തുറവൂര്‍: ദിനംപ്രതി നൂറുക്കണക്കിന് വിനോദസഞ്ചാരികള്‍ എത്തിച്ചേരുന്ന പട്ടണക്കാട് ഗ്രാമപഞ്ചായത്തിലെ അന്ധകാരനഴി ബീച്ചില്‍ സൂചനാ ബോര്‍ഡുകളോ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാത്തത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ഞായറാഴ്ചകളിലും മറ്റ് അവധി ദിവങ്ങളിലുമാണ് ഇവിടെ വിനോദ സഞ്ചാരികളുടെ ബാഹുല്യം കാണുന്നത്. ശാന്തമായ കടലില്‍ വിദേശികളടക്കമുള്ള സഞ്ചാരികള്‍ കുളിച്ചും പ്രകൃതി ഭംഗി ആസ്വദിച്ചുമാണ് മടങ്ങുന്നത്. ചുഴിയും അടിയൊഴുക്കും അറിയാതെ സഞ്ചാരികള്‍ കടലില്‍ ഇറങ്ങുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു.
വിനോദ സഞ്ചാരികള്‍ക്കായി സുനാമി ഫണ്ടില്‍പ്പെടുത്തി മുപ്പത്തിരണ്ട് കോടിയില്‍പ്പരം രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടങ്ങ ളും മറ്റ് അനുബന്ധ ഉപകരണങ്ങളും പൂര്‍ണ്ണമായും നശിച്ചു. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി അന്ധകാരനഴിയില്‍ നടത്തിയ നവീകരണം പൂര്‍ണ്ണമായും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിനെ ഏല്‍പ്പിച്ചെങ്കിലും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളൊന്നും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.
സഞ്ചാരികളെ നീ യന്ത്രിക്കാന്‍ പൊലിസ് എയ്ഡ് പോസ്റ്റ് മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അന്ധകാരനഴി വികസനത്തിന് മന്ത്രി പി.തിലോത്തമന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അമ്പത് ലക്ഷം രൂപ അനുവദിച്ചിട്ട് ഇതുവരെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും ആരംഭിച്ചിട്ടില്ല.
ഇനിയെങ്കിലും അന്ധകാരനഴി മനോഹര തീരത്ത് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി വിനോദസഞ്ചാര കേന്ദ്രം സുഗമമായി പ്രവര്‍ത്തിപ്പിക്കുന്നതിന് ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നാവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: