തിരുവനന്തപുരം: സിപിഎം നടത്തിവരുന്ന കൊലപാതക രാഷ്ട്രീയത്തിന് ജനം തക്ക മറുപടി നല്‍കുമെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍. കണ്ണമ്മൂലയില്‍ സിപിഎം ഗുണ്ടകള്‍ കൊലപ്പെടുത്തിയ വിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘപരിവാര്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. ജനങ്ങളുടെ ജീവിക്കാനുളള അവകാശം നിഷേധിച്ചാല്‍ പ്രതിഷേധം ശക്തമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ബിജെപിയുടെ വളര്‍ച്ചയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ നിന്ന് അണികള്‍ വിട്ടുപോകുന്നതിലുളള ഭയമാണ് കൊലപാതക രാഷ്ട്രീയത്തിലൂടെ സിപിഎം നടപ്പിലാക്കുന്നത്. പാര്‍ട്ടി വിട്ടുപോകാതിരിക്കാന്‍ അണികള്‍ക്ക് നല്കുന്ന താക്കീതെന്ന നിലയിലാണ് ഇത്തരം സംഭവങ്ങള്‍ സിപിഎം നടപ്പിലാക്കുന്നത്.
സിപിഎമ്മിന്റെ മുന്‍ എംഎല്‍എയും ചില കൗണ്‍സിലര്‍മാരുമാണ് വിഷ്ണുവിന്റെ കൊലപാതകത്തിന് പിന്നിലുളളത്. മുഖ്യമന്ത്രിയുടെ മുന്നില്‍ തന്നെ പാര്‍ട്ടി അണികള്‍ കാണിച്ച അതിക്രമം അപലനീയമാണ്. മുഖ്യമന്ത്രിയുടെ നാടായ കണ്ണൂരില്‍ കൊലപാതകങ്ങള്‍ നടത്തുകയെന്നത് പാര്‍ട്ടിയുടെ അജണ്ടയാക്കിയാണ് മാറ്റിയിരിക്കുകയാണ്.
ഭരണം കയ്യിലുളളതു കൊണ്ട് ജില്ലയിലുടനീളം കൊലപാതകരാഷ്ട്രീയം വ്യാപകമാക്കുകയാണ്. അടിയന്തരമായി മുഖ്യമന്ത്രി ഇടപെട്ട് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അണികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയില്ലെങ്കില്‍ സിപിഎമ്മിന്റെ കാടന്‍ രീതികളെ എങ്ങനെ നേരിടണമെന്ന് സംഘപ്രസ്ഥാനങ്ങള്‍ക്കും ജനങ്ങള്‍ക്കും അറിയാമെന്നും ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.
വിഷ്ണുവിന്റെ വീട്ടിലെത്തി അച്ഛന് ജോസിനെയും ബന്ധുക്കളെയും അദ്ദേഹം നേരില്‍ കണ്ടു. വിങ്ങലോടെയാണ് ബന്ധുക്കള്‍ സംഭവങ്ങള്‍ ഗോപാലന്‍കുട്ടി മാസ്റ്ററുമായി പങ്കു വച്ചത്. ആര്‍എസ്എസ് പ്രാന്തീയ സേവാ പ്രചാരക് എം.ആര്. പ്രദീപ്, വിഭാഗ് പ്രചാരക് എം.ടി. കിരണ്‍, ജില്ലാ സഹകാര്യവാഹ് കെ. ജയകുമാര്‍, സേവാഭാരതി സംസ്ഥാന സംഘടന സെക്രട്ടറി യു.എന്‍. ഹരിദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: