കണ്ണൂര്‍: കഴിഞ്ഞ ദിവസം കളളുഷാപ്പിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പാതിരിയാട് വാളാങ്കിച്ചാലില്‍ സിപിഎം പ്രവര്ത്തകന് കൊല്ലപ്പെടാനിടയായ സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ അഞ്ചരക്കണ്ടി, വേങ്ങാട് മേഖലകളില്‍ വ്യാപക സിപിഎം അക്രമം. അക്രമങ്ങള്‍ ആസൂത്രിതമാണെന്നും സിപിഎം നേതൃത്വത്തിലുളള സംസ്ഥാന ഭരണകൂടം നടത്തിയ ബന്ധുനിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വഴിതരിച്ചുവിടാനാണ് അക്രമങ്ങള്‍ നടത്തുന്നതെന്നും സൂചന. വിവാദങ്ങള്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലും പൊതുസമൂഹത്തിലും മാധ്യമങ്ങളിലും സജീവ ചര്‍ച്ചയായി മാറിക്കഴിഞ്ഞ സാഹചര്യത്തില്‍ കാര്യങ്ങള്‍ പാര്ട്ടിക്കെതിരാകുന്നുവെന്നതിനാല് ചര്‍ച്ചകള്‍ വഴിതിരിച്ചുവിടേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് അക്രമങ്ങളും കൊലപാതകവും എന്നാണ് സൂചന. വാളാങ്കിച്ചാലിലെ കളളുഷാപ്പ് തൊഴിലാളിയായ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം സംബന്ധിച്ചും ദുരൂഹത ഉയര്‍ന്നിട്ടുണ്ട്.
അഞ്ചരക്കണ്ടി, വേങ്ങാട് മേഖലകളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ 20 ഓളം വീടുകളാണ് സിപിഎം സംഘം തിങ്കളാഴ്ചയും ഇന്നലെ സിപിഎം നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ടും തകര്‍ത്തത്. കൂടാതെ വിവിധ സ്ഥാപനങ്ങള്‍ക്കു നേരേയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരേയും അക്രമം നടന്നു. റൂട്ട്മാര്‍ച്ച് ഉള്‍പ്പെടെയുളള വിജയദശമി ആഘോഷങ്ങള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കെ പരിപാടി അലങ്കോലപ്പെടുത്തുകയെന്ന ആസൂത്രിതമായ അജണ്ട സിപിഎം അക്രമങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് സൂചന. മാത്രമല്ല സിപിഎമ്മിന്റെ ശക്തികേന്ദ്രവും കാര്യമായ അക്രമ സംഭവങ്ങളൊന്നുമില്ലാത്തതുമായ വാളങ്കിച്ചാലില്‍ നടന്ന സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുകയാണ്. അക്രമികളെ സംബന്ധിച്ച് പോലീസിന് യാതൊരു വ്യക്തതയും ലഭിച്ചിട്ടില്ല. സിപിഎം വാളാങ്കിച്ചാല്‍ ലോക്കല്‍ കമ്മറ്റിയംഗവും കള്ളുഷാപ്പ് തൊഴിലാളിയുമായ മോഹനന് തിങ്കളാഴ്ച രാവിലെ 10.30 ഓടെ കളളുഷാപ്പിലുണ്ടായ തര്‍ക്കത്തിനിടയില്‍ കൊല്ലപ്പെടുകയായിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ദിവസം പിണറായിയില്‍ ആരംഭിച്ച അക്രമം സിപിഎം ജില്ലയിലെ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് കഴിഞ്ഞ രണ്ടുദിവസമായി അഞ്ചരക്കണ്ടി-വേങ്ങാട് മേഖലയില്‍ സിപിഎം സംഘം നടത്തിയ അക്രമങ്ങള്‍. വിജയാഹ്ലാദ പ്രകടനത്തിനിടയില്‍ പിണറായിയില്‍ 20ഓളം സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ക്കുകയും കിണറുകള്‍ മലിനമാക്കുകയും നിരവധി വിഹാനങ്ങള് തകര്‍ക്കുകയും ചെയ്ത സിപിഎം തുടര്‍ന്ന് പയ്യന്നൂരില്‍ ബിഎംഎസ് മേഖലാ നേതാവിനെ വധിക്കുകയും നഗത്തിലും പരിസരത്തുമുളള 25ഓളം വീടുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇരിട്ടി തില്ലങ്കേരിയില്‍ ബിജെപി പ്രവര്‍ത്തകനെ വധിക്കുകയും മുഴക്കുന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു. അധികാരത്തണലില്‍ സംഘപരിവാര്‍ സംഘടനകളുടെ വളര്‍ച്ചയേയും പ്രവര്‍ത്തനത്തേയും തകര്‍ക്കുകയെന്ന ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണ് ജില്ലയുടെ വ്യത്യസ്തഭാഗങ്ങള്‍ തെരഞ്ഞെടുത്ത് ഘട്ടംഘട്ടമായി സിപിഎം അക്രമം നടത്തുന്നതിനു പിന്നിലുളളത്. സംഘപരിവാര്‍ പ്രവര്‍ത്തകരെ കായികമായി നേരിടുക, ഒപ്പം കളളക്കേസുകളില്പ്പെടുത്തുക, വീടുള്‍പ്പെടെ സര്‍വ്വവും നശിപ്പിച്ച് സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കുക, അതുവഴി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിപ്പിച്ച് ഗ്രാമങ്ങളില്‍ പാര്‍ട്ടിയുടെ സര്‍വ്വാധിപത്യം ഉറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സിപിഎം ജില്ലയിലെ മേഖലകളില്‍ വ്യാപകമായ അക്രമങ്ങള്‍ നടത്തുന്നതിന് പിന്നിലെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: