ഹോങ്കോങ്: ചൈനയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് 22 പേര് മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു. ഷീ ജിയാംഗ് പ്രവിശ്യയിലാണ് നിരവധി പേര് താമസിച്ചിരുന്ന ബഹുനില കെട്ടിടം തകര്‍ന്നു വീണത്.
കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ചൈനയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.
12 മണിക്കൂറിലധികം കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന മൂന്നു വയസ്സുള്ള പെണ്‍കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതമായി പുറത്തെത്തിച്ചു. കെട്ടിടത്തിനിടയില്‍ നിന്ന് മൃതദേഹം നീക്കം ചെയ്യുന്നതിനിടയിലാണ് കുട്ടിയെ കണ്ടെത്തിയത്.
ഇഷ്ടികകള്‍ ശരീരത്തില്‍ വീഴാതെ കുഞ്ഞിനെ ശരീരത്തോട് ചേര്‍ത്ത് പൊതിഞ്ഞു പിടിച്ച നിലയിലായിരുന്നു. കുഞ്ഞിന് നിസാര പരിക്കുകള്‍ മാത്രമാണ് ഉള്ളത്. വു നിങ്സ് എന്ന യുവാവാണ് കുഞ്ഞിനെ മാറോട് ചേര്‍ത്ത് പിടിച്ചത്. എന്നാല്‍ വു നിങ്സ് മരണത്തിന് കീഴടങ്ങിയിരുന്നു.
തകര്‍ന്ന വീട്ടിലെ ലിവിങ് റൂമില്‍ നിന്ന് വു നിങ്സിന്റെ കുടുംബത്തിലെ എല്ലാവരുടെയും ശവശരീരങ്ങള്‍ കണ്ടെടുത്തു. കെട്ടിടത്തിലുണ്ടായിരുന്നവരില്‍ അഞ്ച് പേര് മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്. തകര്‍ച്ചയിലായിരുന്ന കെട്ടിടം പ്രദേശത്തുണ്ടായ കനത്ത മഴയെ തുടര്‍ന്നാണ് നിലം പതിച്ചതെന്നാണ് റിപ്പോര്‍ട്ട്. അപകട കാരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഭരണ കൂടം ഉത്തരവിട്ടിടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: