സത്യം വദഃ ധര്‍മ്മ ചരഃ
ഗുരു ഉപദേശിച്ചു: സത്യം പറയണം.
സാധാരണക്കാരന് പറഞ്ഞു: സത്യം പറഞ്ഞാല്‍ ഇന്നലെ രാത്രിയില്‍ ഞാനുറങ്ങിയില്ല.
പത്രത്തില്‍ വായിച്ചു: പുതിയ ഗവണ്മെന്റ് സത്യപ്രതിജ്ഞ ചെയ്തു.
നീതിന്യായ കോടതിയില്‍ സാക്ഷിക്കൂട്ടില്‍ നില്ക്കുന്ന വ്യക്തി വിശുദ്ധഗ്രന്ഥം തൊട്ടുകൊണ്ടു പറഞ്ഞു: സത്യം മാത്രമേ പറയുകയുള്ളൂ.
സത്യം എന്ന വാക്ക് നിത്യജീവിതത്തില്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ധാരാളമായി പ്രയോഗിക്കപ്പെടുന്നു. ഇതിന്റെ അര്‍ത്ഥം- ആശയം എല്ലായ്പ്പോഴും ഒന്നുതന്നെയാണോ? വാക്കുകള്‍ക്ക് സന്ദര്‍ഭോചിതമായി അര്‍ത്ഥവ്യത്യാസമുണ്ട്. പുസ്തകം വായിക്കുന്നതും മൃദംഗം വായിക്കുന്നതും ഒരേ പ്രവൃത്തിയല്ല. ഒരു വസ്തുവിനെ കാണുന്നതും വസ്തുതയെ കാണുന്നതും വ്യത്യസ്തമായ പ്രവൃത്തിയാണ്. ആദ്യത്തേത് ശാരീരികവും രണ്ടാമത്തേത് മാനസികവും (ബുദ്ധിപരവും) ആണ്. രണ്ടാമത്തേതിന് മനസിലാകുകയെന്നര്ത്ഥം. ഈ അടിസ്ഥാനത്തില്‍ ‘സത്യം’ എന്നതിനെപ്പറ്റി ചിന്തിച്ചുനോക്കാം.
ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന മനുഷ്യാതീതമായ ശക്തിവിശേഷമുണ്ട്. അതിനെ ഈശ്വരന്, ദൈവം, അള്ളാ എന്നൊക്കെ പറയുന്നു. ഇതു വിശ്വസിച്ചുകൊള്ളണമെന്ന നിര്‍ബന്ധമൊന്നുമില്ല. വിശ്വാസവും അവിശ്വാസവും വ്യക്തിസ്വാതന്ത്ര്യത്തില്‍പ്പെട്ട കാര്യമാണ്. എന്നാല്‍ അമാനുഷികമായ, അദൃശ്യമായ, അപരിമേയമായ ആ ശക്തിവിശേഷത്തെ തള്ളിപ്പറയുവാനാവില്ല. കാരണം അതൊരു സത്യമാണ്; ശാശ്വതസത്യം- നിത്യസത്യം. പരമമായ സത്യം.
മറ്റൊരു നിത്യസത്യമാണ് മരണം. ഇതിനു വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ട്. എന്നാലും ഉത്ഭവം, വളര്‍ച്ച, വികാസം, നിലനില്‍പ്പ്, നാശം ഇവ എല്ലാത്തിനുമുള്ളതാണ്. നാശം എന്നതുതന്നെ മരണം. അത് ഇല്ലാതാവല്ല. ഏതൊന്നില്‍നിന്നാണോ ഉത്ഭവിച്ചത് അതിലേക്കുള്ള തിരിച്ചുപോക്കാണ് (വിലയനം). വ്യാഖ്യാനങ്ങളെത്രയുണ്ടെങ്കിലും അസ്തിത്വം ഇല്ലാതാവുന്നത് മരണംതന്നെ. അതിനാല്‍ മരണമെന്നതും സത്യം തന്നെ.
സത്യം: സ്വരൂപത്തില്നിന്നൊരിക്കലും മാറാത്തത്.
ഭൂത-വര്‍ത്തമാന-ഭാവി കാലങ്ങളില്‍ സ്ഥിരമായി നില്‍ക്കുന്നത്.
ജന്മനാ അംഗവൈകല്യം ബാധിച്ചവരുണ്ട്. ആരുചെയ്ത പാപത്തിന്റെ ഫലമാണിത്? മുജ്ജന്മ കര്‍മ്മഫലം, പൂര്‍വ്വികര്‍ ചെയ്ത പാപത്തിന്റെ ഫലം എന്നെല്ലാം വ്യാഖ്യാനിക്കാം.
രണ്ടുകയ്യും രണ്ടു കാലുമില്ലാത്ത ഒരാളുടെ വീഡിയോചിത്രം കാണുവാനിടയായി. സാധാരണ വ്യക്തി ചെയ്യുന്നതെല്ലാം അയാള്‍ ചെയ്യുന്നതു കണ്ട് അത്ഭുതം തോന്നി. അതൊക്കെ ശരിതന്നെയെങ്കിലും വൈകല്യം വൈകല്യംതന്നെ. ആ വ്യക്തി കേള്‍ക്കെ ആരെങ്കിലും അദ്ദേഹത്തെ മാംസപിണ്ഡമെന്നു വിശേഷിപ്പിച്ചാല്‍ അതാ ഭാഗ്യദോഷിയുടെ മനസ്സിലുണ്ടാക്കുന്ന വികരവിക്ഷോഭങ്ങള് എത്ര തീവ്രമായിരിക്കും. കാരണം, ആ പ്രസ്താവനയില്‍ പരിഹാസമുണ്ട്. പറഞ്ഞത് ഏറെക്കുറെ വാസ്തവമെങ്കിലും ആ പ്രസ്താവനയില്‍ മനുഷ്യനും മനുഷ്യത്വത്തിനും യോജിക്കാത്ത ക്രൂരതയുണ്ട്. ഒരു പ്രസ്താവന മറ്റുള്ളവരിലുളവാക്കുന്ന പ്രതികരണങ്ങളെ കണക്കിലെടുത്തുകൊണ്ടു മാത്രമേ അതിലെ സത്യാസത്യങ്ങളും ന്യായാന്ന്യായങ്ങളും തീരുമാനിക്കപ്പെടുകയുള്ളൂ. അതിന്റെ അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ മാംസപിണ്ഡമെന്ന പ്രസ്താവന ക്രൂരസത്യമാണ്.
മറ്റൊന്നുമായി ബന്ധപ്പെടുത്തുമ്പോള്‍ സത്യമായി തീരുന്നതിനെ ആപേക്ഷികസത്യമെന്നു പറയുന്നു.
ഉദാ: പുകയുണ്ടെങ്കില്‍ തീയുണ്ട്.
ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍തന്നെ
കുശവന് കലമുണ്ടാക്കുന്നതു മണ്ണുകൊണ്ടാണ്. പല ആവശ്യങ്ങള്‍ക്കായി പലവലിപ്പത്തില്‍, പലരൂപത്തിലുള്ള കലമുണ്ട്. അവ കാലപ്പഴക്കം കൊണ്ടും, ഉടഞ്ഞും ഉപയോഗശൂന്യമാവുമ്പോള്‍ തൊടിയിലേക്കുവലിച്ചെറിയപ്പെടും. വെയിലും മഴയുമേറ്റ് കാലക്രമേണ അവ മണ്ണായിത്തീരും. അതായത്, ഏത് കൊണ്ടാണോ സൃഷ്ടിക്കപ്പെട്ടത് അതുതന്നെ ആയിത്തീരും. മണ്ണ് പാരമാര്‍ത്ഥികസത്യവും കലം(മണ്‍പാത്രം) വ്യാവഹാരികസത്യവുമാണ്.
മഹാഭാരതത്തില്‍ ഇന്ദ്രപ്രസ്ഥത്തില്‍ ചെന്ന ദുര്യോധനന് അമളിപറ്റിയ കഥയുണ്ട്. നിര്‍മ്മാണ വൈദഗ്ധ്യംകൊണ്ട് അതിന്റെ തറയില്‍ ചില സ്ഥലങ്ങളില്‍ വെള്ളമുള്ളതായി തോന്നിയിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വെള്ളമുണ്ടായിരുന്നില്ല. വെള്ളമുണ്ടായിരുന്നിടത്ത് അത് ഉള്ളതായി തോന്നിയുമില്ല.
ഒരു സന്ധ്യാസമയം. ഇരുള്‍നിറഞ്ഞ, വിജനമായ നാട്ടുവഴിയിലൂടെ നടക്കുകയായിരുന്നു. പാതയുടെ ഇരുവശങ്ങളിലും വൃക്ഷങ്ങള്‍ ഇടതൂര്ന്നുനിന്നു. പെട്ടെന്ന് മുന്നില്‍ കുറച്ചുദൂരെ വെള്ളവസ്ത്രം ധരിച്ച രൂപം പ്രത്യക്ഷപ്പെട്ടു. ഉടന്‍തന്നെ മറയുകയും ചെയ്തു. ഒന്നുരണ്ടുതവണ ഇതാവര്‍ത്തിച്ചു. മനസ്സില്‍ നേരിയഭയം ഉരുണ്ടുകൂടി. എന്തും വരട്ടെയെന്നുവിചാരിച്ച് മുന്നോട്ടുനീങ്ങി. കുറച്ചുചെന്നപ്പോള്‍ മുന്നില്‍ വലിയൊരു പാറകണ്ടു. അതില്‍ കുറച്ചുഭാഗത്ത് കുമ്മായം തേച്ചിരുന്നു. അതിനെ മറിച്ചിരുന്ന വൃക്ഷശാഖകള്ക്ക് കാറ്റത്തു സ്ഥാനചലനം സംഭവിയ്ക്കുമ്പോള്‍ വെളുത്തഭാഗം അനാവരണം ചെയ്യപ്പെട്ടു. അല്പസമയത്തിനുശേഷം വീണ്ടും മറയ്ക്കപ്പെടും. ഇതിനെയാണ് ഞാന്‍ തെറ്റിദ്ധരിച്ചത്. ആ പ്രതിഭാസത്തെ പ്രാതിഭാസിക സത്യം എന്നുപറയുന്നു. ദുര്യോധനന്റെ കഥയിലും ഇതുതന്നെയാണ്.
പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമാണ് മനുഷ്യശരീരം. മരണശേഷം അതിനെ അഗ്നിയ്ക്കുസമര്പ്പിക്കുന്നു. പഞ്ചഭൂതങ്ങളാല്‍ സൃഷ്ടിക്കപ്പെട്ടവസ്തു അവയിലേക്കു തന്നെ തിരിച്ചുപോകുന്നു എന്നതാണ് ഇതിന്റെ പിന്നിലെ സങ്കല്പം. പഞ്ചഭൂതങ്ങള്‍ പാരമാര്‍ത്ഥികസത്യവും ശരീരം വ്യാവഹാരിക സത്യവുമാണ്.
ആയുര്‍വ്വേദ ഭിഷഗ്വരന്മാര് ഉപയോഗിച്ചിരുന്ന രണ്ടുവാക്കുകളാണ് ഹിതം, പ്രിയം എന്നിവ. രോഗിക്കു യോജിച്ചതും എന്നാലയാള്‍ക്ക് ഇഷ്ടമല്ലാത്തതുമായതിനെ ഹിതം എന്നവാക്കുകൊണ്ടു സൂചിപ്പിക്കുന്നു. രോഗിയ്ക്കു വളരെ ഇഷ്ടമുള്ളതും എന്നാല്‍ രോഗാവസ്ഥയില്‍ തീരെ യോജിക്കാത്തതുമായതിനെ പ്രിയം സൂചിപ്പിക്കുന്നു.
ഉദാ: പ്രമേഹരോഗിക്ക് പഞ്ചസാരപ്രിയമാണ്, എന്നാല്‍ ഹിതമല്ല. നെല്ലിക്ക അയാള്ക്കുഹിതമാണ് പക്ഷേ പ്രിയമല്ല. ഇതിന് നിന്നാവാം ‘അപ്രിയ സത്യ’ത്തിന്റെ ജനനം.
നേപാളക്ഷിതിതന്നില് വസിക്കും
ഭൂപാലന്റെലലാടം തന്നില്‍
ചേറുപുരണ്ടതുകണ്ടാലതു വില-
പേറില്ലാത്തൊരുകസ്തൂരിക്കുറി.
രാജാവിന്റെ നെറ്റിയില്‍ പുരണ്ടിരിക്കുന്നതു ചേറാണെന്ന പമാര്ത്ഥം പറഞ്ഞാല്‍ അദ്ദേഹത്തിന്റെ അപ്രീതിക്കു പാത്രമാവും. അപ്രിയ സത്യം പറഞ്ഞ് അപ്രീതിനേടുന്നതിനേക്കാള് നല്ലത് പ്രിയം പറഞ്ഞു പ്രീതിനേടുന്നതുതന്നെ. അതില്‍ അറിഞ്ഞുകൊണ്ടുതന്നെ രാജാവിന്റെ നെറ്റിയിലെചേറ് കസ്തുരിയാണെന്നു വിശേഷിപ്പിച്ചു. ദുര്മുഖനും ലക്ഷണം കെട്ടവനുമായ രാജാവിന്റെ മുഖത്തുനോക്കി ആ സത്യം തുറന്നുപറയാന്‍ ആരും തയ്യാറാവുകയില്ല.
മന്നവേന്ദ്രാവിളങ്ങുന്നു
ചന്ദ്രനേപ്പോലെനിന്മുഖം
എന്നു പ്രകീര്ത്തിയ്ക്കുന്നതുതന്നെ അഭികാമ്യം.
തന്റെ കക്ഷിയുടെ ഭാഗത്തുനിന്നുണ്ടായ ഒരുതെറ്റ് കോടതിയില്‍ സമ്മതിക്കേണ്ടായെന്ന സീനിയര്‍ അഭിഭാഷകന്റെ അഭിപ്രായം ഗാന്ധിജി അംഗീകരിച്ചില്ല. അശ്രദ്ധയായിരുന്നു കാരണമെങ്കിലും തെറ്റു തെറ്റുതന്നെയെന്നദ്ദേഹം പറഞ്ഞത് കക്ഷിസമ്മതിച്ചു. മനപ്പൂര്‍വ്വമോ അല്ലാതെയോ സംഭവിച്ച തെറ്റ് ഏറ്റുപറഞ്ഞ കക്ഷിയെ ശ്ലാഘിച്ചുകൊണ്ട് കോടതി തീര്പ്പുകല്പിക്കുകയും ചെയ്തു.
പുരാണത്തിലെ ഹരിശ്ചന്ദ്രന്റെ കഥ സുപ്രസിദ്ധമാണല്ലോ, സത്യം താല്ക്കാലികമായ ബുദ്ധിമുട്ടുകള്‍ക്കു കാരണമായി എന്നുവരാം. എന്നാല്‍ ആത്യന്തികമായ വിജയം അതിനേ ഉണ്ടാവൂ. ‘സത്യമേവജയതേ’എന്ന ആപ്തവാക്യം നമുക്കു മാര്‍ഗ്ഗദര്‍ശകമാവട്ടെ.
ഒരു കള്ളം പറഞ്ഞാല്‍ അതേതുടര്ന്ന് അനേകം കള്ളം പറയേണ്ടതായിവരും. അത് സാഹചര്യത്തെ സങ്കീര്‍ണ്ണമാക്കും; വ്യക്തിയെ വിഷമവൃത്തത്തിലും, വിവേചന ബുദ്ധിയുപയോഗിച്ച് സത്യം, അസത്യം, അപ്രിയസത്യം ഇവയെ തിരിച്ചറിയണം. ഈ തിരിച്ചറിവായിരിക്കണം വാക്കിന്റേയും പ്രവൃത്തിയുടേയും അടിസ്ഥാനം.
സത്യം ബ്രൂയാത് പ്രിയംബ്രൂയാത്
നബ്രൂയാത് സത്യമപ്രിയം
(സത്യം പറയാം, പ്രിയവും പറയാം എന്നാല്‍ അപ്രിയ സത്യം പറയരുത്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: