ധൃതരാഷ്ട്രര്‍ :വിദുരരേ, ഞാനൊന്നു ചോദിക്കട്ടെ, ഏതാണ് ഉത്തമകുലം.
വിദുരര്‍ തപസ്സ്, സംയമം, വേദാധ്യയനം, യജ്ഞം, പവിത്രവിവാഹം, നിത്യവും അന്നദാനം, സദാചാരം ഈ ഏഴുഗുണങ്ങളും ഉള്ളതാണ് ഉത്തമകുലം.
സദാചാരത്തിന് ശൈഥില്യം വരുത്താതെ, സ്വന്തം കുറ്റങ്ങള്‍ കൊണ്ട് മാതാപിതാക്കളെ ശല്യപ്പെടുത്താതെ സന്തോഷപൂര്‍വം ധര്‍മ്മമനുഷ്ഠിച്ച് സത്യനിഷ്ഠമായി ജീവിച്ചകൊണ്ടു കീര്‍ത്തി വര്‍ദ്ധിപ്പിക്കുന്നവരുടെ കുലം ഉത്തമമാകുന്നു. യജ്ഞം നടത്താതിരിക്കുക, നിന്ദ്യകുലത്തില് നിന്നു വിവാഹം കഴിക്കുക, വേദങ്ങളെ ഉപേക്ഷിക്കുക, ധര്‍മ്മത്തെ ലംഘിക്കുക എന്നിവകൊണ്ടു ഉത്തമകുലം അധമമായിത്തീരുന്നു. ദേവസ്വത്ത് അപഹരിക്കുക, സൂക്ഷിക്കാനേല്പ്പിച്ച മുതല്‍ സ്വായത്തമാക്കുക തുടങ്ങിയ കാരണങ്ങളാല്‍ ഉത്തമകുലം ഹീനമായി തീരുന്നു. പശുക്കളും ധനസമ്പത്തും ആള്‍ശേഷിയുമെല്ലാം ഉണ്ടായാലും സദാചാരമില്ലാത്ത കുലം ഹീനം തന്നെയാണ്. ധനസമ്പത്തു കുറഞ്ഞിരുന്നാലും സദാചാരനിഷ്ഠയുളള കുലം ഉത്തമകുലങ്ങളുടെ കൂട്ടത്തില്‍ ഗണിക്കപ്പെടുന്നു.
അതിനാല്‍ സദാചാരവും സംരക്ഷിക്കപ്പെടണം. ധനം ഉണ്ടാവുകയും നശിക്കുകയും ചെയ്യും. സമ്പത്തില്ലാതായാലും സദാചാരനിഷ്ഠന് ക്ഷീണിക്കുന്നില്ല. സദാചാരനിഷ്ഠയില്ലാത്ത കുലം എത്ര സമ്പന്നമായാലും നാശോന്മുഖമായി തീരുന്നു. രാജാവേ, തേരു ചെറുതായാലും വലിയ ഭാരം വഹിക്കാനാകും. വെറും തടി എത്ര വലുതായാലും അതിനു സമര്ഥമാകുകയില്ല. അതുപോലെ ഉത്തമകുലത്തില്‍ ജനിച്ച ഉത്സാഹശീലനും ഭാരിച്ച ചുമതലകള്‍ ഏറ്റെടുത്തു നടത്താന്‍ കഴിയും. ക്രോധിക്കുമെന്നു ഭയക്കുകയോ സംശയദൃഷ്ടിയോടു കൂടി ഉപചരിക്കുകയോ ചെയ്യേണ്ടി വരുന്നിടത്തു മൈത്രിയില്ല. പിതാവിനെയെന്നപോലെ വിശ്വസിക്കാവുന്ന ആളാണു മിത്രം. മുന്‍ബന്ധങ്ങളൊന്നും ഇല്ലാതെ തന്നെ സ്നേഹപൂര്‍വ്വം പെരുമാറുന്നവനാണു മിത്രം, അവനാണു ബന്ധു. മിത്രത്തിന്റെ സത്കരം സ്വീകരിക്കുകയും അയാളില്‍നിന്നു സ്വന്തം കാര്യങ്ങള്‍ നേടുകയും ചെയ്തിട്ട് നന്ദിയോ ആത്മാര്ഥതയോ കാട്ടാത്തവന്റെ മൃതശരീരം ഹിംസ്രജന്തുക്കള്‍പോലും ഭക്ഷിക്കുന്നില്ല. ധനമുണ്ടങ്കിലും ഇല്ലെങ്കിലും മിത്രത്തെ സത്കരിക്കണം.
സന്താപം സൗന്ദര്യത്തെയും ശക്തിയെയും ജ്ഞാനത്തെയും നശിപ്പിച്ചു മനുഷ്യനെ രോഗിയാക്കുന്നു. ദുഃഖിച്ചതുകൊണ്ടു അഭീഷ്ടപ്രാപ്തിയുണ്ടാകുന്നില്ല. ശരീരത്തിനു ക്ലേശമുണ്ടാക്കുന്ന സന്താപം ശത്രുക്കളെ ആഹ്ലാദിപ്പിക്കുന്നു. സുഖദുഃഖങ്ങളും ലാഭനഷ്ടങ്ങളും മുറയ്ക്കു മാറി മാറി വന്നുകൊണ്ടിരിക്കുന്നു. ധീരനായ വ്യക്തി അവയെച്ചൊല്ലി വ്യാകുലപ്പെടരുത്. ചഞ്ചലങ്ങളായ ഇന്ദ്രിയങ്ങള്‍ ഏതേതു വിഷയങ്ങളുടെ നേര്‍ക്ക് എത്രത്തോളം ആസക്തമാകുന്നുവോ അത്രത്തോളം ബുദ്ധി മന്ദീഭവിക്കുന്നു. ഒരു കുലത്തിന്റെ രക്ഷക്കായി ഒരു വ്യക്തിയേയും ഒരു ഗ്രാമത്തിന്റെ രക്ഷക്കായി ഒരു കുലത്തേയും രാജ്യത്തിന്റെ രക്ഷക്കായി ഒരു ഗ്രാമത്തെയും ആത്മക്ഷേമത്തിനായി ഈ ഭൂമിയേത്തന്നെയും ഉപേക്ഷിക്കണം.
ആപത്തു കാലത്തേക്കുവേണ്ടി ധനം സൂക്ഷിക്കണം. ധനംകൊണ്ടു സ്ത്രീയെ സംരക്ഷിണം. ധനവും സ്ത്രീയും സ്വരക്ഷയ്ക്കു വിനിയോഗിക്കണം. ചൂതുകളി പരസ്പരവൈര്യം ഉണ്ടാക്കുന്നതാകയാല്‍ തമാശക്കുവേണ്ടി പോലും അതില്‍ ഏര്‍പ്പെടരുത്. തന്റെ ഹിതത്തിനുവേണ്ടി അനവരതം പ്രവര്‍ത്തിക്കുന്ന സേവകരുടെ പേര്‍ക്കു യജമാനന് കോപിക്കരുത്. അഹങ്കാരവും ഭീരുത്വവുമില്ലാത്ത, വളരെ വേഗത്തില്‍ കര്‍ത്തവ്യങ്ങള്‍ അനുഷ്ഠിക്കുന്ന, അന്യരുടെ പ്രലോഭനങ്ങളില്പ്പെട്ടുപോകാത്ത ദയാലുവും ശുദ്ധഹൃദയനുമായ, ഉദാരമായി സംസാരിക്കുന്ന ആരോഗ്യമുളള വ്യക്തിയെയാണ് ദൂതനാക്കേണ്ടത്. ശ്രദ്ധാലുവായ മനുഷ്യന് എത്ര വിശ്വാസമുണ്ടെങ്കിലും സായംകാലത്ത് ശത്രുവിന്റെ ഗൃഹത്തില്‍ പോകരുത്.
രാത്രികാലത്തു നാല്കവലയില് ഒളിച്ചുനില്ക്കരുത്. രാജാവ് കാമിക്കുന്ന സ്ത്രീയെ കാമിക്കരുത്. ദുഷ്ടന്മാരായ മന്ത്രിമാരൊത്തു കാര്യവിചാരങ്ങള്‍ നടത്തുന്ന രാജാവിനോട് ആ സമയത്ത് വിരുദ്ധാഭിപ്രായം പറയരുത്. വേശ്യ, വലിയ ഉദേ്യാഗസ്ഥന്, പുത്രന്, സഹോദരന്, ചെറിയ കുഞ്ഞുങ്ങളുളള വിധവ, പട്ടാളക്കാരന്, അധികാരം നഷ്ടപ്പെട്ടവന് എന്നിവരോടു കൂടുതല്‍ ദയാലുവായ രാജാവ് കൊടുക്കല്‍ വാങ്ങല്‍ നടത്തരുത്. ബുദ്ധി, ആഭിജാത്യം ശാസ്ത്രജ്ഞാനം, സംയമം, സത്യനിഷ്ഠ, പരാക്രമം, മിതഭാഷണം, കഴിവനുസരിച്ചുള്ള ദാനം ഇവ എട്ടും ഏതു വ്യക്തിക്കും ശോഭകരങ്ങളാണ്.
നിന്ദാസ്തുതികള്കൊണ്ടു വികാരമുണ്ടാകാത്ത വ്യക്തിയാണു സന്ന്യാസി. വരിനെല്ലും കാട്ടുകിഴങ്ങുകളും പച്ചിലകളും ഭക്ഷണമാക്കി മനോനിഗ്രഹത്തോടെ വനത്തില്‍ വസിച്ചു അഗ്നിഹോത്രം അതിഥിപൂജ തുടങ്ങിയ കര്‍മ്മങ്ങള്‍ ചെയ്യുന്ന പുണ്യാത്മാവായ തപസ്വി ശ്രേഷ്ഠനാണ്. ബുദ്ധിമാന്മാരെ ദ്രോഹിച്ചിട്ട് ദൂരെക്കഴിയാം എന്നു കരുതരുത്. ബുദ്ധിമാന്റെ നീളമേറിയ കൈകള്‍ പകരം വീട്ടാന്‍ എവിടെയും വന്നെത്തും. വിശ്വസ്തരെന്നു തോന്നുന്നവരെയും ഏറെ വിശ്വസിക്കരുത്. വിശ്വസ്തന് വൈരിയായാല് വംശനാശം വരുത്തും. സൗഭാഗ്യശാലിനികളും പൂജാര്ഹരുമായ സ്ത്രീകള്‍ വീട്ടിനുള്ളില്‍ വിളക്കാണ്.
ഗൃഹലക്ഷ്മികളായ സ്ത്രീകളെ കരുതലോടെ സംരക്ഷിക്കണം. മന്ത്രിമാര്‍ നല്കുന്ന ഉപദേശങ്ങള്‍ ആരും അറിയാതിരിക്കാന്‍ ശ്രദ്ധിക്കുന്ന രാജാവ് ദീര്‍ഘകാലം ഐശ്വര്യം അനുഭവിക്കുന്നു. ഗൗരവമേറയ കാര്യങ്ങള്‍ പര്വ്വതശൃംഗത്തിലോ നിര്ജനവനത്തിലോ, കൊട്ടാരത്തിലെ രഹസ്യസങ്കേതങ്ങളിലോ വച്ചു മാത്രമേ ചര്‍ച്ച ചെയ്യാവൂ. മിത്രമല്ലാത്തവനും, പണ്ഡിതനല്ലാത്ത മിത്രവും മനസ്സംയമമില്ലാത്ത പണ്ഡിതനായ മിത്രവും രാജകീയ രഹസ്യങ്ങള്‍ അറിയാന്‍ യോഗ്യരല്ല. നല്ലവണ്ണം പരീക്ഷിച്ചറിയാത്ത ഒരു രാജാവ് ആരേയും മന്ത്രിയാക്കരുത്. രാജ്യരഹസ്യങ്ങളും രാജകീയ സമ്പത്തും മന്ത്രിയുടെ അധീനതയിലാണ്.
മോഹം നിമിത്തം ദുഷ്കര്‍മ്മങ്ങള്‍ പ്രവൃത്തിക്കുന്ന രാജാക്കന്മാര്ക്ക് ആ കര്‍മ്മങ്ങളുടെ ഫലമായിത്തന്നെ ജീവിതം ബലിയര്‍പ്പിക്കേണ്ടി വരുന്നു.വധാര്‍ഹനായ ശത്രു അധീനത്തിലായാല് ഒരിക്കലും വെറുതെ വിടരുത്. തനിക്കു ശത്രുസംഹാരത്തിനു ശക്തി പോരെന്നു വരികില്‍ വിനയപൂര്‍വം പെരുമാറി കാലം കഴിച്ചുകൂട്ടുകയും കരുത്തു കിട്ടുന്ന കാലത്തു വധിക്കുകയും വേണം. സ്വതന്ത്രനാകുന്ന ശത്രു കാലാന്തരത്തില്‍ കൂടുതല്‍ ഭയങ്കരനായിത്തീരും. ദേവന്മാര്, ബ്രാഹ്മണര്‍, രാജാവ്, വൃദ്ധന്, ബാലന്, രോഗി എന്നിവരുടെ നേര്‍ക്കു കോപമുണ്ടായാല്‍ സംയമനം പാലിക്കണം. ആലസ്യം, മോഹം, ചാഞ്ചല്യം, അഹങ്കാരം, ലോഭം തുടങ്ങിയവ വിദ്യാര്‍ത്ഥികളുടെ ദോഷങ്ങളായി കരുതപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: