ശാസ്താംകോട്ട: കുന്നത്തൂര്‍ താലൂക്കിലെ റോഡുകളെല്ലാം തകര്‍ച്ചയില്‍. പ്രധാന റോഡുകളും ഇടവഴികളും അടക്കം തകര്‍ന്ന് ഗതാഗതസംവിധാനം താറുമാറായ അവസ്ഥയിലും അധികൃതര്‍ കാട്ടുന്ന അനങ്ങാപ്പാറ നയത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ വന്‍പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. കൊല്ലം ജില്ലയുടെ വടക്കേ അറ്റത്ത് ആലപ്പുഴ, പത്തനംതിട്ട ജില്ലകളോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് കുന്നത്തൂര്‍.
കൊല്ലം നഗരത്തില്‍ നിന്നും ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്ക് എളുപ്പത്തിലെത്താന്‍ ഉതകുന്ന പ്രധാന റോഡുകള്‍ എല്ലാം കടന്ന് പോകുന്നത് ഈ താലൂക്കിലൂടെയാണ്. റോഡുകള്‍ തകര്‍ന്ന് കിടക്കുന്നതോടെ ഉണ്ടാകുന്ന യാത്രക്കാരുടെ ബുദ്ധിമുട്ടും അപകടങ്ങളും കുന്നത്തൂരിലെ പതിവ് കാഴ്ചയാണ്. അധികാരികളെ ഈ ദുരവസ്ഥ പലവട്ടം ധരിപ്പിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് യുവമോര്‍ച്ച തയ്യാറെടുത്ത് കഴിഞ്ഞു. റോഡുകളുടെ ദുരവസ്ഥക്ക് പരിഹാരം ഉണ്ടാകുന്നതുവരെ സന്ധിയില്ലാസമരത്തിന് രൂപം നല്‍കിയതായി യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വി.എസ് ജിതിന്‍ദേവ് അറിയിച്ചു.
കുന്നത്തൂരിനെ കരുനാഗപ്പള്ളി താലൂക്കുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളുടെ സ്ഥിതിയാണ് പരമദയനീയം. ഭരണിക്കാവ്-നാലുമുക്ക്, കുമരന്‍ചിറ-കാരൂര്‍ കടവ് റോഡ് തകര്‍ന്ന് ഇരുചക്രവാഹനങ്ങളില്പോലും യാത്ര ചെയ്യാന്‍ കഴിയാതായിട്ട് കാലങ്ങളായി. പ്രധാനമന്ത്രിയുടെ ഗ്രാമീണ്‍ സടക്ക് യോജനയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ റോഡ് തകര്‍ന്നു. കരാറുകാരന്റെ തീവെട്ടികൊള്ളയുടെ ഫലമായാണ് റോഡ് തകര്‍ന്നതെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് യുവമോര്‍ച്ച പരാതി അയച്ചിരുന്നു. ഈ പരാതിയില്‍ മേല്‍ കരാറുകാരനെതിരെ നടപടി എടുക്കുവാന്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടുവെങ്കിലും ഇതുവരെ ഇതിന്മേല് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പ്രമുഖ വ്യവസായിയും കരുനാഗപ്പള്ളിയിലെ സൂപ്പര്‍സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഉടമയുമായ കരാറുകാരന് മുന്നില്‍ പഞ്ചപുച്ഛമടക്കി നില്ക്കുന്ന ഇടതുവലത് മുന്നണികള്‍ യാതൊരു നടപടിക്കും മുതിര്‍ന്നില്ല എന്നത് ഏറെ പ്രതിഷേധമുയര്‍ത്തിയിരുന്നു. മാലുമേല്കടവ്-പതാരം റോഡിന്റെ സ്ഥിതിയും മറിച്ചല്ല. ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി സ്തംഭിച്ചിട്ട് മാസങ്ങളായി. പുത്തൂര്‍-ഭരണിക്കാവ് റോഡ്, ഭരണിക്കാവ്-ഏഴാംമൈല്‍ റോഡ്, എഴാംമൈല്‍-മലനട റോഡ്, മലനട-ചക്കുവള്ളി റോഡ്, കാരാളിമുക്ക്-കടപുഴ റോഡ്, മൈനാഗപ്പള്ളി തേവലക്കര റോഡ്, പൈപ്പ് റോഡ് അടക്കം തകര്‍ന്ന റോഡുകളുടെ പട്ടിക നീളുന്നു. കുന്നത്തൂരെ റോഡുകളുടെ തകര്‍ച്ചയ്ക്കെതിരെ യുവമോര്‍ച്ച നടത്തുന്ന പ്രക്ഷോഭപരിപാടികളുടെ ആദ്യഘട്ടമായി പിഡബ്ല്യുഡി എന്‍ജീനിയര്‍ക്ക് ഭീമഹര്‍ജി സമര്‍പ്പിക്കും. പ്രതിഷേധ മാര്‍ച്ചോടെ ആകും ഭീമഹര്‍ജി നല്‍കുക. തുടര്‍ന്ന് നടപടി ഉണ്ടാകാത്തപക്ഷം പ്രധാന റോഡുകള്‍ ഉപരോധിക്കും.
കുന്നത്തൂരിന്റെ കാര്യത്തില്‍ അവഗണന മാത്രം പുലര്‍ത്തുന്ന കോവൂര്‍ കുഞ്ഞുമോന് എംഎല്‍എയെ വഴിയില്‍ തടയാനും പ്രക്ഷോഭത്തിന്റെ ഭാഗമായി തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രം സംസ്ഥാനത്തെ റോഡുകളുടെ കാര്യത്തില്‍ കലവറയില്ലാത്ത സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ തുറന്ന് സമ്മതിച്ചിട്ടും സര്‍ക്കാരും ജനപ്രതിനിധികളും കാട്ടുന്ന കടുത്ത അനാസ്ഥ തുറന്നുകാട്ടാനാണ് യുവമോര്‍ച്ച തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: