കണ്ണൂര്‍: പിണറായി വാളാങ്കിച്ചാലില്‍ സിപിഎം പ്രവര്ത്തകന് കള്ളുഷാപ്പിലെ സംഘര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്ന് അഞ്ചരക്കണ്ടി-വേങ്ങാട് മേഖലയില്‍ സിപിഎം അഴിഞ്ഞാട്ടം. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ അക്രമം നടന്നു. അക്രമത്തില്‍ വീട്ടമ്മക്കും ഗൃഹനാഥനും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
സംഘപരിവാര്‍ സംഘടനകളുടെ കാര്യാലയങ്ങളായി പ്രവര്‍ത്തിക്കുന്ന ചാമ്പാട്, അഞ്ചരക്കണ്ടി എന്നിവിങ്ങളിലെ വിവേകാനന്ദ സേവാകേന്ദ്രങ്ങള്‍ പൂര്‍ണമായും സിപിഎം സംഘം അടിച്ചുതകര്‍ത്തു. വാളാങ്കിച്ചാലിലെ ബിജെപി പ്രവര്‍ത്തകനായ സുരേന്ദ്രന്റെ വീട് തകര്‍ത്ത സംഘം ഇദ്ദേഹത്തിന്റെ ഹോട്ടലും പൂര്‍ണമായും അഗ്നിക്കിരയാക്കി. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സിപിഎം അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബിജെപി പ്രവര്ത്തകന് നവജിത്തിന്റെ വീട് പൂര്‍ണമായും തകര്‍ത്ത സംഘം നവജിത്തിന്റെ മാതാപിതാക്കളെ അക്രമിച്ച് പരിക്കേല്‍പ്പിച്ചു. അക്രമത്തില്‍ പരിക്കേറ്റ ഇരുവരും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ മിനീഷ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെയും സിപിഎം സംഘം അക്രമിച്ചു. ബിജെപി ധര്‍മ്മടം മണ്ഡലം കമ്മറ്റിയംഗം അഞ്ചരക്കണ്ടിയിലെ കെ.കെ.സുധീറിന്റെ ടൈലറിങ്ങ് ഷോപ്പിന് നേരെയും അക്രമം നടന്നു. ഷോപ്പിന്റെ ബോര്‍ഡുകളും ഓടുകളും അക്രമികള്‍ തകര്‍ത്തു. പടുവിലായിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സിപിഎം സംഘം കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്ത്തകന് ഷാജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ സാക്ഷി പറഞ്ഞ ഷാജി എന്നയാളുടെ വീടും അക്രമികള്‍ പൂര്‍ണമായും അടിച്ചുതകര്‍ത്തു. ശങ്കരനെല്ലൂരിലും രണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമം നടന്നു. സംഘപരിവാര്‍ പ്രവര്‍ത്തകരായ പടുവിലായിലിലെ രാഹുല്‍, വിഷ്ണുപ്രസാദ്, രൂപേഷ്, സജേഷ് തുടങ്ങിയവരുടെ വീടുകളും സിപിഎം സംഘം മുഴുവനായും അടിച്ചുതകര്‍ത്തു. പോലീസ് നോക്കിനില്‍ക്കേയാണ് വീടുകള്‍ക്ക് നേരെ അക്രമം നടന്നത്. കീരിയോട് സ്കൂളിന് സമീപമുള്ള ആര്‍എസ്എസ് പ്രവര്ത്തകന് വിവേകിന്റെ വീടും ഊര്‍പ്പള്ളിയിലെ അഭിലാഷ് എന്ന ബിജെപി പ്രവര്‍ത്തകന്റെ ഫര്‍ണിച്ചര്‍ കടയും അക്രമികള്‍ തകര്‍ത്തു.
മേഖലയില്‍ പൂര്‍ണമായും ഭീകരാന്തരീക്ഷം നിലനില്‍ക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് സത്യസന്ധമായി അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്ന് ബിജെപി ധര്‍മ്മടം നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ കുറെ നാളുകളായി കൂത്തുപറമ്പ് പോലീസ് കൈക്കൊണ്ടുവരുന്ന പക്ഷപാപരമായ നിലപാടും പോലീസിന്റെ നിഷ്ക്രിയത്വവുമാണ് മേഖലയില്‍ അക്രമങ്ങള്‍ വ്യാപിക്കാന്‍ കാരണമെന്ന് കമ്മറ്റി ചൂണ്ടിക്കാട്ടി. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന് തന്നെയെന്ന രീതിയില്‍ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുന്‍വിധിയോടെ പോലീസ് സംഘപരിവാര്‍ പ്രവര്‍ത്തകരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കരുതെന്നും മണ്ഡലം കമ്മറ്റി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: