ന്യൂദല്‍ഹി: ഏകീകൃത സിവില്‍കോഡ്- മുത്തലാഖ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ക്ക് മുസ്ലിം സ്ത്രീകളുടെ പിന്തുണയേറുന്നു. വിവിധ മേഖലകളിലുള്ള മുസ്ലിം സ്ത്രീകള്‍ മുത്തലാഖ് നിരോധിക്കുന്നതിനെ അനുകൂലിച്ച് രംഗത്തെത്തി. എത്രയോ നേരത്തെ നിരോധിക്കേണ്ട ആചാരമാണതെന്ന് അവര്‍ പ്രതികരിച്ചു.
മുത്തലാഖ് മാത്രമല്ല, മുസ്ലിം വ്യക്തിനിയമം മുഴുവനും ഒഴിവാക്കപ്പെടണമെന്ന് സാമൂഹ്യപ്രവര്‍ത്തക മറിയ ആലം ഉമര്‍ പ്രതികരിച്ചു. ശരിയത്ത് നിയമങ്ങള്‍ പലതും എതിര്‍ക്കപ്പെടേണ്ടതാണ്. സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശമാണെന്നാണ് ഖുറാനില്‍ പറയുന്നതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.
ലിംഗപരമായ വേര്‍തിരിവുകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുക തന്നെ വേണമെന്ന് അലിഗഡിലെ വ്യാപാരിയായ ഷാസിയ സിദ്ദിഖി പറഞ്ഞു. വെറും മൂന്നു വാക്കുകള്‍ കൊണ്ട് ഒരു സ്ത്രീയുടെ ജീവിതം തകര്‍ക്കാന്‍ ഒരാള്‍ക്ക് ആരാണ് അധികാരം കൊടുത്തത്, സിദ്ദിഖി ചോദിച്ചു.
ഇസ്ലാം മതത്തിന്റെ അനിവാര്യമായ ഘടകമല്ല മുത്തലാഖും രണ്ടാം വിവാഹവുമെന്ന് ആഗ്രയിലെ കോളേജ് അധ്യാപിക ഡോ. നസ്രിന് ബീഗം പറഞ്ഞു. നിറഞ്ഞമനസ്സോടെ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. തികച്ചും ന്യായവും മൂല്യവത്തായതുമായ തീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
ഇത്തരം അനാചാരങ്ങള്‍ അവസാനിപ്പിക്കാനുള്ള സമയമാണിത്. ഇത്തരം നിഷേധാത്മക ചിന്തകള്‍ക്ക് ഈ ലോകത്തില്‍ സ്ഥാനമുണ്ടാകരുതെന്നും ഡോ. നസ്രിന് ബീഗം പറഞ്ഞു.
എന്നാല്‍ രാജ്യത്ത് ഏകീകൃത സിവില്‍ നിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമത്തെ എതിര്‍ത്ത് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് രംഗത്തെത്തി.
വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍, സ്വത്തവകാശം എന്നിവയ്ക്ക് ഏകീകൃത നിയമം വേണ്ടതല്ലേ എന്ന ചോദ്യവുമായി ദേശീയ നിയമ കമ്മീഷന് ജനങ്ങളെ സമീപിച്ചിരിക്കുകയാണ്. ഇതിനെതിരെയാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: