കൊച്ചി: വിജയത്തിനായി കേരള ബ്ലാസ്റ്റേഴ്സിന് ഇനിയും കാത്തിരിക്കണം. തുടര്‍ തോല്‍വികളുടെ ഭാരം ഇറക്കിവച്ചുവെന്ന് മാത്രം ആശ്വസിക്കാം. മൂന്നാം മത്സരത്തില്‍ തട്ടകത്തില്‍ ദല്‍ഹി ഡൈനാമോസുമായി ഗോള്‍രഹിത സമനില.
അരലക്ഷത്തിലേറെ കാണികളുടെ പിന്തുണയോടെ കളത്തിലെത്തിയ ആതിഥേയര്‍ പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഏറെ മുന്നിട്ടുനിന്നു. എന്നാല്‍, മുന്നേറ്റത്തിന്റെ ലക്ഷ്യബോധമില്ലായ്മ തിരിച്ചടിയായി. മൈക്കല്‍ ചോപ്ര, അന്റോണിയോ ജര്‍മ്മന്‍, ഡക്കന്‍സ് നാസണ് എന്നീ വിദേശികളെ മുന്നേറ്റത്തില്‍ കളിപ്പിച്ചിട്ടും ഗോള്‍ മാത്രം വന്നില്ല. എങ്കിലും ആശ്വസിക്കാം ഒരു പോയിന്റ് സ്വന്തമായതില്‍.
അഞ്ചാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് മികച്ച അവസരം. ഹോസു തുടങ്ങിവെച്ച നീക്കത്തിനൊടുവില്‍ പന്ത് പ്രതിക് ചൗധരിക്ക്. ക്ഷണത്തില്‍ പന്ത് ചൗധരി മൈക്കല്‍ ചോപ്രക്ക് മറിച്ചു നല്കി. ചോപ്ര തലകൊണ്ട് ദല്‍ഹി ബോക്സിലേക്ക് തള്ളിക്കൊടുത്ത പന്ത് മുഹമ്മദ് റഫീഖ് കണക്ട് ചെയ്യുന്നതിന് മുന്‍പ് ഗോള്‍കീപ്പര്‍ അന്റോണിയോ ഡൊബ്ലാസ് അപകടം ഒഴിവാക്കി. അധികം കഴിയും മുന്നേ സുന്ദരമായ നീക്കത്തിനൊടുവില്‍ ഹോസു നല്കിയ ക്രോസ് കണക്ട് ചെയ്യാനും ആരുമുണ്ടായില്ല. 10-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണറും മുതലാക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല.
രണ്ട് മിനിറ്റിനുശേഷം നല്ലൊരു മുന്നേറ്റത്തിനൊടുവില്‍ മൈക്കല്‍ ചോപ്ര ബോക്സിന് പുറത്തുനിന്ന് ഒരു ലോങ്റേഞ്ചര്‍ പറത്തിയെങ്കിലും പന്ത് ക്രോസ്ബാറിന് മുകളിലുടെ പറന്നു. 18-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് ഫ്രീകിക്ക്. അന്റോണിയോ ജര്‍മ്മനെ ഫൗള്‍ ചെയ്തതിന്. ഹോസു എടുത്ത ഫ്രീകിക്ക് കോര്‍ണറിന് വഴങ്ങി ദല്‍ഹി താരം രക്ഷപ്പെടുത്തി. തുടര്‍ന്ന് ഹോസു എടുത്ത കോര്‍ണറിനും അപകടഭീഷണി ഉയര്‍ത്താനായില്ല.
20-ാം മിനിറ്റില്‍ ദല്‍ഹിക്ക് ഫ്രീകിക്ക്. മലൂദ എടുത്ത കിക്ക് ഭീഷണി ഉയര്‍ത്താതെ കടന്നുപോയി. മലൂദയെ വിദഗ്ദ്ധമായി മധ്യനിരയില്‍ അസ്റാക്ക് പൂട്ടിയതോടെ ദല്‍ഹി മുന്നേറ്റങ്ങളുടെ മുനയൊടിഞ്ഞു. മാഴ്സെലോക്ക് ഹോസുവിനെ കബളിപ്പിച്ച് ഏറെ മൂന്നേറാന്‍ കഴിയാതിരുന്നതോടെ മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ച കുറഞ്ഞു. 31-ാം മിനിറ്റില്‍ പ്രതീക് ഹോസ് നല്കിയ ലോങ് ക്രോസ് പ്രതിക് ചൗധരിക്ക് കിട്ടുന്നതിന് മുന്‍പ് ദല്‍ഹി ഗോളി ഡൊബ്ലാസ് പന്ത് കൈയിലൊതുക്കി. ഹോസുവും ഹെങ്ബര്‍ട്ടും ജിംഗാനും പ്രതിരോധത്തില്‍ മികച്ചുനിന്നതോടെ ആദ്യപകുതിയില്‍ ആസൂത്രിതമായ ഒരു നീക്കം പോലും നടത്താന്‍ ദല്ഹിക്കായില്ല.
40-ാം മിനിറ്റില്‍ ഹോസു നടത്തിയ നീക്കത്തിനൊടുവില്‍ പന്ത് ജര്‍മ്മന്‍. ജര്‍മന്‍ പന്ത് ഡക്കന്‍സ് നാസണ് മറിച്ചുകൊടുത്തെങ്കിലും താരത്തിന്റെ ഹെഡ്ഡര്‍ ദുര്‍ബലം. തൊട്ടുപിന്നാലെ കേരളത്തിന് കോര്‍ണര്‍. എന്നാല്‍ ഹോസു എടുത്ത കിക്കും അപകടഭീഷണി ഉയര്‍ത്താതെ കടന്നുപോയി.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ബ്ലാസ്റ്റേഴ്സിന് സുവര്‍ണാവസരം. ആരാധകര്‍ ഗോളെന്നുറപ്പിച്ചെങ്കിലും ഗോളി മാത്രം മുന്നില്‍ നില്‍ക്കേ മൈക്കല്‍ ചോപ്രായുടെ ഷോട്ട് ഇടതുപോസ്റ്റ് ഉരുമ്മി പുറത്ത്. പ്ലേ മേക്കര്‍ ഹോസുവായിരുന്നു ഈ സുവര്‍ണാവസരം ഒരുക്കിയത്. പരിക്ക് സമയത്ത് ഹോസു എടുത്ത ഫ്രീകിക്കും ലക്ഷ്യം കാണാതിരുന്നതോടെ ആദ്യ പകുതി ഗോള്‍രഹിതം.
രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ ദല്‍ഹിക്ക് കോര്‍ണര്‍. മലൂദ എടുത്ത കിക്ക് ബ്ലാസ്റ്റേഴ്സ് പ്രതിരോധം രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ കളംനിറഞ്ഞു കളിച്ച ഹോസു ദല്‍ഹി ബോക്സിലേക്ക് എടുത്ത സുന്ദരമായ ഫ്രീകിക്ക് ജിംഗാന് കിട്ടുന്നതിന് മുന്‍പ് ഡൊബ്ലാസ് കുത്തിയകറ്റി രക്ഷപ്പെടുത്തി. ഇതിനിടെ ജിംഗാനുമായി കൂട്ടിയിടിച്ച് ഡൊബ്ലാസിന് പരിക്കേറ്റു. തുടര്‍ന്ന് മെയ്തേയി സോറത്തെ ഗോള്‍വലക്ക് മുന്നില്‍ എത്തിച്ചു.
അറുപത്തിയൊന്നാം മിനിറ്റില്‍ സുന്ദരമായ നീക്കത്തിനൊടുവില്‍ പന്ത് ലഭിച്ച ഡക്കന്‍സ് ബോക്സിനുള്ളില്‍ പ്രവേശിച്ച് ശേഷം ഷോട്ട് ഉതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ദല്‍ഹി പ്രതിരോധനിരതാരം കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി, തുടര്‍ന്ന് ഹോസു എടുത്ത കോര്‍ണറും വിഫലമായി. 64-ാം മിനിറ്റില്‍ പ്രതിരോധത്തിലെ കരുത്തന് സെഡ്രിക് ഹെങ്ബര്‍ട്ടിനെ പിന്‍വലിച്ച് എല്‍ഹാദ്ജി നോയെ കൊപ്പല്‍ കളത്തിലെത്തിച്ചു.
അറുപത്തിയഞ്ചാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് മത്സരത്തിലെ ഏറ്റവും നല്ല സുവര്‍ണാവസരം. ജര്‍മ്മന്റെ ക്രോസ് അനായാസം വലയിലെത്തിക്കാമായിരുന്നിട്ടും മൈക്കല്‍ ചോപ്രയുടെ ഹെഡ്ഡര്‍ സൈഡ് നെറ്റില്‍ പതിച്ചു.
വെള്ളിയാഴ്ച മുംബൈ സിറ്റി എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്സിന്റെ മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: