കോട്ടയം: ദുര്‍ബലത ഒന്നിനും പരിഹാരമല്ലെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് പറഞ്ഞു. ആര്‍എസ്എസ് കോട്ടയം സംഘ ജില്ല വിജയദശമി പഥസഞ്ചലനത്തിന് ശേഷം നടന്ന പൊതുപരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിജയദശമി മുന്നോട്ട് വയ്ക്കുന്നത് ശക്തിയുടെ ആശയമാണ്. സംഘടിതമായ കാര്യശക്തിയിലൂടെ മാത്രമേ മുന്നോട്ടു പോവാന്‍ സാധിക്കുകയുള്ളു. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സമൂഹത്തിന് വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. രാഷ്ട്രീയ സ്വയംസേവക സംഘം ശക്തിയുള്ള പ്രവര്‍ത്തനങ്ങളാണ് മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പണ്ട് ഭാരതത്തില്‍ ഹിന്ദുസമൂഹം മുന്നോട്ടുവന്ന സാഹചര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് ഭാരതത്തില്‍ ഹിന്ദു സമൂഹം ശക്തമായാണ് മുന്നോട്ടു പോകുന്നത്. ഹിന്ദു സമൂഹത്തെ ഉയര്‍ച്ചയുടെ പാതയില്‍ എത്തിക്കുന്നതില്‍ ആര്‍എസ്എസ് മുഖ്യ പങ്ക് വഹിക്കുന്നു. ഏത് പ്രസ്ഥാനത്തിനും വളരണമെങ്കില്‍ വ്യക്തമായ ആശയം ആവശ്യമാണ്. ഭാരതത്തിന്റെ ദേശീയത ഹിന്ദുത്വമാണ്. ഹിന്ദുത്വമാണ് ആര്‍എസ്എസിന്റെ ആശയം. അതില്‍ അടിയുറച്ചാണ് രാഷ്ട്രീയ സ്വയംസേവക സംഘം മുന്നോട്ടുപോകുന്നത്. ഹിന്ദുത്വം എന്ന ആശയത്തെ നെഞ്ചേറ്റി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന പ്രവര്‍ത്തകര്‍ ഉള്ളതിനാലാണ് ആര്‍എസ്എസിന് ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയാവാന്‍ കഴിഞ്ഞത്. ഹിന്ദുത്വം എന്ന ആശയത്തില്‍ സ്വാമി വിവേകാനന്ദന്, മാഹ്ത്മാ ഗാന്ധി, ആനിബസന്റ് തുടങ്ങിയവര്‍ അടിയുറച്ച് വിശ്വസിച്ചിരുന്നുവെന്നും കെ. പി. ഹരിദാസ് പറഞ്ഞു.
സംഘപ്രസ്ഥാനത്തിന്റെ അടിത്തറ ശാഖയാണ്. ശാഖയിലൂടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് ആര്‍എസ്എസ് വളര്‍ന്നുവന്നത്. നിരവധി തവണ ആര്‍എസ്എസിനെ നിരോധിക്കാന്‍ പലരും ശ്രമിച്ചുവെങ്കിലും പൂര്‍വ്വാധികം ശക്തിപ്രാപിച്ച് മുന്നോട്ടു വന്ന ചരിത്രമാണ് എന്നും ഉള്ളത്. അവഗണനയുടെ കാലത്ത് നിന്നും എതിര്‍പ്പിന്റെ കാലത്തേക്ക് ആര്‍എസ്എസ് കടന്നുവന്നു. ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താന്‍ പലരും അക്രമം അഴിച്ചുവിട്ടെങ്കിലും അതിനെയെല്ലാം തരണം ചെയ്ത് അംഗീകരത്തിന്റെ കാലഘട്ടത്തിലെത്താന്‍ സംഘത്തിനു സാധിച്ചു. ഒട്ടനവധി സംഘ-ക്ഷേത്രപ്രസ്ഥാനങ്ങള് ഉള്ളതിനാലാണ് ആര്‍എസ്എസിന് രാഷ്ട്രജീവിതത്തിന്റെ എല്ലാ മേഖലകളിലും കടന്നു വരാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഭീകരതയുടെ വളക്കൂറുള്ള മണ്ണായി മാറിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ മണ്ണില്‍ തന്നെ രാജ്യത്തിനെതിരായി യുദ്ധം ചെയ്യുന്നതിനുള്ള ആളുകള്‍ ഉണ്ടായി വരുകയാണ്. ഭീകരതയെ ചെറുക്കുന്നതിനായി പ്രവര്‍ത്തിക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ല. അമ്പലങ്ങളില്‍ ആയുധ പരിശീലനം നടത്തുന്നുവെന്ന കള്ളക്കഥകള്‍ ഉണ്ടാക്കി ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെ തടയിടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കെ.പി. ഹരിദാസ് പറഞ്ഞു. എംജി യൂണിവേഴ്സിറ്റി മുന്‍ വൈസ്ചാന്‍സലര്‍ ഡോ. വി.എന്‍. രാജശേഖരന് പിള്ള അദ്ധ്യക്ഷത വഹിച്ചു. കേസരി വാര്‍ഷിക വരിസംഖ്യാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും നടന്നു. എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ എം. മധുവില്‍ നിന്നും വിഭാഗ് സംഘചാലക് എം.എസ്. പത്മനാഭന് ആദ്യവരിസംഖ്യ ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: