അയ്മനം: പഞ്ചായത്തിലെ 15-ാം വാര്‍ഡിനെയും 4-ാം വാര്‍ഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രാപ്പുഴപാലം അപകടാവസ്ഥയിലായിട്ട് മാസങ്ങളായി. വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശത്തുനിന്ന് ജനങ്ങള്‍ക്ക് നദിമറികടക്കാന് ഏക ആശ്രയമാണ് ഈ നടപ്പാലം.
മുന്‍കാലങ്ങളില്‍ ഇവിടെ കടത്തുവള്ളമായിരുന്നു ഉപയോഗിച്ചിരുന്നത്. 15വര്‍ഷം മുന്‍പ് തെങ്ങും പനയും ഉപയോഗിച്ച് പണിതപാലം ഇപ്പോള്‍ തീര്‍ത്തും അപകടാവസ്ഥയിലാണ്. പാലത്തിലെ പലകകള്‍ ഇളകിയിരിക്കുന്നതിനാല്‍ യാത്രക്കാര്‍ കാല്‍വഴുതി വെള്ളത്തില്‍ വീഴുന്നത് പതിവാണ്. കുട്ടികള്‍ക്ക് അടുത്തുള്ള സ്കൂളിലേക്ക് പോകാന്‍ ഇതല്ലാതെ വേറൊരുമാര്‍ഗമില്ല.
ബസ് സ്റ്റോപ്പിലേക്ക് പാലം കടക്കാതെ പോകാന്‍ മൂന്ന് കിലോമീറ്ററോളം നടക്കണം. കഴിഞ്ഞദിവസം രണ്ടുകുട്ടികള്‍ ഈ പാലത്തില്‍നിന്ന് വീണ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജിലാണ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇതേപാലത്തില്‍ നിന്ന് വീണ് വാരിയെല്ലൊടിഞ്ഞ് വ്യക്തി ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ഇവിടെ പുതിയൊരു പാലത്തിനുവേണ്ടി നാട്ടുകാര്‍ നിരന്തരമായി നിവേദനം നല്‍കിയിട്ടും പഞ്ചായത്തധികാരികളോ ജില്ലാഭരണകൂടമോ അനുകൂലമായി പ്രതികരിച്ചിട്ടില്ല. എംപി ഫണ്ടും എംഎല്‍എ ഫണ്ടും നഗരങ്ങളിലെ ആഡംബരങ്ങള്‍ക്കായി വാരിക്കോരി ചിലവിടുമ്പോള്‍ ഗ്രാമവാസികള്‍ കടുത്ത അവഗണനമൂലം അടിസ്ഥാനാവശ്യങ്ങള്‍ക്കായി നട്ടംതിരിയുകയാണെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: