പനജി: ബി.ജെ.പി ഭരിക്കുന്ന ഗോവയില്‍ പെട്രോള്‍ വില ലിറ്ററിന് 55 രൂപ. ലിറ്ററിനു 11 രൂപയാണു മനോഹര്‍ പരീകര്‍ സര്‍ക്കാര്‍ കുറച്ചത്. ലിറ്ററിന് 66 രൂപയായിരുന്നു ഇവിടത്തെ വില. 0.1 ശതമാനം മാത്രം മൂല്യവര്‍ധിത നികുതി (വാറ്റ്)ചുമത്തിയാണ് സര്‍ക്കാര്‍ പെട്രോള്‍ വില കുറച്ചിരിക്കുന്നത്.
വിമാന ഇന്ധനത്തിന്റെ വാറ്റ് നികുതിയും 22 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറച്ചിട്ടുണ്ട്. ഗോവയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്കും ഇത് ഏറെ പ്രയോജനകരമാകും. ചര്‍ച്ചയ്ക്ക് ശേഷം ബജറ്റ് പാസാക്കുന്നതോടെ പുതുക്കിയ വില പ്രാബല്യത്തില്‍ വരും.
മാര്‍ച്ച് മൂന്നിന് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു പെട്രോളിന്റെ വില കുറയ്ക്കുമെന്നത്. സംസ്ഥാനത്തെ 14 ലക്ഷത്തോളം ജനങ്ങള്‍ക്ക് ആശ്വസപ്രദമാണു തീരുമാനമെന്നു മുഖ്യമന്ത്രി മനോഹര്‍ പരീകര്‍ പറഞ്ഞു.
യാത്രാക്കൂലി, വിലക്കയറ്റം തുടങ്ങി എല്ലാ മേഖലയിലും ഇതു ജനങ്ങള്‍ക്ക് ഉപകാരപ്രദമാകും. മാത്രമല്ല വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. 2011ല്‍ മാത്രം 5.33 ലക്ഷം ഇരുചക്ര വാഹനങ്ങള്‍ സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ജനകീയ നേതാവായ മനോഹര്‍ പരീകര്‍ മൂന്നാം തവണയാണു മുഖ്യമന്ത്രിയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: