മയ്യില്‍: കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നുകൊണ്ട് ഇടൂഴി നവരാത്രി സാംസ്കാരികോത്സവം സമാപിച്ചു. വൈവിധ്യം കൊണ്ടും ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായ നവരാത്രി ആഘോഷപരിപാടികള്‍ ഒരു ജനകീയ സാംസ്കാരികോത്സവമായാണ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി നടന്നു വരുന്നത്. ജാതിമതചിന്തകള്‍ക്കതീതമായി ഈ ഗ്രാമീണകൂട്ടായ്മ ഇടൂഴി ഇല്ലത്ത് നൂറ്റാണ്ടകള്‍ക്ക് മുമ്പ് നടന്നിരുന്ന നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് സംഘടിപ്പിച്ചു വരുന്നത്. 2-ന് പ്രശസ്ത സിനിമാനടന് ഉണ്ണികൃഷ്ണന് നമ്പൂതിരി തിരിതെളിയിച്ചു. നവരാത്രിസാംസ്കാരികോത്സവത്തില് വിവിധ ദിവസങ്ങളിലായി നൂറ് കണക്കിന് പ്രാദേശിക കലാകാര•ാരാണ് വേദിയിലണിനിരന്നത്. കലാപീഠം ഡോ.ഹീരാനമ്പൂതിരി അവതരിപ്പിച്ച പാരമ്പര്യകലയായ നങ്ങ്യാര്‍ക്കൂത്ത് ജനങ്ങള്‍ക്ക് പുതിയ പുതിയ ദൃശ്യാനുഭവം നല്കി. കൂടാതെ സംഗീതകച്ചേരി, ഭരതനാട്യം, മോഹിനിയാട്ടം, വില്‍കലാമേള എന്നിവയും വിവിധ ദിവസങ്ങളിലായി അരങ്ങേറി. കലാശ്രീ ഡോ.കുഴല്‍മന്ദം ജി രാമകൃഷ്ണന് തന്റെ പുതിയ കണ്ടെത്തലായ സദ്മൃദംഗം മലബാറില്‍ ആദ്യമായി അവതരിപ്പിച്ചത് ഈ നവരാത്രിസാംസ്കാരികോത്സവവേദിയിലാണ്.
കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ രജിസ്ട്രാര്‍ ഡോ.കെ.എച്ച്.സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്ത സാംസ്കാരിക സദസ്സില്‍ വെച്ച് പറശ്ശിനി കുഞ്ഞിരാമന് നായര്‍, കമാന്റോ പി.വി.മനേഷ് എന്നിവര്‍ക്കുള്ള ആദരവ് കണ്ണൂര്‍ ആകാശവാണി സ്റ്റേഷന് ഡയറക്ടര്‍ കെ.ബാലചന്ദ്രന് സമര്‍പ്പിച്ചു.
സൈനികവൃത്തിക്കിടയില്‍ മരണപ്പെട്ട സൈനികരായ എം.കൃഷ്ണകുമാര്‍, കെ.പി.പ്രജിത്ത് എന്നിവരുടെ കുടുംബങ്ങളളേയും ഒഴുക്കില്‍പ്പെട്ട മൂന്ന് ജീവനുകളെ രക്ഷിച്ച ടി.ജാഫറിനേയും ചടങ്ങില്‍ ആദരിച്ചു. വിജയദശമി ദിനത്തില്‍ നടന്ന വിദ്യാരംഭത്തിന് ഡോ.ഇടൂഴി ഭവദാസന്‍ നമ്പൂതിരി നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: