മുഹമ്മ(ആലപ്പുഴ): ഭാരതീയ സംസ്കൃതിയുടെ പ്രകാശഗോപുരമായ പരമേശ്വര്‍ജിയുടെ നവതി ആഘോഷങ്ങള്‍ക്ക് താമരശ്ശേരി ഇല്ലത്ത് ഒരുക്കങ്ങള്‍ ആരംഭിച്ചു. മുഹമ്മ കൊച്ചനാകുളങ്ങര താമരശ്ശേരി ഇല്ലത്ത് പരമേശ്വരന് ഇളയതിന്റെയും സാവിത്രി അന്തര്‍ജനത്തിന്റെയും മൂന്നാമത്തെ മകനായിട്ടാണ് പരമേശ്വര്‍ജിയുടെ ജനനം. വാസുദേവന്‍ ഇളയത്, കേശവന് ഇളയത് എന്നിവര്‍ സഹോദരങ്ങളാണ്. ഇതില്‍ മൂത്തസഹോദരന് പരേതനായ വാസുദേവന്റെ മകന്റെ ഭാര്യ മഞ്ജുവും മക്കളുമാണ് താമരശ്ശേരി ഇല്ലത്ത് ഇപ്പോള്‍ താമസിക്കുന്നത്. മഞ്ജുവിന്റെ ഭര്‍ത്താവ് ബാങ്ക് മാനേജരായ ടി.വി. ഉണ്ണികൃഷ്ണന് നേരത്തെ മരിച്ചിരുന്നു.
കന്നിമാസത്തിലെ തിരുവോണം നാളിലാണ് പരമേശ്വര്‍ജിയുടെ ജനനം. ഇത്തവണ വിജയദശമി ദിനത്തിലാണ് തിരുവോണം വരുന്നത് എന്ന പ്രത്യേകതകൂടിയുണ്ട്. രാവിലെ തന്ത്രിമാരായ കുറിച്ചി നീലകണ്ഠന് നമ്പൂതിരിയുടെയും ഹരിമോഹനന്റെയും മുഖ്യകാര്‍മികത്വത്തിലാണ് പൂജാകര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്. അഷ്ടദ്രവ്യമഹാഗണപതിഹോമം, വിഷ്ണുപൂജ, കാല്‍കഴുകിച്ചൂട്ടല്‍, ബ്രാഹ്മണര്‍ക്ക് ദക്ഷിണ കൊടുക്കല്‍, മൃത്യുജ്ഞയഹോമം, ഭഗവതിസേവ എന്നിവയാണ് തറവാട്ട് മുറ്റത്തെ യജ്ഞശാലയില്‍ നടക്കുന്നത്. പരദേവതയായ കൊച്ചനാകുളങ്ങര അമ്മയ്ക്ക് അറുനാഴിയും കഴിപ്പിക്കും. ജന്മനാളില് തറവാട്ടില്‍ എത്തിച്ചേരാന്‍ പറ്റാത്ത അവസരത്തില്‍ വീട്ടുകാര്‍ അറുനാഴി കഴിപ്പിച്ച് അദ്ദേഹം താമസിക്കുന്ന തിരുവനന്തപുരത്തെ സംസ്കൃതി ഭവനില്‍ എത്തിക്കുകയാണ് പതിവ്.
ജന്മനാട് ഇന്ന് ആദരിക്കും
മുഹമ്മ: നവതിയുടെ നിറവില്‍ എത്തിയ പി. പരമേശ്വരന് നാടിന്റെ ഉപഹാരം സമര്‍പ്പിക്കുന്നു. 1971ല്‍ പി. പരമേശ്വര്‍ജി എഴുതിയ ശ്രീനാരായണ ഗുരുസ്വാമികള്‍ നവോത്ഥാനത്തിന്റെ പ്രവാചകന് എന്ന ഗ്രന്ഥം കോഴിക്കോട് ജയഭാരതം പ്രസില്‍ അച്ചടിച്ചതിന്റെ കോപ്പിയുടെ നേര്‍പ്പകര്‍പ്പ് വലുതാക്കി ബൈന്റ് ചെയ്താണ് നാടിന് വേണ്ടി സി.കെ. മണി ചീരപ്പന്‍ചിറ തിങ്കളാഴ്ച അദ്ദേഹത്തിന് നല്‍കുന്നത്.
ഇതോടൊപ്പം 78 വര്‍ഷങ്ങള്‍ക്ക് മുമ്പ് പരമേശ്വര്‍ജിയുടെ അയല്‍വാസിയും സുഹൃത്തുമായിരുന്ന അന്തരിച്ച മഹോപാദ്ധ്യായ സി.ആര്. മുകുന്ദന്‍പിള്ള തിരുവിതാംകൂര്‍ സര്‍ക്കാറിലേയ്ക്ക് സമര്‍പ്പിച്ച ചാരമംഗലം ഗവ. സംസ്കൃത ഹൈസ്കൂളിന് ശാപമോക്ഷം വേണമെന്നും ഗവ. സംസ്കൃത കോളേജായി ഉയര്‍ത്തുന്നതോടൊപ്പം പരമേശ്വര്‍ജിയുടെ പേരില്‍ ഒരുഗവേഷണ കേന്ദ്രം ആരംഭിക്കണമെന്നും കാണിച്ച് നിവേദനവും അദ്ദേഹത്തിന് നല്‍കും. സി.കെ മണിയോടൊപ്പം പ്രൊഫ. പി.എ. കൃഷ്ണപ്പന്‍, സുധീര്‍ രാഘവന്, സി.പി. ഹരിലാല്‍, അഡ്വ. എന്‍.പി. കമലാധരന്‍, പി.ആര്. രാധാകൃഷ്ണന് എന്നിവരാണ് നിവേദനത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
കോളേജാക്കി ഉയര്‍ത്തുന്നതിനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഹൈസ്കൂളിനുണ്ട്. നൂറുശതമാനം വിജയവും കായിക – കലാരംഗങ്ങളില്‍ മികച്ച നേട്ടം കരസ്ഥമാക്കാനും സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സംസ്കൃത ഭാഷാ പഠനത്തിനും പ്രോത്സാഹനത്തിനുമായി കേന്ദ്രസര്‍ക്കാര്‍ വേണ്ടത്ര സാമ്പത്തിക സഹായം നല്കുന്ന സാഹചര്യത്തില്‍ അര്‍ഹതയുള്ള ജില്ലയിലെ ഏക സംസ്കൃത ഹൈസ്കൂളായ ചാരമംഗലം സ്കൂളിനെ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് നിവേദനം.
കേന്ദ്ര ഗവണ്മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും നിവേദനത്തിന്റെ കോപ്പി കൈമാറും. രണ്ടായിരത്തി അഞ്ഞൂറിലധികം കുട്ടികള്‍ പഠിച്ചിരുന്ന സ്കൂളില്‍ സര്‍ക്കാരുകളുടെ അവഗണമൂലം ഇപ്പോള്‍ നാനൂറോളമായി ചുരുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: