പത്തനംതിട്ട: മണ്ഡല, മകരവിളക്ക് ഉത്സവക്കാലം പടിവാതില്ക്കലെത്തിയിട്ടും അപ്പം, അരവണ പ്രസാദ നിര്‍മ്മാണ യന്ത്രങ്ങള്‍ സ്ഥാപിച്ചില്ല. ഉണ്ണിയപ്പ നിര്‍മ്മാണത്തിന് പുതുതായി സ്ഥാപിച്ച യൂണിറ്റ് ഉടന്‍ ആരംഭിക്കുമെന്ന് നാലുമാസം മുമ്പ് ബോര്‍ഡ് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും പ്രവര്‍ത്തനസജ്ജമായിട്ടില്ല.
മണിക്കൂറില്‍ നാലായിരത്തിലേറെ ഉണ്ണിയപ്പം നിര്‍മ്മിക്കാവുന്ന, തുടര്‍ച്ചയായി എട്ടുമണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാവുന്ന യൂണിറ്റ് ബംഗളൂരുവിലെ എസ്എസ് ഓട്ടോമേഷന്‍ സ്പോണ്സര് ചെയ്തതാണ്. ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഇതിന് വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് ഈ തീര്‍ത്ഥാടനക്കാലത്തും പ്രവര്‍ത്തനസജ്ജമാകില്ല. നീരാവിയിലും വൈദ്യുതിയിലും പ്രവര്‍ത്തിക്കുന്ന അപ്പക്കാരകളിലാണ് ഉണ്ണിയപ്പം ഉണ്ടാക്കുന്നത്. പ്രതിദിനം എണ്‍പതിനായിരത്തോളം അപ്പമാണ് ഇപ്പോള്‍ നിര്മ്മിക്കാനാകുന്നത്.
അരവണ ടിന്നുകളില്‍ നിറയ്ക്കാനും പായ്ക്കു ചെയ്യാനുമുള്ള പുതിയ യന്ത്രവും സ്ഥാപിച്ചിട്ടില്ല. ഒന്നരവര്‍ഷത്തിലേറെയായി ഈ യന്ത്രങ്ങള്‍ പമ്പയില്‍ വെച്ചിരിക്കുകയാണ്. സന്നിധാനത്തെ അരവണ പ്ലാന്റില്‍ ഇത് സ്ഥാപിക്കാനുള്ള സ്ഥലമില്ല. പ്രതിദിനം നാലുലക്ഷം ടിന് അരവണ നിറച്ച് പായ്ക്ക് ചെയ്യാന്‍ ഉതകുംവിധമുള്ള യന്ത്രമാണ് മലയാളി വ്യവസായി പമ്പയിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: