അമ്പലപ്പുഴ: കൊയ്യാന്‍ പാകമായ നെല്ല് കരിഞ്ഞുണങ്ങി. കാര്‍ഷിക മേഖലയില്‍ കോടികളുടെ നഷ്ടം. പുറക്കാട് കരിനില കാര്‍ഷിക മേഖലയിലാണ് നഷ്ടമുണ്ടായിരിക്കുന്നത്. പുറക്കാട്, ഇല്ലിച്ചിറ, നാലുചിറ വടക്ക്, ഗ്രേസിംഗ് ബ്ലോക്ക് എന്നിവിടങ്ങളിലായി 450-ഓളം ഹെക്ടറിലാണ് കൃഷിനാശം. ഈ മാസം 20നു കൊയ്ത്ത് ആരംഭിക്കാനിരിക്കെയാണ് 110 ദിവസം പ്രായമായ നെല്ല് കരിഞ്ഞുണങ്ങിയത്. ഒരേക്കറിനു മുപ്പതിനായിരം രൂപ വരെ ചെലവിട്ടാണ് കര്‍ഷകര്‍ കൃഷി നടത്തിയത്. ഒമ്പതു പാടശേഖരങ്ങളിലായി കൃഷി നശിച്ചതോടെ കോടികളുടെ നഷ്ടമാണ് കരിനില മേഖലയിലുണ്ടായിരിക്കുന്നത്.
85 ദിവസം വരെ പ്രായമായപ്പോഴും നെല്ലിനു കുഴപ്പമില്ലായിരുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു. പിന്നീട് മഴ ലഭിക്കാതായതോടെയാണ് കൃഷി നശിക്കാന്‍ തുടങ്ങിയത്. ഇതോടെ ഇവിടുത്തെ നെല്ല് സംഭരിക്കാന്‍ സിവില്‍ സപ്ലൈസ് തയാറായില്ലെന്നും പറയുന്നു. ഇനിയിതു കാലിത്തീറ്റയ്ക്കു മാത്രമേ ഉപയോഗിക്കാനാകൂ. ഒന്നരമാസമായി മഴയില്ലാത്തതുമൂലം വെള്ളം കിട്ടാതെ വന്നതാണു കൃഷി നശിക്കാന്‍ കാരണമായത്. അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണു കര്‍ഷകരുടെ ആവശ്യം.
കൃഷി നശിച്ച പുറക്കാട് കരിനില മേഖലയിലെ നെല്ലുകര്ഷകര്ക്കു നഷ്ടമുണ്ടാകാത്ത രീതിയില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി ജി. സുധാകരന് വ്യക്തമാക്കി. കൃഷി നശിച്ച കരിനില മേഖല സന്ദര്‍ശിച്ച ശേഷം പത്രപ്രതിനിധികളോടു സംസാരിക്കുകയായിരുന്നു മന്ത്രി. ഇതു സംബന്ധിച്ചു റിപ്പോര്‍ട്ടു തയാറാക്കി നല്കാന് കൃഷിവകുപ്പിനോടു ആവശ്യപ്പെടും. ഈ റിപ്പോര്‍ട്ട് കൃഷി-ധനമന്ത്രിമാര്‍ക്കും നല്‍കും. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അബ്ദുള്‍ കരീം, കരിനില കാര്‍ഷിക സംരക്ഷണ സമിതി ഭാരവാഹികള്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: