മാവേലിക്കര: കേരളത്തില്‍ വിധ്വംസക ശക്തികള്‍ വേരുറപ്പിക്കുന്നതില്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ മൗനസമ്മതമുണ്ടെന്ന് എബിവിപി സംസ്ഥാന ജോ. സെക്രട്ടറി രേശ്മാ ബാബു പറഞ്ഞു. മാവേലിക്കര മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ വിഎച്ച്പി ജില്ലാ സമിതി മാതൃശക്തി-ദുര്‍ഗാവാഹിനി സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ലൗജിഹാദിനെ പിന്തുണയ്ക്കുന്ന ഭീകരവാദികളും മാര്‍ക്സിസ്റ്റ് ഭീകരതയും എന്നും കേരളത്തിലെ സ്ത്രീ ജനങ്ങള്‍ക്ക് അപകടകരമാണ്. കലാലയങ്ങളില്‍ ഉയര്‍ന്നു വരുന്ന പ്രതിഭകളെ തട്ടിപ്പറിക്കാന്‍ വിധ്വംസക ശക്തികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ക്കെതിരെ പോരാടാന്‍ സാധിക്കണം.
സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകള്‍ക്കു വേണ്ടി പോരാടാനും നിരവധി സംഘടനകള്‍ ഉണ്ടെങ്കിലും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇതിനെ തടയാന്‍ മാതൃശക്തി-ദുര്‍ഗാവാഹിനിയും അനിവാര്യ ഘടകമാണെന്നും രേശ്മ പറഞ്ഞു. നഗരസഭ കൗണ്‍സിലര്‍ സുജാത ദേവി നിലവിളക്ക് കൊളുത്തി. മാതൃശക്തി ജില്ലാ സംയോജക ഇ.കെ. ജയകുമാരി അദ്ധ്യക്ഷത വഹിച്ചു. ശ്രീരാമകൃഷ്ണാശ്രമം സോമനാഥ സ്വാമി, ചെറുകോല്‍ ശുഭാനന്ദാശ്രമം ഗീതാനന്ദ സ്വാമി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
മാതൃശക്തി-ദുര്‍ഗാവാഹിനി സംഗമത്തിനു തുടക്കം കുറിച്ച് ഏ.ആര്. ജങ്ഷനില്‍ നിന്നും ഘോഷയാത്ര ആരംഭിച്ചു. നൂറുകണക്കിന് ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ പങ്കെടുത്ത പഥസഞ്ചലനം ശ്രദ്ധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: