്തിന്റെ ആഭ്യന്തര വിഷയങ്ങളായ ഖാലിസ്ഥാൻ പ്രശ്നത്തിലും നാഗാലാന്റ്, ത്രിപുര, ആസാം, സിക്കിം സംഘർഷങ്ങളിലും മാവോയിസ്റ്റ് കലാപങ്ങളിലും പാക്കിസ്ഥാൻ ഇടപെടുമെന്നു പാക് വിദേശകാര്യ വക്താവ് മുഷാഹിദ് ഹുസൈൻ സെയ്ദ് തുറന്നടിച്ചു.
അയൽ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ കൈകടത്താൻ പാക്കിസ്ഥാനു താൽപര്യമില്ല. നിയമങ്ങൾ തെറ്റിക്കുന്നത് ഭാരതമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവശ്യമായി ബലൂചിസ്ഥാൻ വിഷയത്തിൽ ഇടപെടുകയാണ്. പകരത്തിനു പകരം എന്ന നിലപാട് പാക്കിസ്ഥാനും സ്വീകരിക്കുമെന്നു മുഷാഹിദ് ഹുസൈൻ ഭീഷണിപ്പെടുത്തി.
ഭാരതത്തിൽ ഏറെ സ്വാധീനമുള്ള രാഷ്ട്രമെന്ന നിലയ്ക്ക് കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കാൻ അമേരിക്ക ഇടപെടണമെന്നു നവാസ് ഷെരീഫിന്റെ പ്രതിനിധി സംഘം അമേരിക്കയോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: