തിരുവനന്തപുരം: സ്വജനപക്ഷപാതം നടത്തിയ വ്യവസായ മന്ത്രി ഇ.പി. ജയരാജനെതിരെ നടപടി വേണമെന്ന് വി.എസ്. അച്യുതാനന്ദനും ആവശ്യപ്പെട്ടത് ബിജെപി ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികളുടെ നിലപാടിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. അച്യുതാനന്ദന്റെ പ്രസ്താവനയെ ബിജെപി സ്വാഗതം ചെയ്യുന്നു. ബിജെപിയുടെ ആവശ്യം ന്യായമാണെന്ന് പൊതുസമൂഹത്തിനും ബോധ്യപ്പെട്ടിട്ടുണ്ട്. അത് കൊണ്ടു തന്നെ ജയരാജനെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ജയരാജനെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പൂജാ അവധി കഴിഞ്ഞ് കോടതി തുറക്കുന്ന അന്നു തന്നെ പരാതി നല്‍കുമെന്നും രമേശ് പറഞ്ഞു.
പാര്‍ട്ടി അറിയാതെയാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെന്ന വാദം പി.കെ. ശ്രീമതിയുടെ വെളിപ്പെടുത്തലോടെ പൊളിഞ്ഞു. പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരമാണ് മരുമകളെ സ്റ്റാഫായി നിയമിച്ചതെന്ന് ശ്രീമതി തുറന്നു പറഞ്ഞതോടെ അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് മറുപടി പറയേണ്ട സാഹചര്യമാണ്. ഇന്ന് നടക്കുന്നതും പാര്‍ട്ടി അറിവോടെയാണെന്ന് തെളിഞ്ഞിരിക്കുന്നു. അത് നിഷേധിക്കാന്‍ മുഖ്യമന്ത്രിയും കോടിയേരിയും നടത്തുന്ന ശ്രമങ്ങള്‍ പാഴ്വേലയായി. ഇ.പി. ജയരാജന് രാജി വയ്ക്കുന്നില്ലെങ്കില് അദ്ദേഹത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും എം.ടി. രമേശ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: