കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് സി മത്സരത്തില്‍ ജമ്മു കശ്മീരിനെതിരെ കേരളത്തിന് സമനില. കേരളത്തിന്റെ ഒന്നാമിന്നിങ്സ് സ്കോര്‍ 306നെതിരെ 121നു പുറത്തായി ഫോളോഓണ്‍ ചെയ്യേണ്ടി വന്ന കശ്മീര്‍, രണ്ടാമിന്നിങ്സിലും പതറിയെങ്കിലും സമയക്കുറവും ഓപ്പണര്‍ ശുഭം ഖജൂരിയയും രക്ഷകരായി. കശ്മീര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെടുത്തു നില്‍ക്കെ മത്സരം അവസാനിപ്പിച്ചു. ഒന്നാമിന്നിങ്സ് ലീഡിന്റെ ബലത്തില്‍ കേരളത്തിന് മൂന്നു പോയിന്റ് ലഭിച്ചപ്പോള്‍, കശ്മീരിന് ഒരു പോയിന്റ്.
അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 106 എന്ന നിലയില്‍ അവസാന ദിവസം ബാറ്റിങ് തുടര്‍ന്ന കശ്മീരിന് 15 റണ്‍സെടുക്കുന്നതിനിടെ ശേഷിച്ച വിക്കറ്റുകള്‍ കൂടി നഷ്ടം. എട്ടോവറില്‍ ഒമ്പത് റണ്‍ വഴങ്ങി നാലു വിക്കറ്റെടുത്ത ഇടംകൈയന്‍ സ്പിന്നര്‍ കെ.എസ്. മോനിഷാണ് അവരെ തകര്‍ത്തത്. ഇഖ്ബാല്‍ അബ്ദുള്ള മൂന്നും, സന്ദീപ് വാര്യര്‍ രണ്ടും, ജലജ് സക്സേന ഒന്നും വിക്കറ്റെടുത്തു. ഓപ്പണര്‍ ആദില്‍ റെഷി (40) ടോപ് സ്കോറര്‍.
ഫോളോ ഓണ്‍ ചെയ്യേണ്ടിവന്ന കശ്മീരിനായി 90 പന്തില്‍ പുറത്താകാതെ 39 റണ്‍സെടുത്തു ഖജൂരിയ. പ്രണവ് ഗുപ്തയും (23) താങ്ങായി. ഇഖ്ബാല്‍ അബ്ദുള്ള രണ്ടും ബേസില്‍ തമ്പി, മനുകൃഷ്ണന് എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു. സഞ്ജു സാംസണ് കളിയിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: